ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Tuesday, July 21, 2009

ചേരിചേരാപ്രസ്ഥാനം ഉയിര്‍ത്തെഴുന്നേല്‍ക്കുമോ?

ചേരിചേരാപ്രസ്ഥാനം ഉയിര്‍ത്തെഴുന്നേല്‍ക്കുമോ?

പി ഗോവിന്ദപ്പിള്ള

ചേരിചേരാപ്രസ്ഥാനത്തിന്റെ സമ്പൂര്‍ണ യോഗം ജൂലൈ 16ന് ഈജിപ്തിലെ ശരം-എല്‍-ശൈഖ് നഗരത്തില്‍ 18 പുറങ്ങളുള്ള ഹ്രസ്വമായ രേഖ പ്രസിദ്ധീകരിച്ചുകൊണ്ട് സമാപിച്ചു. മൂന്നുവര്‍ഷത്തിലൊരിക്കലാണ് പ്രസ്ഥാനത്തിന്റെ സമ്പൂര്‍ണയോഗം ചേരുക. ഇതിനുമുമ്പത്തെ യോഗം 2006ല്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലായിരുന്നു ചേര്‍ന്നത്. അന്നത്തെ സമാപനരേഖയ്ക്ക് 280 പുറങ്ങളുണ്ടായിരുന്നു. അതില്‍നിന്നിപ്പോള്‍ 18 ആയി കുറഞ്ഞത് വളരെ വിവാദകരമായ പ്രശ്നങ്ങളിലേക്ക് വിശദമായി പ്രവേശിക്കാനുള്ള മടികൊണ്ടോ പറയുന്ന കാര്യങ്ങള്‍ കൃത്യമായി സംവേദനം ചെയ്യാന്‍ ഹ്രസ്വമായ പ്രസ്താവനയാണ് കൂടുതല്‍ ഉപകരിക്കുക എന്ന് കണ്ടതുകൊണ്ടോ എന്ന കാര്യം മാധ്യമങ്ങള്‍ പലതരത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്.

ഒരുകാര്യം വ്യക്തം. ഇന്ന് ലോകം നേരിടുന്ന വളരെ പ്രധാനപ്പെട്ട വിഷയങ്ങളെല്ലാംതന്നെ ഈ പ്രസ്താവനയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 1950കളുടെ അവസാനനാളുകളിലും 1960കളുടെ ആദ്യനാളികളിലുമായി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ ഇന്ത്യയും മാര്‍ഷല്‍ ജോസിപ് ബ്രോസ് ടിറ്റോയുടെ നേതൃത്വത്തില്‍ യുഗോസ്ളാവിയയും കേണല്‍ അബ്ദുള്‍ നാസറിന്റെ ഈജിപ്തും (അന്ന് മറ്റ് ചില രാഷ്ട്രങ്ങളും ചേര്‍ന്ന് അത് യുണൈറ്റഡ് അറബ് റിപ്പബ്ളിക് എന്നായിരുന്നു) ചേര്‍ന്ന് രൂപീകരിച്ച ഈ പ്രസ്ഥാനം 1980കളുടെ അന്ത്യംവരെ ലോകകാര്യ വ്യവഹാരങ്ങളില്‍ ഒരു നിര്‍ണായക ശക്തിയായിരുന്നു. അമേരിക്കന്‍ ഐക്യനാടിന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ചേരിയിലും സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലെ സോഷ്യലിസ്റ്റ് ചേരിയിലും അവയുമായി സൈനിക സഖ്യത്തിലേര്‍പ്പെട്ട രാജ്യങ്ങളുമായും സമദൂരം പാലിക്കുന്നു എന്നതിനാലാണല്ലോ ചേരിചോരായ്മ എന്ന വിശേഷണം ഈ പ്രസ്ഥാനത്തിന് ലഭിച്ചത്.

