ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Showing posts with label മരണം. Show all posts
Showing posts with label മരണം. Show all posts

Monday, September 3, 2018

എന്റെ പിതാവ്-എ. ഇബ്രാഹിം കുഞ്ഞ്സാാർ

 എന്റെ പിതാവ്-എ. ഇബ്രാഹിം കുഞ്ഞ്സാാർ
 സ്നേഹ നിധിയായ എന്റെ പിതാവ് 2018 ആഗസ്റ്റ് 25-ന് നിശബ്ദനായി അവസാനത്തെ ഉറക്കത്തിലെയ്ക്ക് വഴുതി വീണു.അതിന്റെ ആഘാതത്തിൽ നിന്നും ഞാൻ ഇനിയും മോചിതനായിട്ടില്ല. ഒരുപാട് എഴുതാനുണ്ട് നാട്ടുകാരെയും കുടുംബത്തെയും സ്നേഹിച്ചിരുന്ന- മനുഷ്യരെ മാത്രമല്ല, സകല ജന്തു-ജീവജാലങ്ങളെയും അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന എന്റെ വാപ്പയെക്കുറിച്ച്. പക്ഷെ ഞാൻ ഇനിയും യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെട്ടിട്ടില്ല. ഏറ്റവും പ്രധാനമായി വാപ്പ ഇല്ലാത്ത ഒരു ലോകത്ത് ജീവിച്ച് എനിക്ക് പരിചയമില്ല. എത്രനാൾ കൊണ്ട് ഞാൻ പുതിയ ലോകത്ത് ജീവിക്കാൻ പരിചയിച്ചു തുടങ്ങുമെന്ന് ഇപ്പോൾ നിശ്ചയമില്ല. ശരീരം കൊണ്ട് ഞാനിപ്പോൾ വാപ്പ ഇല്ലാത്ത ലോകത്താണ്. എന്നാൽ മനസ്സുകൊണ്ട് അങ്ങനെയൊരു ലോകത്തേയ്ക്ക് ഞാൻ ഇനിയും ഇറങ്ങി വന്നിട്ടില്ല. അതത്ര എളുപ്പവുമല്ല.

