ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Monday, August 23, 2010

ന്യൂസ്റ്റാർ ഓണാഘോഷം 2010

ന്യൂസ്റ്റാർ ഓണാഘോഷം 2010 ആഗസ്റ്റ് 21

ന്യൂസ്റ്റാർ കോളേജിന്റെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 21നു വിവിധ പരിപാടികളോടെ ന്യൂസ്റ്റാർ കോളേജിൽ നടന്നു. പ്രിൻസിപ്പൾ ഇ. എ.സജിം പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മൊബൈലില്‍ എടുത്ത ഏതാനും ചിത്രങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു.










Saturday, August 14, 2010

ബ്ലോഗ് മീറ്റ് 2010-റിവ്യു

എറണാകുളം ബ്ലോഗ് മീറ്റ് 2010-റിവ്യു വായിക്കാൻ തഴെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്ത് വിശ്വമാനവികം ബ്ലോഗിൽ എത്തുക

വിശ്വമാനവികം 1
ദൂരെയിരുന്നവർ കൂട്ടുകൂടി കൂടിയിരുന്നവർ പാട്ടുപടി

http://easajim.blogspot.com/2010/08/blog-post_12.html

Thursday, July 1, 2010

പ്ലസ് വൺ, പ്ലസ് ടു: ഇനിയും പരിഷ്കരണങ്ങൾ ആവശ്യം

പ്ലസ് വൺ, പ്ലസ് ടു: ഇനിയും പരിഷ്കരണങ്ങൾ ആവശ്യം

പ്ലസ്-വൺ ആദ്യ ഘട്ട പ്രവേശനനടപടികൾ നാലാം അലോട്ട്മെന്റോടെ പൂർത്തിയാക്കിയിരിക്കുകയാണ്. ഇനിയും സ്കൂൾ പ്രവേശനം കിട്ടാ‍ത്ത ധാരാളം കുട്ടികൾ അവശേഷിക്കുന്നുണ്ട്. അപേക്ഷാ ഫോമിൽ ഓപ്ഷൻ വച്ചിട്ടാണെങ്കിലും പോകാൻ അസൌകര്യമുള്ള സ്കൂളുകളിൽ അലോട്ട് അലോട്ട് മെന്റ് കിട്ടിയ ധരാളം കുട്ടികൾ സ്കൂളിൽ അഡ്മിഷൻ എടുക്കാതെയുമുണ്ട്. ഇനി പരീക്ഷ എഴുതി ജയിച്ചിട്ടുള്ള കുട്ടികളും ഉണ്ട്.

അതുപോലെ സി.ബി.എസ്.ഇ സിലബസിൽ പഠിച്ച് ജയിച്ച കുട്ടികൾക്ക് ആദ്യഘട്ടം അപേക്ഷ നൽകാൻ അവസരം ലഭിച്ചിരുന്നില്ല. അവർക്ക് ആദ്യഘട്ടത്തിൽ പ്രവേശനത്തിൻ അവസരം നൽകാതിരുന്നത് സാധാരണ സ്കൂളുകളിൽ സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് അനുഗ്രഹമായി. അല്ലെങ്കിൽ സാധാരണ സ്കൂളിലെ കുട്ടികളുടെ അവസരം കുറച്ചൊക്കെ സി.ബി.എസ്.ഇ ക്കാർ തട്ടിയെടുത്തേനെ! അതിന് അവസരം നൽകാതിരുന്ന സർക്കാർ നയം നന്നായി.

ഇനിയിപ്പോൾ സപ്ലിമെന്ററി അലോട്ട്മെന്റ് ഉണ്ട് എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ സേ പരീക്ഷ ജയിച്ചവർക്കു പുറമെ സി.ബി.എസ്.ഇക്കാ‍ർക്കും ഇനി അടുത്തഘട്ടമായി അപേക്ഷിക്കാനുള്ള അവസരം നൽകുന്നുണ്ട്. എന്നാൽ ആദ്യം അപേക്ഷിച്ച് കിട്ടാതെ പോയവർക്ക് വീണ്ടും അപേക്ഷിക്കുവാൻ കഴിയുമോ എന്നത് വ്യക്തമാക്കപ്പെട്ടിട്ടില്ല. പല കാരണങ്ങളാൽ ഇതു വരെ സ്കൂളിൽ അഡ്മിഷൻ ലഭിക്കാത്ത എല്ലാ കുട്ടികൾക്കും വീണ്ടും അവസരം നൽകുകയാണ് വേണ്ടത്. കാരണം ഇപ്പോൾ സേ പരീക്ഷ എഴുതി ജയിച്ച പലരെക്കാളും മാർക്ക് നേരത്തെ വിജയിച്ച ആദ്യ ഘട്ടം അപേക്ഷകർക്ക് ഉണ്ടാകും.

അല്ല, എന്തിനാണ് അനാവശ്യമായ ഈ ദൌർലഭ്യം സൃഷ്ടിക്കുന്നത്? പത്താം തരം വിജയിക്കുന്ന എല്ലാവർക്കും അതത് സ്കൂളുകളിലോ അടത്തുള്ള സ്കൂളുകളിലോ അഡ്മിഷൻ നൽകുകയല്ലേ വേണ്ടത്?