പുതുതായി സ്വാതന്ത്യ്രംനേടിയ പിന്‍നിലരാഷ്ട്രങ്ങളായി എന്നതിനാല്‍ യുദ്ധയന്ത്രങ്ങളില്‍ നിന്നൊഴിഞ്ഞുമാറി സാമ്പത്തിക വികസനത്തിലായിരുന്നു അവരുടെ മുഖ്യശ്രദ്ധ. അതിനായി ഔപചാരിക മേല്‍കോയ്മ വിട്ടിട്ടും സാമ്പത്തികവും സാംസ്കാരികവുമായ ആധിപത്യം തുടരാന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വശക്തികളെ അവര്‍ക്ക് എതിര്‍ക്കേണ്ടിവന്നതില്‍ അത്ഭുതമില്ല. 1991ല്‍ സോവിയറ്റ് തകര്‍ച്ചയോടെ സോഷ്യലിസ്റ്റ് ചേരി ദുര്‍ബലമാകുകയും പല ചേരിചേരാ രാഷ്ട്രങ്ങളും അമേരിക്കന്‍ സാമ്രാജ്യവാദികളുടെ ആഗോളവല്‍ക്കരണാദി പുത്തന്‍ കൊളോണിയല്‍ നയങ്ങളില്‍ ആകൃഷ്ടരാകുകയും ചെയ്തതോടെ ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും കുറഞ്ഞു. നെഹ്റുവിന്റെ നയങ്ങള്‍ ഇന്ത്യ ഉപേക്ഷിക്കുകയും യുഗോസ്ളാവ്യ ശിഥിലമാകുകയും നാസറിനുശേഷം അധികാരത്തിലെത്തിയ അന്‍വര്‍സാദത്തും ഹോസ്നി മുബാറക്കും ഈജിപ്തിനെ പടിഞ്ഞാറന്‍ ചേരിയിലേക്ക് അടുപ്പിക്കുകയും ചെയ്തതോടെ മൂന്ന് സ്ഥാപക രാഷ്ട്രങ്ങളും പ്രസ്ഥാനത്തെ തളര്‍ത്താന്‍ തുടങ്ങി. എങ്കിലും വഴിപാടുപോലെ മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഒത്തുചേരുന്ന പതിവ് തുടര്‍ന്നു. പാസാക്കുന്ന പ്രമേയങ്ങള്‍ അനുസരിച്ച് ഐക്യരാഷ്ട്രസഭയിലും മറ്റ് സാര്‍വദേശീയ വേദികളിലും അംഗരാഷ്ട്രങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനുള്ള ശ്രമമോ ആത്മാര്‍ഥതയോ ഇല്ലാതായി.

ഈ സാഹചര്യത്തില്‍ ശരം-എല്‍-ശൈഖിലെ ചേരിചേരാ ഉച്ചകോടി പ്രസ്ഥാനത്തിന് ഒരു പുത്തനുണര്‍വ് നല്‍കാന്‍ ശ്രമിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയെയും കൂറ്റന്‍ മുതലാളിത്ത രാഷ്ട്രങ്ങളെയും ഗ്രസിച്ചിരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും അമേരിക്കയുടെ അടുക്കളത്തോട്ടമായിരുന്ന ലാറ്റിനമേരിക്കയുടെ ഇടതുമുറയിലുള്ള കുതിച്ചുകയറ്റവും മറ്റും ഈ പുത്തന്‍ പ്രവണതകളും ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് സഹായിച്ചുകൂടെന്നില്ല.

ശരം-എല്‍-ശൈഖിലെ സംയുക്ത പ്രഖ്യാപനം 18 പേജില്‍ ഒതുങ്ങി എങ്കിലും അതിലെ നിഗമനങ്ങളുംനിര്‍ദേശങ്ങളും പ്രസക്തവും കുറ്റമറ്റതുമാണ്.

1. സാമ്പത്തിക തകര്‍ച്ച: ലോക സാമ്പത്തിക തകര്‍ച്ചയുടെ മുഖ്യ സ്രോതസ്സ് അമേരിക്കന്‍ ഐക്യനാടാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ മൂന്നാംലോകത്തെയും ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ മറികടക്കാനുള്ള ഭാരം മൂന്നാംലോകത്തിലെ ദരിദ്ര രാഷ്ട്രങ്ങളുടെമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമത്തെ പ്രസ്ഥാനം എതിര്‍ക്കുന്നു. മാത്രമല്ല മൂന്നാം ലോക രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാര വ്യവസായ സഹകരണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയും അമേരിക്കന്‍ സ്വപ്നമായ ഏകധ്രുവലോകത്തിന്റെ സ്ഥാനത്ത് ബഹുധ്രുവലോകനിര്‍മിതിക്കായി യത്നിക്കുകയും വേണം.

2. ഭീകരവാദം: ഭീകരവാദത്തിനെതിരെ ഒത്തൊരുമിക്കണം. ഭീകരവാദത്തിന്റെ സ്രോതസ്സുകള്‍ പലതും മൂന്നാം ലോക രാഷ്ട്രങ്ങളിലാണ്. ഭീകരവാദം മൂന്നാംലോക രാഷ്ട്രങ്ങള്‍ തമ്മിലും ശത്രുത വളര്‍ത്തുന്നു. ഇതില്‍ ഇന്ത്യ-പാകിസ്ഥാന്‍ തര്‍ക്കത്തെപ്പറ്റി എടുത്തുപറഞ്ഞില്ലെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും തമ്മില്‍ സമ്മേളനത്തിന് പുറത്തുവച്ച് നടത്തിയ കൂടിയാലോചനകള്‍ പ്രത്യാശനല്‍കുന്നു. മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ ഭീകരര്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഉഭയകക്ഷി കൂടിയാലോചനകള്‍ ഈ കൂടിക്കാഴ്ചയ്ക്കുശേഷം പുനരാരംഭിച്ചത് ശുഭോദര്‍ക്കമാണ്.