Sunday, October 23, 2011

തികഞ്ഞ ജനകീയന്‍ , അടിയുറച്ച കമ്യൂണിസ്റ്റ്

തികഞ്ഞ ജനകീയന്‍ , അടിയുറച്ച കമ്യൂണിസ്റ്റ്
വി എം രാധാകൃഷ്ണന്‍
Posted on: 23-Oct-2011 12:16 AM
തൃശൂര്‍ : വ്യത്യസ്തങ്ങളായ കര്‍മപഥങ്ങളിലൂടെ കേരളീയ സമൂഹത്തില്‍ നിറഞ്ഞുനിന്ന മുല്ലനേഴിയുടെ വ്യക്തിത്വത്തെ വളര്‍ത്തിയെടുത്തത് അടിയുറച്ച കമ്യൂണിസ്റ്റ് ബോധം. കവിയായും അഭിനേതാവായും പ്രഭാഷകനായും മുല്ലനേഴി വളര്‍ന്നതിന് പിന്നിലെ ഊര്‍ജമായത് അദ്ദേഹത്തിന്റെ ജനകീയ ബന്ധങ്ങള്‍ . സമയമോ സദസ്സോ വ്യക്തിയോ നോക്കാതെ പലതിനോടും കലഹിച്ചും വിമര്‍ശിച്ചും ഉന്മാദിയെപ്പോലെ സഞ്ചരിച്ചപ്പോഴും താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടും പ്രസ്ഥാനത്തോടുമുളള കൂറില്‍ ഒരു വിട്ടുവീഴ്ചക്കും ഒരുക്കമായിരുന്നില്ല. കവിതകളിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലുമെല്ലാം ഈ അടിയുറച്ച കമ്യൂണിസ്റ്റിനെ കാണാം. മലയാളനാടിന്റെ മുക്കിലും മൂലയിലും കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യം നല്‍കിയത് പണത്തിന്റെ മടിശീലയായിരുന്നില്ല, മറിച്ച് കറതീര്‍ന്ന സൗഹൃദങ്ങളായിരുന്നു. ഒല്ലൂരിനടുത്ത അവിണിശേരി മുല്ലനേഴി മനയിലെ നീലകണ്ഠന്‍ കടുത്ത ദാരിദ്ര്യം അനുഭവിച്ചാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ടവന്റെ കണ്ണീരിന്റെ വില മുല്ലനേഴി അനുഭവിച്ചറിഞ്ഞു. എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന് അടിയുറച്ച ജീവിതവീക്ഷണം ഉണ്ടായിരുന്നു. നാം മണ്ണില്‍ വേരുള്ള മനുഷ്യരാകണമെന്നാണ് മാഷ് എപ്പോഴും പറയാറുള്ളത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സാക്ഷരതാ പ്രസ്ഥാനത്തിന്റെയും പ്രധാന പ്രവര്‍ത്തകനായിരുന്നപ്പോള്‍ മുല്ലനേഴി എന്ന കവിയുടെ ജനകീയതയാണ് തെളിയിക്കുന്നത്. കെഎസ്വൈഎഫിന്റെയും ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെയും പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയബോധം അടിയുറച്ചത്. സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിരുന്നു. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചു. അധ്യാപക സംഘടനാരംഗത്ത് പോരാളിയായി. എന്‍ജിഒ-അധ്യാപകസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കിടന്നു. റെയില്‍വേ തൊഴിലാളികളുടെ സമരത്തിലും അറസ്റ്റ് വരിച്ചു. അടിയന്തരാവസ്ഥയെ എതിര്‍ത്തു. ഇടതുപക്ഷത്തിനു മാത്രമേ നാടിനെ നന്മയിലേക്ക് നയിക്കാന്‍ കഴിയൂ എന്ന് വിശ്വസിച്ച മുല്ലനേഴി എല്ലാ തെരഞ്ഞടുപ്പുകളിലും ഇടതുപക്ഷത്തിനുവേണ്ടി രംഗത്തിറങ്ങിയിരുന്നു. പുരോഗമനകലാസാഹിത്യ പ്രസ്ഥാനത്തിലേക്ക് പുതിയ തലമുറയിലെ നിരവധിപേരെ കൊണ്ടുവരുന്നതിനും മുല്ലനേഴി ഏറെ ശ്രദ്ധിച്ചിരുന്നു. ഏത് ഉന്നതനായാലും മുഖത്തുനോക്കി കാര്യം പറയും. എം വി രാഘവന്‍ സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടശേഷം തൃശൂരില്‍ വന്ന് പ്രസംഗിച്ചപ്പോഴത്തെ അനുഭവം ഇതിന് ഉദാഹരണമാണ്. എം വി രാഘവന്‍ ഇ എം എസിനെ അവഹേളിച്ച് സംസാരിച്ചപ്പോള്‍ മുല്ലനേഴിക്ക് കേട്ടുനില്‍ക്കാനായില്ല. മുല്ലനേഴി ശക്തമായ ഭാഷയിലാണ് എം വി രാഘവനോട് പ്രതികരിച്ചത്. എറണാകുളത്ത് യാചകരെ പൊലീസ് കൂട്ടത്തോടെ പിടിച്ചുകൊണ്ടു പോകുന്നത് കണ്ടപ്പോഴും യാചകര്‍ക്കുവേണ്ടി നിലകൊണ്ടു. യാചകരോടൊപ്പം മുല്ലനേഴിയേയും പിടിച്ചുകൊണ്ടുപോയി. വിവരമറിഞ്ഞ് സുഹൃത്തുക്കള്‍ എത്തിയാണ് സ്റ്റേഷനില്‍നിന്ന് മോചിപ്പിച്ചത്. ഇങ്ങനെ എത്രയെത്ര മുല്ലനേഴി വിശേഷങ്ങള്‍ ...