അതുപോലെ കഴിഞ്ഞ പ്രാവശ്യം മുതൽ തുടങ്ങിവച്ച , പ്ലസ് വണ്ണിന്റെ മാർക്ക് കൂടി കൂട്ടി പ്ലസ് ടുവുന്റെ റിസൾട്ട് പ്രഖ്യാപിക്കുന്ന രീതിയും പുന:പരിശോധിക്കേണ്ടതാണ്. പകരം പ്ലസ് ടൂ പരീക്ഷയിൽതന്നെ ഒരു നിശ്ചിത ശതമാനം ചോദ്യങ്ങൾ പ്ലസ് -വണ്ണിൽ നിന്നു കൂടി ചോദിക്കുന്ന നിലയിൽ പ്ലസ് ടൂ ഫൈനൽ പരീക്ഷയെ പരിഷ്കരിക്കുകന്നതായിരുന്നു നല്ലത്.

മറ്റൊന്ന് , ഹ്യൂമാനിറ്റീസ്, കോമേഴ്സ് എന്നിങ്ങനെയുള്ള തരം തിരിക്കൽ തന്നെ ഇല്ലാതാക്കേണ്ടതാണ്. ആവശ്യത്തിന് എല്ലാ വിഷയങ്ങളും എല്ലാവർക്കും പഠിക്കത്തക്ക നിലയിലും, എന്നാൽ പഠനഭാരം പരമാവധി ലഘൂകരിച്ചും നിലവിലൂള്ള കോംബിനേഷനുകൾ ഏകീകരിക്കുന്നതാണ് നല്ലത്.

Wednesday, June 23, 2010

ബ്ലോഗുകളെപറ്റി പാഠപുസ്തകത്തിൽ

ബ്ലോഗുകളെപറ്റി പാഠപുസ്തകത്തിൽ

സ്റ്റേറ്റ് സിലബസിൽ വർഷം മാറിവന്ന ഒൻപതാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിൽ ബ്ലോഗുകളെക്കുറിച്ച് ഒരു പാഠ ഭാഗമുണ്ട്. നാലാം അദ്ധ്യായത്തിൽ മാധ്യമങ്ങളെക്കുറിച്ചും വിവര സാങ്കേതിക വിദ്യയെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന സെബാസ്റ്റ്യൻ പോളിന്റെ ലേഖനമുണ്ട്. പാഠത്തിന്റെ അനുബന്ധം എന്ന നിലയിൽ ഒരു പ്രത്യേക കോളത്തിലാണ് ബ്ലോഗുകളെക്കുറിച്ച് അറിവു പകരുന്ന വിവരങ്ങൾ ചുരുക്കി നൽകിയിരുക്കുന്നത്. ഇനിയും അദ്ധ്യാപകരിൽതന്നെ നല്ലൊരു പങ്കിനും ബ്ലോഗിനെയും മറ്റും പറ്റിയൊന്നും അറിയില്ല എന്നിരിക്കേ അവരിലും സന്ദേശം എത്തുന്നത് നല്ലൊരു കാര്യമാണ്. ഏതായാലും നമ്മുടെ പാഠപുസ്തക നിർമ്മാണസമിതി ബ്ലോഗുകളുടെ പ്രാധാന്യവും പ്രചാരവും മനസിലാക്കി അതിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കുവാൻ ഒരു പേജ് നീക്കി വച്ചത് അഭിനന്ദനാർഹമാണ്.

ഒൻപതാം തരത്തിലെ മലയാളം പാഠപുസ്തകത്തിൽ ബ്ലോഗുകളെപറ്റി പറയുന്ന പാഠ ഭാഗം അതു പോലെ താഴെ കൊടുത്തിരിക്കുന്നു:

അവനവൻ പ്രസാധകനാവുമ്പോൾ.......

വിവര സാങ്കേതിക വിദ്യ സാർവത്രികമായതോടെ പത്രത്തിനും ടെലിവിഷനുമൊപ്പം പുതിയ ആശയവിനിമയ ഉപാധികളും വികസിച്ചു വരുന്നു. വെബ്സൈറ്റുകൾ, ബ്ലോഗുകൾ എന്നിവ അവയിൽ ചിലതാണ്. വെബ് ലോക് (Weblog) എന്നതിന്റെ ചുരുക്കപ്പേരാണ് ബ്ലോഗ് (blog). പത്രമാസികകളിൽ എഴുത്തുകാരനും വായനക്കാരനുമിടയിൽ എഡിറ്ററുടെയും പ്രസാധകന്റെയും ഇഷ്ടാനിഷ്ടങ്ങളും താല്പര്യങ്ങളും ഉണ്ടാകുമല്ലോ. എന്നാൽ ബ്ലോഗുകളിലാവട്ടെ, നമ്മുടെ രചനകൾ ആരുടെയും ഇടപെടലുകളില്ലാതെ നേരിട്ട് വായനക്കാരനു മുന്നിലെത്തുകയാണ്. കഥകളും കവിതകളും ലേഖനങ്ങളും മാത്രമല്ല, അനുഭവക്കുറിപ്പുകൾ, യാത്രാവിവരണങ്ങൾ, ഓർമകൾ, വാർത്തകൾ, പ്രതികരണങ്ങൾ എന്നിവയെല്ലാം നമുക്കു നമ്മുടെ ബ്ലോഗിലൂടെ വായനക്കാർക്കുമുമ്പിലെത്തിക്കാനാവും. സാഹിത്യരചനകൾ കൂടാതെ ചിത്രങ്ങൾ, കാർട്ടൂണുകൾ, ഫോട്ടോകൾ, വീഡിയോകൾ, പാട്ടുകൾ എന്നിങ്ങനെ എല്ലാ സർഗാത്മക സൃഷ്ടികളും നമുക്ക് ലോകമെങ്ങുമുള്ള ആളുകൾക്കുമുമ്പിൽ പ്രദർശിപ്പിക്കാം. ചുറ്റുമുള്ള സാമൂഹിക തിന്മകളോട് ക്രിയാത്മകമായി പ്രതികരിക്കാനും അവ സമൂഹശ്രദ്ധയിൽ കൊണ്ടുവരാനും ബ്ലോഗുകൾ അവസരമൊരുക്കുന്നു.

നമ്മുടെ മാതൃഭാഷയിൽ തന്നെ ഇതൊക്കെ നിർവഹിക്കുന്നതിനുള്ള സൌകര്യവും ഇന്നുണ്ട്. ഇതിനായി നാം ആദ്യം ചെയ്യേണ്ടത് നമ്മുടേതായ ഒരു ബ്ലോഗ് സൃഷ്ടിക്കുകയാണ്. ബ്ലോഗർ, വേഡ് പ്രസ് തുടങ്ങിയ സ്ഥാപനങ്ങൾ ഇതിനുള്ള സൌകര്യം തികച്ചും സൌജന്യമായി നൽകുന്നുണ്ട്. സ്വന്തമായി ഒരു ഇ-മെയിൽ വിലാസമുള്ള ആർക്കും വളരെ എളുപ്പത്തിൽ ഒരു ബ്ലോഗ് സൃഷ്ടിക്കാവുന്നതേയുള്ളു. ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്ന (പോസ്റ്റു ചെയ്യുന്ന) സൃഷ്ടികളെ സംബന്ധിച്ച് ബ്ലോഗ് കാണുന്ന (സന്ദർശിക്കുന്ന) ആർക്കും പ്രതികരണങ്ങൾ രേഖപ്പെടുത്താനുള്ള സൌകര്യവും ഇതിലുണ്ട്.

  • സ്കൂളുമായി ബന്ധപ്പെട്ട ഒരു അനുഭവക്കുറിപ്പ് തയാറാക്കി, നിങ്ങൾ സൃഷ്ടിച്ച ബ്ലോഗിൽ പേസ്റ്റ് ചെയ്യൂ. കൂട്ടുകാരുടെ ബ്ലോഗ് രചനകൾ വായിച്ച് അവയിൽ പ്രതികരണങ്ങൾ രേഖപ്പെടുത്തൂ.

Sunday, March 21, 2010

ഇതു പരീക്ഷയോ പീഡനമോ?

ഇതു പരീക്ഷയോ പീഡനമോ?

എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകൾ കുട്ടികൾക്ക് കടുത്ത വെല്ലുവിളിയാകുന്നതിനെ കുറിച്ച് ഒരു പോസ്റ്റ് തട്ടത്തുമല നാട്ടുവർത്തമാനം ബ്ലോഗിൽ ഇട്ടിട്ടുണ്ട്. അതിലേയ്ക്കുള്ള ലിങ്ക് ഇതാണ് പേടിപ്പിക്കുന്ന ചോദ്യപ്പേപ്പറുകൾ

Friday, March 19, 2010

പ്ലസ്-ടു പരീക്ഷയിലെ പൊല്ലാ‍പ്പ്

പ്ലസ്-ടു പരീക്ഷയിലെ പൊല്ലാ‍പ്പ്

ഹയർ സെക്കണ്ടറിയിൽ ഈ അദ്ധ്യയന വർഷം മുതൽ പുതിയ ഒരു പരിഷ്കാരം ഏർപ്പെടുത്തിയിരുന്നു. പ്ലസ് വൺ പരീക്ഷയുടെ മാർക്കും കൂടി കൂട്ടിയായിരിക്കും പ്ലസ് ടുവിന്റെ റിസൾട്ട് നൽകുക എന്നതായിരുന്നു അത്. അതായത് പ്ലസ് വണിൽ എല്ലാ വിഷയങ്ങൾക്കും ജയിച്ചിരിക്കണം എന്ന് സാരം.

കഴിഞ്ഞ വർഷത്തെ പ്ലസ് വൺ പരീക്ഷയിൽ തോറ്റു പോയ വിഷയങ്ങൾ എഴുതാൻ ഒരു അവസരം കൂടി നൽകിയിരുന്നു. എന്നാൽ അതിലും തോറ്റു പോയവർ പൊതുവെ പഠിക്കാൻ അല്പം മോശമായ കുട്ടികൾ ആയിരിക്കുമല്ലോ; ഈ കുട്ടികൾ പ്ലസ് ടു പരീക്ഷയിൽ വലയുകയാണ്. കാരണം പ്ലസ് വണ്ണിന് ജയിക്കാത്ത വിഷയങ്ങൾക്ക് കിട്ടേണ്ട മാർക്കു കൂടി പ്ലസ് ടുവിൽ അതേ വിഷയത്തിന് വാങ്ങണം .

എന്ന് വച്ചാൽ പഠിക്കാനുള്ള കഴിവിൽ താരതമ്യേന ദുർബലരായ ഈ കുട്ടികൾ പ്ലസ് ടു വിൽ മറ്റ് കുട്ടികൾ വാങ്ങുന്നതിന്റെ ഇരട്ടി മാർക്ക് വാങ്ങണം ( ഉദാഹരണത്തിന് പ്ലസ് വണിൽ ഫിസിക്സിന് ജയിക്കാനുള്ള മാർക്ക് കിട്ടാതിരുന്ന കുട്ടി ആ മാർക്കു കൂടി പ്ലസ് ടു ഫിസിക്സിന് വാങ്ങണം). ഇത് വളരെ പ്രയാസമുള്ള കാര്യമാണ്.

പ്ലസ് വണിൽ തോറ്റ വിഷയം വീണ്ടും എഴുതി ജയിക്കാനുള്ള അവസരം വീണ്ടും നൽകിയിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു. കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പരിഷ്കാരങ്ങൾ ഒഴിവാക്കേണ്ടതാണ്. മുമ്പത്തെ പോലെ പ്ലസ് ടു ജയിക്കാൻ പ്ലസ് ടുവിലെ വിഷയങ്ങൾക്ക് ജയിക്കാനാവശ്യമായ മിനിമം മാർക്ക് മാത്രം വാങ്ങിയാൽ മതിയെന്ന നില പുനസ്ഥാപിക്കുന്നതായിരിക്കും നല്ലത് .

Saturday, March 6, 2010

ഇയാൻഡാ പി.എസ്.സി കോച്ചിംഗ് സെന്റർ

വനിതകൾക്കു മാത്രം
ഇയാൻഡാ
പി.എസ്.സി കോച്ചിംഗ് സെന്റർ
തട്ടത്തുമല പി.ഒ, തിരുവനന്തപുരം-695614

ബഹുമാന്യരെ,

വനിതകൾക്ക് മാത്രമായി തട്ടത്തുമലയിൽ പി.എസ്.സി കോച്ചിംഗ് സെറ്റർ ആരംഭിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ഇതോടൊപ്പം അടിസ്ഥാന ഇംഗ്ലീഷ് ഗ്രാമർ, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയ്ക്കും ക്ലാസ്സുകൾ നൽകുന്നു.

വിവാഹം കഴിഞ്ഞ് ഹൌസ് വൈഫ് മാരായി കഴിയുന്നവർ, ഏതെങ്കിലും തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർ, ഏതെങ്കിലും കോഴ്സുകൾക്ക് പഠിക്കുന്നവർ തുടങ്ങി സമയപരിമിതികൾ ഉള്ളവരടക്കം എല്ലാ വനിതകൾക്കും ഈ സൌകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

വെള്ളി, ശനി, ഞായർ എന്നീ മൂന്നുദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 5 മണി വരെയാണ് ക്ലാസ് സമയം ക്രമീകരിച്ചിരിക്കുന്നത്. തീർച്ചയായും ഇത് മേല്പറഞ്ഞ എല്ലാവർക്കും സൌകര്യപ്രദമായ സമയമാണെന്ന് കരുതുന്നു.

മറ്റൊരു സ്ഥലം ക്രമീകരിക്കുന്നതുവരെ തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ വച്ചായിരിക്കും പി.എസ്.സി കോച്ചിംഗ് ക്ലാസ്സുകൾ നടത്തുന്നത്.

ഫീസ് ഒരു വർഷത്തേയ്ക്ക് 3600 രൂപ

2010 മാർച്ച് 19-ന് ക്ലാസ്സുകൾ ആരംഭിക്കും. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ 2010 മാർച്ച് പത്താം തീയതിക്ക് മുമ്പ് 100 രൂപ പ്രവേശന ഫീസ് അടച്ച് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.

e-mail: newstarthattathumala@gmail.com
websites: http://thattathumala.blogspot.com, www.newstarcollege.blogspot.കോം

ഡയറക്ടർ

Saturday, January 16, 2010

ഗ്രഹണം ഉത്സവമായികാണാന്‍ ആയിരങ്ങള്‍

ഗ്രഹണം ഉത്സവമായികാണാന്‍ ആയിരങ്ങള്‍

തിരു: നട്ടുച്ചയുടെ കത്തുന്ന വെയിലിന് മെല്ലെ ചൂടും പ്രഭയും കുറഞ്ഞുവന്നു. ആകാശത്ത് സൂര്യനും ചന്ദ്രനും ചേര്‍ന്നുള്ള 'ഒളിച്ചുകളി' പൂര്‍ണതയിലെത്തിയിരുന്നു. സൂര്യബിംബത്തിനു നടുവില്‍ വലിയൊരു കറുത്ത പൊട്ടുപോലെ ചന്ദ്രന്‍. അതിനു ചുറ്റുമായി രത്നമോതിരംപോലെ 'സൂര്യവലയം'. ഈ നിമിഷം അനന്തപുരിയില്‍ സൃഷ്ടിച്ചത് ആവേശത്തിന്റെ അലയൊലികള്‍. നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വലയ സൂര്യഗ്രഹണം ദര്‍ശിക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്ങിക്കൂടിയവര്‍ ആഹ്ളാദാരവങ്ങളുമായി സൌരോത്സവത്തില്‍ പങ്കാളികളായി. ശാസ്ത്രബോധം സംസ്കാരമായി വളര്‍ത്തുമെന്ന ആഹ്വാനമായിരുന്നു വന്‍ ജനസാന്നിധ്യം.

ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്ന് കൊട്ടാരപരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ആയിരങ്ങള്‍ പങ്കാളികളായി. വിവിധ ജില്ലകളില്‍നിന്നുള്ള രണ്ടായിരം വിദ്യാര്‍ഥികളും പങ്കെടുത്തു. സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് ഏറ്റവും പുതിയ ടെലിസ്കോപ്പുകളും മറ്റ് സംവിധാനങ്ങളും സ്ഥാപിച്ചിരുന്നു. നാലായിരത്തോളം പ്രത്യേക തരം കണ്ണടകളും നല്‍കി. സൂര്യഗ്രഹണം എല്‍സിഡി ടിവി വഴി തത്സമയം കാണിച്ചു. നാസിക് ഒബ്സര്‍വേറ്ററി ഡയറക്ടര്‍ രവികിര, ഡോ. ദുരെ(കൊല്‍ക്കത്ത), ഡോ. പി ആര്‍ പ്രിന്‍സ്, പ്രൊഫ. കെ പാപ്പൂട്ടി എന്നിവര്‍ പ്രഭാഷണം നടത്തി. സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം ഡയറക്ടര്‍ അരുള്‍ ജറാള്‍ഡ് പ്രകാശ് അധ്യക്ഷനായി. കുട്ടികളുടെ മാജിക് ഷോയും ഉണ്ടായിരുന്നു. നഗരസഭ സെന്‍ട്രല്‍ സ്റേഡിയത്തില്‍ സംഘടിപ്പിച്ച കാഴ്ച 2010 ഏറെ ശ്രദ്ധേയമായി. നഗരവാസികളും വിദ്യാര്‍ഥികളുമടക്കം വന്‍ ജനക്കൂട്ടം ഇവിടെ എത്തി. മന്ത്രി എം വിജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍ സി ജയന്‍ബാബു അധ്യക്ഷനായി.