ദേശാഭിമാനി

വേദനയുടെ വെളിച്ചം (മുല്ലനേഴിയുടെ രാഷ്ട്രീയ ദര്‍ശനം)

വേദനയുടെ വെളിച്ചം (മുല്ലനേഴിയുടെ രാഷ്ട്രീയ ദര്‍ശനം)
ഹിരണ്യന്‍
Posted on: 23-Oct-2011 12:17 AM
അറുപതുകളുടെ ഒടുവില്‍ എഴുതിത്തെളിഞ്ഞ കവിയാണ് മുല്ലനേഴി. എന്നാല്‍ അറുപതുകളുടെ അസ്തിത്വവാദ/അസംബന്ധ വാദ ആധുനികതയില്‍നിന്ന് സ്വയം വിട്ടുനിന്ന കവിയായിരുന്നു അദ്ദേഹം. അരാജക വാദത്തിന്റെയും മൃത്യുബോധത്തിന്റെയും ഇരുട്ടുനിറഞ്ഞ വഴികളിലൂടെയാണ് അറുപതുകളിലെ യൂറോ-കേന്ദ്രിതമായ ആധുനിക മലയാള കവിത സഞ്ചരിച്ചിരുന്നത്. എന്നാല്‍ മുല്ലനേഴി ആ വഴി പിന്തുടര്‍ന്നില്ല. വൈലോപ്പിള്ളി, ഇടശേരി, ഒളപ്പമണ്ണ, അക്കിത്തം, ഒ എന്‍ വി എന്നിവര്‍ മലയാള കാവ്യ ചരിത്രത്തില്‍ ഉണ്ടാക്കിയ സദ് കാവ്യപാരമ്പര്യത്തെ ആഴത്തില്‍ ഉള്‍ക്കൊള്ളുകയും അവരുടെ കവിതാവഴിയുടെ തുടര്‍ച്ചയില്‍നിന്നുകൊണ്ട് സ്വന്തമായ ഒരു കവിതാലോകം നിര്‍മിച്ചെടുക്കുകയും ചെയ്തു മുല്ലനേഴി. ഭാഷയിലും വൃത്തത്തിലും കാവ്യരൂപത്തിലും പാരമ്പര്യ ബോധത്തെ നിഷേധിക്കാത്ത കവിയാണ് അദ്ദേഹം. പാരമ്പര്യത്തിന്റെ ഊര്‍ജവും വെളിച്ചവും ഉള്‍ക്കൊണ്ടുകൊണ്ട് സമകാലിക ജീവിത യാഥാര്‍ഥ്യത്തെ ആ കവിതകള്‍ ആവിഷ്കരിച്ചു. ഇരുട്ടിന്റെ പാട്ടുകാരനായിരുന്നില്ല മുല്ലനേഴി. വെളിച്ചത്തിന്റെ, നാളെയുടെ, നന്മയുടെ പാട്ടുകാരനായി എന്നും അദ്ദേഹം നിന്നു. കവിതയിലും ജീവിതത്തിലും വൈലോപ്പിള്ളിയായിരുന്നു മുല്ലനേഴിക്ക് ഗുരു, വഴികാട്ടി. അതുകൊണ്ടുതന്നെ തെളിമയാര്‍ന്ന ജീവിതവീക്ഷണം, ഉദാത്തമായ മാനവികതാബോധം മുല്ലനേഴിക്കവിതയുടെ അടിസ്ഥാന ശ്രുതിയായിത്തീര്‍ന്നു. എഴുപതുകളിലാണ് മുല്ലനേഴി കവി എന്ന നിലയില്‍ പ്രശസ്തനാകുന്നത്. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും അധ്യാപക സംഘടനയുടെയും സജീവ പ്രവര്‍ത്തകനെന്ന നിലയില്‍ നേടിയെടുത്ത ജനകീയ ബോധവും മാര്‍ക്സിസ്റ്റ് ജീവിത മാനദണ്ഡവും മുല്ലനേഴിക്കവിതകളെ ആ കാലഘട്ടത്തിലാണ് രാഷ്ട്രീയോന്മുഖമാക്കുന്നത്; ചരിത്ര സംവാദാത്മകമാക്കുന്നത്. വര്‍ത്തമാന കാലത്തിന്റെ രാഷ്ട്രീയം, സംസ്കാരം, പ്രത്യയശാസ്ത്രം എന്നിവ ഉള്‍ക്കൊണ്ടുകൊണ്ട് കാലത്തേയും ലോകത്തേയും പുതുക്കിപ്പണിയുന്ന കവിതയായി മുല്ലനേഴിക്കവിത. ആത്മാവിഷ്കാരത്തിലൂടെ ലോകാവിഷ്കാരം നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു. പാരമ്പര്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന കേവല സൗന്ദര്യാത്മകമായ കവിതാമാര്‍ഗം അദ്ദേഹം ഉപേക്ഷിച്ചു. കവിത രാഷ്ട്രീയ പ്രവര്‍ത്തനമായി മാറി. പാരമ്പര്യത്തെ സമകാലികവല്‍ക്കരിക്കുകയും രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്ത കവി എന്ന നിലയിലാണ് എഴുപതുകളില്‍ മുല്ലനേഴി മലയാള കാവ്യചരിത്രത്തില്‍ അടയാളപ്പെടുന്നത്. കേരളീയമായ ചരിത്രബോധവും സാംസ്കാരികാവബോധവും ആ കവിതകളുടെ ബലതന്ത്രമായിത്തീര്‍ന്നു. മുല്ലനേഴിയുടെ ആദ്യകാല കവിതകളെല്ലാം ദേശാഭിമാനി വാരികയിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. അന്നത്തെ വാരിക പത്രാധിപര്‍ എം എന്‍ കുറുപ്പാണ് കാവ്യരംഗത്ത് അദ്ദേഹത്തിന് പ്രതിഷ്ഠ നല്‍കുന്നത്. 1973ല്‍ പ്രസിദ്ധീകരിച്ച നാറാണത്തുപ്രാന്തന്‍" ആണ് മുല്ലന്റെ അക്കാലത്തെ മാസ്റ്റര്‍പീസ് രചന. പ്രസിദ്ധീകരിക്കപ്പെടുംമുമ്പേ കവിയരങ്ങുകളിലൂടെ പ്രസിദ്ധമായിത്തീര്‍ന്ന കവിതയാണത്. നാറാണത്തുപ്രാന്തന്‍ എന്ന മിത്തിലൂടെ എക്കാലത്തെയും മനുഷ്യദുഃഖത്തിന്റെ പൊരുള്‍തേടുന്ന കവിതയാണ് അത്. 75-77 കാലം ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ടകാലം. അടിയന്തരാവസ്ഥയുടെ ആ ഇരുണ്ടനാളുകളോട് ധീരമായി പ്രതികരിച്ച കവിയാണ് മുല്ലനേഴി. "ഏതുവഴി" (1976 ദേശാഭിമാനി -ഓണപ്പതിപ്പ്) എന്ന കവിതയിലൂടെ "നാവുമുറിച്ച" ആ കാലഘട്ടത്തില്‍ നിലപാടുകളുടെ ശരിയായ വഴി തെരഞ്ഞെടുക്കാന്‍ കവി സുഹൃത്തിനോട് പറയുന്നു. "ഏറെപ്പഴകിയുറക്കുത്തി, ജീര്‍ണിച്ച പാഴ്മരമാകുവാനല്ല, മനുഷ്യര്‍ക്കു പാരിലെ ജീവിതം, കാതലിന്‍ കാതലായ് കാട്ടുതീജ്വാലയില്‍ കത്തിപ്പടരുന്ന കൊള്ളിയായ് ച്ചാമ്പലായ് പിന്നെ വളമായി മാറുവാനല്ലയോ?" എന്ന മനുഷ്യമഹത്വത്തിന്റെ തെളിമയാര്‍ന്ന കാഴ്ചയാണ് കവിതയില്‍ . "ഇനി ചില നല്ലകാര്യങ്ങള്‍ പറയുവാനല്ല പ്രവര്‍ത്തിക്കുവാനുണ്ട്" എന്ന