വലയ സൂര്യഗ്രഹണം കാണാനും പഠിക്കാനും വിദേശ ശാസ്ത്രജ്ഞരും ഫോട്ടോഗ്രാഫര്‍മാരും വര്‍ക്കല പാപനാശത്തെത്തി. അത്യന്താധുനിക ടെലിസ്കോപ്പുകളും ക്യാമറകളും സജ്ജീകരിച്ചിരുന്നു. വിനോദസഞ്ചാരത്തിന് എത്തിയ വിദേശസഞ്ചാരികള്‍ക്കും വലയ സൂര്യഗ്രഹണം വേറിട്ട അനുഭവമായി. സൂര്യഗ്രഹണം ഏറ്റവും വ്യക്തമായി കാണാന്‍ കഴിയുന്നത് സംസ്ഥാനത്ത് വര്‍ക്കല നിന്നായതിനാല്‍ ദേശവിദേശങ്ങളില്‍ നിന്നായി ശാസ്ത്രകാരന്മാരുടെ അനവധി സംഘമാണ് പാപനാശത്ത് എത്തിച്ചേര്‍ന്നത്. ഗ്രഹണം നടന്ന വെള്ളിയാഴ്ച രാവിലെതന്നെ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി മാധ്യമസംഘങ്ങളും എത്തി. ഡിടിപിസിയുടെ വര്‍ക്കല പാപനാശത്തുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിശാലമായ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ദേശാഭിമാനി

വലയ സൂര്യഗ്രഹണം

വലയ സൂര്യഗ്രഹണം

ആയിരം വർഷങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ദൈർഘ്യമേറിയ ഒരു ആകാശവിസ്മയത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിച്ചു; വലയ സൂര്യഗ്രഹണം; ആകാശത്തൊരു വജ്രത്തിളക്കം! ലക്ഷക്കണക്കിനാളുകൾ വിജ്ഞാന കുതൂഹലത്തോടും അത്യുത്സാഹത്തോടും ഈ അപൂർവ്വക്കാഴ്ചയെ വരവേറ്റു; കണ്ടറിഞ്ഞു. ഇനി 1033 വർഷം കഴിഞ്ഞേ മറ്റൊരു ദൈർഘ്യമേറിയ ഒരു വലയസൂര്യഗ്രഹണം ദൃശ്യമാവുകയുള്ളു.

ഇന്ത്യയിൽ തമിഴ്നാട്ടിലെ ധനുഷ്കോടിയിലാണ് ഏറ്റവും നന്നായി ഈ വലയ സൂര്യഗ്രഹണം ദൃശ്യമായത്. തമിഴ്നാട്ടിലെ കന്യാകുമാരിയിലും, കേരളത്തിൽ തിരുവനന്തപുരം,വർക്കല തുടങ്ങിയ തെക്കൻ പ്രദേശങ്ങളിലും ഇത് വളരെ വ്യക്തമായി കാണാൻ കഴിഞ്ഞു. തിരുവനന്തപുരത്തും വിപുലമായ സൌകര്യങ്ങളാണ് പൊതുജനങ്ങൾക്ക് ഈ സൂര്യഗ്രഹണം ദർശിക്കാൻ ഒരുക്കിയിരുന്നത്.കേരളത്തിന്റെ വടക്കൻ മേഖലകളിൽനിന്നു പോലും സ്കൂൾ കുട്ടികളടക്കം വ്യക്തമായി ദൃശ്യം കാണുവാൻ വേണ്ടി ധാരാളംപേർ തിരുവനന്തപുരത്ത് എത്തിയിരുന്നു.

ഈ സൂര്യഗ്രഹണ ദിവസത്തിന് മറ്റ് ചില പ്രത്യേകതകളും ഉണ്ടായിരുന്നു. ഗ്രഹണമാ‍ണെന്ന് കരുതി പേടിച്ച് ആരും പുറത്തിറങ്ങാതിരുന്നില്ല. ആരും ഭക്ഷണം കഴിക്കാതിരുന്നില്ല. (അറിവില്പെടാതെ ആരെങ്കിലും കതകടച്ചിരുന്നോ എന്ന് അറിയില്ല.) എന്തായാലും ഗ്രഹണം കാണാൻ സൌകര്യം ഒരുക്കുന്നതിനോടൊപ്പംതന്നെ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം കൂടി പലയിടത്തും നടത്തിയിരുന്നു. ബന്ധപ്പെട്ട ചില സർക്കാർ സ്ഥാപനങ്ങളും ശാസ്ത്ര സംഘടനകളും ശാസ്ത്ര പ്രചാരകരും ഇക്കാര്യത്തിലും അഭിനന്ദനം അർഹിക്കുന്നു.

ഗ്രഹണദിവസം ഭഷണം പാകം ചെയ്യാനോ കഴിക്കാനോ പാടില്ലെന്ന അന്ധവിശ്വാസം ഇല്ലാതാക്കാൻ പലയിടത്തും ഈ സൂര്യഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. കൊച്ചു കുട്ടികൾ പോലും നിർഭയം ചായയും ഭക്ഷണവും മറ്റും കഴിക്കുന്ന ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലും കാണിച്ചു. നമ്മുടെ മിക്ക ദൃശ്യമാധ്യമങ്ങളും സൂര്യഗ്രഹണം സംബന്ധിച്ച അന്ധവിശ്വാസങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന തരത്തിൽ വാർത്തകൾ നൽകിയെന്നതും അഭിനന്ദനാർഹമാണ്.

ഗ്രഹണം പകർത്തുന്നതിനും തത്സമയം അത് പ്രേക്ഷകരെ കാണിക്കുന്നതിനും ദൃശ്യമാധ്യമങ്ങൾ വളെരെ നേരത്തെതന്നെ വേണ്ട സംവിധാനങ്ങൾ ഒരുക്കി കാത്തിരുന്നു. വ്യക്തമായി വലയഗ്രഹണം കാണാൻ കഴിയുന്ന വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ റ്റി.വി ചാനലുകൾ യഥാസമയം കാണിച്ചുകൊണ്ടിരുന്നു. രാവിലെ പതിനൊന്നു മണിമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ ദൃശ്യമാധ്യമങ്ങൾ സൂര്യഗ്രഹണദൃശ്യത്തിൽ നിന്നും കണ്ണെടുത്തില്ല.

തിരുവനന്തപുരം ഭാഗത്ത് പൂർണ്ണ വലയം ദൃശ്യമായത് ഉച്ചയ്ക്ക് ഒരു മണിയ്ക്കും ഒന്ന് ഇരുപതിനും ഇടയ്ക്കായിരുന്നു. ചന്ദ്രൻ സൂര്യന്റെ ഉള്ളിൽ അകപ്പെടുന്നതുപോലെയും അതിനു ചുറ്റും സൂര്യന്റെ ഒരു വലയം മാത്രം വജ്രം പോലെ തിളങ്ങി നിൽക്കുന്നതായുമാണ് കണ്ടത്. മനോഹരമായ ദൃശ്യം തന്നെയായിരുന്നു അത്! ഈ വലയഗ്രഹണത്തിന്റെ സമയം പോലും വളരെ കൃത്യതയോടെ പ്രവചിക്കുവാൻ നമ്മുടെ ശാസ്ത്രജ്ഞന്മാർക്കു കഴിഞ്ഞു.

മനുഷ്യൻ ഒന്നും മുൻകൂട്ടി പ്രവചിച്ച് അത്രയ്ക്കഹങ്കരിച്ചുകൂടെന്നു കരുതി ഇന്നത്തെ ഗ്രഹണത്തിന്റെ സമയത്തില്പോലും അല്പം വ്യതിയാനം വരുത്തുവാൻ നിസ്സഹായനായ ദൈവത്തിനു കഴിഞ്ഞില്ല. ശാസ്ത്രജ്ഞർ മുൻപേ പറഞ്ഞതുപോലെ തന്നെ വളരെ സമയ കൃത്യത പാലിച്ചു കൊണ്ട് നട്ടുച്ചയ്ക്ക് ഒരു അസ്തമയം പോലെ, ചെറിയൊരു വെയിൽ മങ്ങലോടെ ആ വലയഗ്രഹണം കടന്നു പോവുകയയിരുന്നു!

ശാസ്ത്രത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം കൂടുതൽ ദൃഢമാകുന്നുവെന്ന സൂചന ഈ ഗ്രഹണം നൽകുന്നുണ്ട്. കാരണം ഇത് കാണാനുള്ള ആളുകളുടെ താല്പര്യത്തിനു പിന്നിൽ ഒരു ശാസ്ത്ര കുതൂഹലം ഉണ്ടായിരുന്നു. ഈ ഗ്രഹണം പട്ടാപ്പകൽ സംഭവിച്ചു എന്നതു കൊണ്ട്കൂടി എല്ലാവർക്കും ഇത് കാണാൻ അവസരം ഉണ്ടായി. നട്ടുച്ച്യ്ക്ക് ഒരു സൂര്യാസ്തമയം എന്ന് ഏതോ റ്റി.വി ചാനൽ വിശേഷിപ്പിച്ചിരുന്നു, ഈ ഗ്രഹണത്തെ!

ശാസ്ത്രത്തിനു മുന്നിൽ അന്ധവിശ്വാസങ്ങൾ വഴിമാറുന്നത് ആശ്വാസമാണ്. മുൻപ് സാക്ഷര കേരളക്കാരത്രയും ഒരു ഗ്രഹണത്തിന് കതകടച്ച് വീട്ടിലിരുന്നപ്പോൾ നിരക്ഷരൻ കൂടുതലുള്ള ബീഹാറുകാർ നിർഭയം ഗ്രഹണം കണ്ടുവെന്നൊരു പരിഹാസത്തിന് സാക്ഷരകേരളീയരെക്കുറിച്ച് ഉണ്ടായിരുന്നത് ഇപ്പോൾ മാറിക്കിട്ടിയെന്നു പറയാം.