വരികളിലാണ് കവിത അവസാനിക്കുന്നത്. നല്ല ഭാഷയില്‍ നല്ല കാവ്യങ്ങള്‍ മാത്രം പറയുന്ന കവിതയുടെ കാലം കഴിഞ്ഞുവെന്നും ക്ഷോഭത്തിന്റെ വാക്യങ്ങളില്‍ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്ന രാഷ്ട്രീയ പ്രവര്‍ത്തനമായി കവിത മാറേണ്ടതിന്റെ ചരിത്രപരമായ ദൗത്യത്തിലേയ്ക്ക് ഈ കവിത വിരല്‍ചൂണ്ടുന്നു. "സമയം" (28-2-76) എന്ന കവിതയും അടിയന്തരാവസ്ഥയോട് പ്രതികരിക്കുന്ന മുല്ലനേഴിക്കവിതയാണ്. "ഇരയെങ്ങാണെന്നറിയാം, ഇതുരാവാണെന്നറിയാം ഇരുട്ടിന്റെ മുഖമേറെക്കറുക്കുന്നുണ്ടെന്നറിയാം" എന്നിങ്ങനെ വന്യമായ താളത്തില്‍ കാലത്തിന്റെ രൗദ്രനടനമായി ഈ കവിത മാറുന്നു. കാവ്യഭാഷയെ സങ്കീര്‍ണമാക്കുന്ന കവിയല്ല മുല്ലനേഴി. ഭാഷ, രൂപം, ശില്‍പ്പം- എന്നീ ഘടകങ്ങളില്‍ സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളെ നിര്‍വ്യാജമായി ആ കവിതകള്‍ അവതരിപ്പിച്ചു. താന്‍ പഠിപ്പിച്ചിരുന്ന സ്കൂള്‍ അന്തരീക്ഷവും അധ്യാപക ലോകവും മുല്ലനേഴിക്കവിതകളില്‍ ആവര്‍ത്തിച്ചുവരുന്ന പ്രമേയങ്ങള്‍ . എന്നും ഒന്നാംക്ലാസില്‍ പഠിക്കുന്ന കുട്ടി, ഒരധ്യാപകന്റെ ഡയറിയില്‍നിന്ന്, മറ്റൊരുവിദ്യാലയം- എന്നീ കവിതകളിലെല്ലാം മുല്ലനേഴിയുടെ വിദ്യാഭ്യാസ ദര്‍ശനമുണ്ട്. മനുഷ്യത്വത്തിന്റെ മഹാവിദ്യാലയത്തിലാണ് പുതിയ കുട്ടികള്‍ പഠിച്ചുവളരേണ്ടതെന്ന തിരിച്ചറിവുകളുണ്ട്. "എന്നും ഒന്നാംക്ലാസില്‍ പഠിക്കുന്ന കുട്ടി" എന്ന കവിത മുല്ലന്റെ അക്കാലത്തെ ഏറ്റവും ജനപ്രിയ കവിതയായിത്തീര്‍ന്നു. "ആദ്യത്തെപ്പിള്ള പിറന്നു ആറപ്പേ വിളികളുയര്‍ന്നു"എന്നു തുടങ്ങുന്ന ആ കവിത ഗ്രാമീണ ബിംബങ്ങള്‍കൊണ്ടും താളക്കൊഴുപ്പുകൊണ്ടും ഇന്നും ആസ്വാദകരുടെ ഓര്‍മയിലുണ്ട് താളവും ഈണവും പകര്‍ന്നുകൊണ്ട്. കുടിച്ചുതീര്‍ത്ത ജീവിതദുഃഖത്തിന്റെ തിക്തവിഷം കടഞ്ഞുകടഞ്ഞ് സമൂഹത്തിന് അമൃതം പകരുന്ന പ്രക്രിയയായിരുന്നു മുല്ലനേഴിക്കവിത. മലയാളിയുടെ സാംസ്കാരിക ജീവിതത്തില്‍ വെളിച്ചം പകര്‍ന്ന കവിത. വെളിച്ചത്തിനുവേണ്ടിയുള്ള വിങ്ങലും വിതുമ്പലും പ്രാര്‍ഥനയും- അക്ഷരങ്ങളുടെ വേദനയില്‍ വിരിഞ്ഞ വെളിച്ചമാണ് മുല്ലനേഴിക്കവിത.