ഈയുള്ളവൻ രണ്ടുമൂന്നു ദിവസമായി ഒരു ജലദോഷപ്പനി മൂലം വീട്ടിൽ വിശ്രമത്തിലാണ്. കിടന്നും ഇടയ്ക്കിടെ കമ്പ്യൂട്ടറിനും, റ്റി.വി യ്ക്കും മുന്നിൽ ഇരുന്നും ചെലവഴിക്കുകയായിരുന്നു. തിരുവനന്തപുരത്ത് പോകണമെന്ന് ആഗ്രഹിച്ചിരുന്നു. സുഖമില്ലാത്തതിനാൽ പോകാൻ കഴിഞ്ഞില്ല.

ഇന്നത്തെ ഗ്രഹണം ഈയുള്ളവൻ കണ്ടത് റ്റി.വി ചാനലുകളിലൂടെത്തന്നെ. കൂടാതെ ഇടയ്ക്ക് ഓലഷെഡിനുള്ളിൽ മുകളിലെ സുഷിരങ്ങളിലൂടേ കോഴിമുട്ടയുടെ ആകൃതിയിൽ തറയിൽ പതിക്കുന്ന വെയിൽ (വെയിൽമുട്ട എന്നാണ് നമ്മൾ ഇതിനെ വിളിയ്ക്കുന്നത്)വെട്ടം നോക്കിയും ഗ്രഹണം നിരീക്ഷിയ്ക്കുകയുണ്ടായി.

കുട്ടിക്കാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നോക്കരുതെന്നു മുന്നറിയിപ്പുണ്ടായിരുന്ന ഒരു ഗ്രഹണം കണ്ടത് ഇന്നും മറന്നിട്ടില്ല. പടമെടുക്കാത്ത ഫിലിം കണ്ണുകളിൽ വച്ചും പാത്രത്തിൽ നീലം കലക്കിയും ഒക്കെയായിരുന്നു അന്നത്തെ ഗ്രഹണം കാണൽ. അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വെയിലും നിഴലുമൊക്കെ നോക്കി സമയം നിർണ്ണയിക്കുന്ന ഉമ്മ ഓലകെട്ടിയ നമ്മുടെ വീടിന്റെ അടുക്കളയിലേയ്ക്കു ക്ഷണിച്ചത്. “ഫിലിമും, നീലം കലക്കിയ വെള്ളവുമൊന്നും വേണ്ട, ഗ്രഹണം കാണാൻ എല്ലരും ഇങ്ങോട്ടു വരീൻ” എന്ന്!

ചെല്ലുമ്പോൾ ഓലപ്പുരയിലെ വട്ടസുഷിരങ്ങളിലൂടെ പൂർണ്ണവൃത്തത്തിലും ദീർഘവൃത്തത്തിലുമൊക്കെ തറയിലും ഭിത്തിയിലും ഒക്കെ പതിയ്ക്കുന്ന വെയിൽമുട്ടകളിൽ സൂര്യഗ്രഹണം ദർശിക്കാൻ കഴിയുന്നത് കാണിച്ചു തന്നു. വീടിനോട് ചേർന്ന് ഷെഡ് കെട്ടിയിരിക്കുന്നതു കൊണ്ട് ഇന്ന് ആ പഴയ ഓർമ്മകളിലേയ്ക്ക് പോകാനും കഴിഞ്ഞു.

Thursday, January 14, 2010

കനലില്‍ ചുട്ട കനകവളപോലെ വലയ സൂര്യഗ്രഹണം നാളെ

കനലില്‍ ചുട്ട കനകവളപോലെ വലയ സൂര്യഗ്രഹണം നാളെ

അസാധാരണമായ ഒരു ആകാശ പ്രതിഭാസത്തോടെയാണ് അടുത്ത പതിറ്റാണ്ടിന്റെ ആരംഭം. ജനുവരി 15ന് ഈ സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ "വലയ സൂര്യഗ്രഹണ'ത്തിന് ലോകം സാക്ഷിയാകും. കേരളീയര്‍ക്കും ഇതു നന്നായി കാണാന്‍ അവസരം ഉണ്ടാകുമെന്നതും ഒരു പ്രത്യേകതയാണ്.

സൂര്യബിംബത്തെ പൂര്‍ണമായി മറയ്ക്കാന്‍ ചന്ദ്രബിംബത്തിനു കഴിയാതെവരികയും ഗ്രഹണം പൂര്‍ത്തിയാകുമ്പോള്‍ ചന്ദ്രന്റെ കറുത്ത രൂപം സൂര്യന്റെ നടുക്കും, സൂര്യന്റെ അരികുകള്‍, 'കനലില്‍ ചുട്ട കനകവളപോലെ' ചുറ്റും വൃത്തരൂപത്തില്‍ തെളിഞ്ഞുകാണുകയും ചെയ്യുന്ന അസുലഭമായ ഒരു സൂര്യഗ്രഹണമാണിത്.

ഗ്രഹണം അതിന്റെ പൂര്‍ണരൂപത്തില്‍ വര്‍ക്കലയ്ക്കു തെക്കുഭാഗത്തേയ്ക്കു മാത്രമേ ദൃശ്യമാകു. കേരളത്തില്‍ എവിടെനിന്നും ഭാഗികമായി കാണാവുന്ന ഗ്രഹണം, തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളിലും (പുനലൂര്‍, അഞ്ചല്‍) പൂര്‍ണമായി കാണാനാകും. പകല്‍ 11.5ന് ആരംഭിക്കുന്ന ഗ്രഹണം 3.05ന് അവസാനിക്കും- നാലു മണിക്കൂര്‍. ഗ്രഹണത്തിന്റെ പരമകാഷ്ഠ 1.14നാണ്. സൂര്യന്റെ 92 ശതമാനവും ചന്ദ്രബിംബത്താല്‍ മറയുകയും ചുറ്റും പ്രഭാവൃത്തം ദൃശ്യമാകുകയും ചെയ്യുന്ന ഈ പ്രതിഭാസം ഏകദേശം 10 മിനിറ്റ് നീണ്ടുനില്‍ക്കും. ഗ്രഹണം ഏറ്റവും നന്നായി കാണാവുന്ന സ്ഥലമായി 'നാസ' പ്രഖ്യാപിച്ചിട്ടുള്ളത് തമിഴ്നാട്ടിലെ ധനുഷ്കോടിയാണ്.

ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ ഭാഗികമായി ഗ്രഹണം ദൃശ്യമാകുമെങ്കിലും ഉഗാണ്ടയില്‍ തുടങ്ങി മധ്യ ആഫ്രിക്ക, മാലി ദ്വീപുകള്‍, തെക്കന്‍ കേരളം, തെക്കന്‍ തമിഴ്നാട്, വടക്കന്‍ ശ്രീലങ്ക, ബര്‍മ, തെക്കു കിഴക്കന്‍ ചൈന എന്നിങ്ങനെയാണ് പൂര്‍ണ വൃത്താകൃതിയിലുള്ള നിഴലിന്റെ സഞ്ചാരം. 300 കിലോ മീറ്റര്‍ വ്യാസമുള്ള ഈ നിഴല്‍ മണിക്കൂറില്‍ 1656 കിലോ മീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുക. ഗ്രഹണം ഏറ്റവും കൂടുതല്‍ നേരം നീണ്ടുനില്‍ക്കുന്നത് അകലെ മഹാസാഗരത്തിനു നടുവിലാണ്- 11 മിനിറ്റും എട്ടു സെക്കന്‍ഡും. ഇത്രയും നേരം നീണ്ടുനില്‍ക്കുന്ന 'വലയ സൂര്യഗ്രഹണം' 1033 വര്‍ഷങ്ങള്‍ക്കുശേഷം ഇനി 3043-ാം ആണ്ടിലെ ഉണ്ടാകൂ.

ഗ്രഹണം ഉച്ചസമയത്താണ്. അസാധാരണമായത് ഉണ്ടാകുമ്പോള്‍ നോക്കാനുള്ള വ്യഗ്രത ഇവിടെയും സംഭവിക്കാം. എന്നാല്‍ നഗ്നനേത്രങ്ങള്‍കൊണ്ട് സൂര്യന്റെ ദിശയിലേക്കു നോക്കുന്നത് കണ്ണുകള്‍ക്ക് തകരാറുകളുണ്ടാക്കിയേക്കാം. അതുകൊണ്ട് പുകപിടിപ്പിച്ച ചില്ലുപാളിയോ, പ്രകാശവിധേയമാക്കിയ എക്സ്റേ ഫിലിമുകളോ ഉപയോഗിച്ചു മാത്രമേ ഗ്രഹണം കാണാന്‍പാടുള്ളു. ശാസ്ത്രസംഘടനകള്‍ നോക്കുന്നതിനായി ചില 'അരിപ്പ'കള്‍ സംവിധാനംചെയ്ത് വിതരണംചെയ്യുന്നുണ്ട്. കാര്‍ഡ്ബോര്‍ഡില്‍ ഒരു സെന്റീമീറ്റര്‍ വ്യാസമുള്ള ദ്വാരമിട്ട് അതിലൂടെ സൂര്യരശ്മി കടന്നുപോകാന്‍ അനുവദിച്ച് അത് നിരപ്പായ പ്രതലത്തില്‍ വീഴ്ത്തിയാലും ഗ്രഹണത്തിന്റെ ഛായ ലഭിക്കും. ഒരുകാരണവശാലും ബൈനോക്കുലറിലൂടെയോ ടെലസ്കോപ്പിലൂടെയോ നോക്കരുത്.

അസാധാരണവും വിഷമയവുമായ കിരണങ്ങളൊന്നുംതന്നെ ഗ്രഹണസമയത്ത് ഉണ്ടാകില്ല. വീടിനുള്ളില്‍ ചടഞ്ഞുകൂടുകയോ ആഹാരം വര്‍ജിക്കുകയോ ചെയ്യേണ്ടതുമില്ല. ഇന്ന് ഗ്രഹണമാണല്ലോ എന്നു കരുതി സൂര്യന്‍ ചില പ്രത്യേക കിരണങ്ങള്‍ ഉതിര്‍ക്കുന്ന പതിവില്ല. ഗ്രഹണത്തിന്റെ കാരണമെന്തെന്ന് വിശദീകരിക്കാന്‍ വേണ്ടും വിവരമില്ലാതിരുന്ന കാലത്ത് സാധാരണക്കാരന്റെ ജിജ്ഞാസ ശമിപ്പിക്കാന്‍ വേണ്ടിയുണ്ടാക്കിയ രാഹു-കേതു കഥകളില്‍ ഇന്നും വിശ്വസിക്കുക എന്നത് ബുദ്ധിശൂന്യമാണ്. അടുത്ത സൂര്യഗ്രഹണം 2010 ജൂലൈ 11ന് കുക്സ്, ഈസ്റ്റര്‍ ദ്വീപസമൂഹങ്ങളില്‍ (കിഴക്കന്‍ ശാന്തസമുദ്ര ദ്വീപുകള്‍) കാണാം. തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ ഇത് ഭാഗികമായി കാണാം. നമുക്ക് അത് ദൃശ്യമല്ല.

പ്രൊഫ. പി എസ് ശോഭന്‍,
ദേശാഭിമാനി കിളിവാതിൽ