ദേശാഭിമാനി

മുല്ലനേഴി ഓര്‍മയായി

മുല്ലനേഴി ഓര്‍മയായി
തൃശൂര്‍ : നാട്ടുഭാഷയുടെ മധുരവും വിയര്‍പ്പിന്റെ ഗന്ധവും ചാലിച്ച് മലയാള കാവ്യശാഖയെ സമ്പുഷ്ടമാക്കിയ മുല്ലനേഴി അന്തരിച്ചു. ഗാനരചയിതാവ്, നടന്‍ എന്നീനിലകളിലും പ്രശസ്തനായ അദ്ദേഹത്തിന് 64 വയസായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 3.30ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച വൈകിട്ട് സാഹിത്യ അക്കാദമിയിലെ ചടങ്ങില്‍ പങ്കെടുത്ത് അവിണിശേരിയിലെ വീട്ടിലെത്തിയ മുല്ലനേഴിക്ക് രാത്രി പതിനൊന്നോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം ശനിയാഴ്ച വീട്ടിലും സാഹിത്യ അക്കാദമിഹാളിലും പൊതുദര്‍ശനത്തിനുവച്ചു. മന്ത്രിമാരടക്കമുള്ള വന്‍ ജനാവലി അന്ത്യോപചാരമര്‍പ്പിച്ചു. വൈകിട്ട് വീട്ടുവളപ്പില്‍ സംസ്കരിച്ചു. അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു. മുല്ലനേഴി എന്ന എം എന്‍ നീലകണ്ഠന്‍ അവിണിശേരി മേലേ മുല്ലനേഴി മനയില്‍ നാരായണന്‍ നമ്പൂതിരിയുടെയും നങ്ങേലി അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ: സാവിത്രി. മക്കള്‍ : ദിലീപന്‍ , പ്രകാശന്‍ , പ്രദീപന്‍ . മരുമക്കള്‍ : സവിത, അശ്വതി. സഹോദരങ്ങള്‍ : തങ്കമണി, കൃഷ്ണന്‍ , വാസുദേവന്‍ , ശ്രീദേവി, പരേതരായ ആര്യ, നാരായണന്‍ . ചെറുപ്പം മുതലേ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന മുല്ലനേഴി കവി, നടന്‍ , ബാലസാഹിത്യകാരന്‍ , അധ്യാപകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായി. ദീര്‍ഘകാലം ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെ അമരക്കാരനായി. സിപിഐ എം വല്ലച്ചിറ ലോക്കല്‍കമ്മിറ്റിയംഗം, കെഎസ്വൈഎഫ് ഒല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നാറാണത്ത്ഭ്രാന്തന്‍ , രാപ്പാട്ട്, ഹൃദയം പുഷ്പിക്കുന്ന ഋതു, കവിത (കവിതാസമാഹാരങ്ങള്‍), അക്ഷരദീപങ്ങള്‍ (സാക്ഷരതാഗീതങ്ങള്‍), സമതലം, സ്നേഹപ്പൂങ്കാറ്റ് (ഏകാങ്കം), മോഹനപ്പക്ഷി, കനിവിന്റെ പാട്ട്, ആനവാല്‍മോതിരം (ബാലസാഹിത്യം) എന്നിവയാണ് പ്രധാനകൃതികള്‍ . സിനിമാഗാനരംഗത്തും തിളങ്ങി. കറുകറുത്തൊരു പെണ്ണാണ്... (ഞാവല്‍പ്പഴം), ഈ പുഴയും.. (ഇന്ത്യന്‍ റുപ്പി) തുടങ്ങിയ ശ്രദ്ധേയമായ നിരവധി ഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. ഇരുപതോളം സിനിമകള്‍ക്ക് പാട്ടെഴുതി. ഉപ്പ്, പിറവി, സ്വം, വാനപ്രസ്ഥം, കഴകം, ഗര്‍ഷോം, കുലം, പുലിജന്മം, സൂഫി പറഞ്ഞ കഥ, നെയ്ത്തുകാരന്‍ , നീലത്താമര, സ്നേഹവീട് തുടങ്ങിയ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചു. റേഡിയോ നാടകങ്ങള്‍ക്കും ശബ്ദം നല്‍കി. മാലപ്പടക്കം എന്ന കുട്ടികളുടെ ചിത്രം സംവിധാനം ചെയ്തു. 1995ല്‍ "സമതലം" എന്ന നാടകത്തിനും 2010ല്‍ "കവിത" എന്ന കാവ്യസമാഹാരത്തിനും സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ചു. ശക്തി അവാര്‍ഡ് ഉള്‍പ്പടെയുള്ള അംഗീകാരങ്ങളും ലഭിച്ചു. രാമവര്‍മപുരം ഹൈസ്കൂളില്‍ മലയാളം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ചെറുതുരുത്തി, ചേലക്കര, കണ്ടശാംകടവ്, കൊടുങ്ങല്ലൂര്‍ , അയ്യന്തോള്‍ എന്നിവിടങ്ങളിലും ജോലി ചെയ്തു. തൃശൂര്‍ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്നും 2002ല്‍ വിരമിച്ചു. അധ്യാപകസമരങ്ങളില്‍ മുന്നണിപ്പോരാളിയായ മുല്ലനേഴി 1973ല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

ദേശാഭിമാനി