3. പശ്ചിമേഷ്യന്‍ സമാധാനം: പശ്ചിമേഷ്യന്‍ സമാധാനത്തെക്കുറിച്ച് പൊതുവെയും ഇസ്രയേലി-പലസ്തീന്‍ തര്‍ക്കം സംബന്ധിച്ച് പ്രത്യേകമായും എടുത്ത തീരുമാനങ്ങള്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ഇടമുറിയാത്തവിധം ബന്ധപ്പെടുത്തി പലസ്തീന്‍ ഏകീകൃത പരമാധികാരരാഷ്ട്രം രൂപീകരിക്കണമെന്നും ഇസ്രയേലി അതിക്രമങ്ങളും പലസ്തീനിന്റെ നിയമവിധേയപ്രദേശത്ത് കൈയേറി ഇസ്രയേലി പാര്‍പ്പിടങ്ങളും കോളനികളും സ്ഥാപിക്കുന്നത് ഉടന്‍ ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടത് അമേരിക്കയുടെയും ഇസ്രയേലിന്റെയും നയങ്ങള്‍ക്ക് വിരുദ്ധമാണ് (ഇസ്രയേലികളുടെ അനധികൃത കോളനി സ്ഥാപനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രസിഡന്റ് ഒബാമയുടെ നിര്‍ദേശം ഇസ്രയേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു തിരസ്കരിച്ചിരിക്കുകയാണ്).

4. നിരായുധീകരണം: ആണവനിരായുധീകരണ യത്നങ്ങള്‍ ഊര്‍ജസ്വലമാക്കണം. അതില്‍ ചെറിയ ആണവരാഷ്ട്രങ്ങളോടും സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവശക്തി നിര്‍മിക്കുന്ന ചെറുരാഷ്ട്രങ്ങളോടും വന്‍കിടക്കാര്‍ പ്രകടിപ്പിക്കുന്ന വിവേചനം അവസാനിപ്പിക്കുകയും വേണം.

5. കാലാവസ്ഥാമാറ്റം: കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള തീരുമാനം പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. 1998ലെ ക്യോട്ടോ പ്രോട്ടോകോളിന്റെ നടത്തിപ്പും പോരായ്മയും പരിശോധിക്കാന്‍ കോപ്പന്‍ഹാഗില്‍ ചേരാനിരിക്കുന്ന യോഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ആഗോളതാപനത്തിന്റെ മുഖ്യകുറ്റവാളികള്‍ അമേരിക്കയുള്‍പ്പെടെയുള്ള കൂറ്റന്‍ വ്യാവസായിക രാഷ്ട്രങ്ങളാണ്. അവരുടെ വിഷവാതകവിസര്‍ജനത്തിന് കാരണമായ രാസവ്യവസായങ്ങള്‍ പത്ത് ശതമാനമെങ്കിലും 10 വര്‍ഷത്തിനകം കുറയ്ക്കണമെന്ന ക്യോട്ടോ നിര്‍ദേശം സ്വീകാര്യമല്ലെന്നും വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന രാഷ്ട്രങ്ങളിലെ രാസവ്യവസായങ്ങള്‍ ആദ്യം കുറയ്ക്കട്ടെ എന്നുമാണ് അമേരിക്കന്‍ നിലപാടും അതിനെതിരെ ക്യോട്ടോ പ്രോട്ടോകോള്‍ പ്രകാരം അമേരിക്ക തങ്ങളുടെ വാഗ്ദാനം പാലിക്കണമെന്ന് രാഷ്ട്രങ്ങളുടെ പേരെടുത്തുപറയാതെ ശരം-എല്‍-ശൈഖ് സമ്മേളനം ആവശ്യപ്പെട്ടത് ഇന്ത്യക്കും മറ്റും വലിയ സഹായമായി, അന്തരീക്ഷതാപനം കുറയ്ക്കാനുള്ള യത്നങ്ങള്‍ക്ക് പ്രോത്സാഹനവും.

അമ്പതോളം വര്‍ഷംമുമ്പ് അമ്പതില്‍ കുറഞ്ഞ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായി രൂപീകരിക്കപ്പെട്ട ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലെ ലോക രാഷ്ട്രീയത്തില്‍ ഫലപ്രദമായ പങ്കുവഹിച്ച ഈ പ്രസ്ഥാനത്തില്‍ ഇപ്പോള്‍ 118 രാഷ്ട്രം അംഗങ്ങളാണ്. ഐക്യരാഷ്ട്രസഭയില്‍ 192ഉം. തകര്‍ന്നുപോയ ലോകാധിപത്യം പുതിയ രൂപത്തില്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന പടിഞ്ഞാറന്‍ ധനികരെ ചെറുക്കാന്‍ ലോകത്തിലെ ദരിദ്രരാഷ്ട്രങ്ങള്‍ക്കുള്ള കവചമാണ് ഈ പ്രസ്ഥാനം- നോ അലൈന്‍സ് മൂവ്മെന്റ് എന്ന എന്‍എഎം- നാം. ശരം-എല്‍-ശൈഖില്‍ പ്രകടമായ ഒത്തൊരുമയും ലക്ഷ്യബോധവും ലോകവേദികളിലും നയതന്ത്ര ബന്ധങ്ങളിലും ഫലപ്രദമാക്കാന്‍ സംഘടിച്ച് പ്രവര്‍ത്തിക്കുന്നപക്ഷം ഈ മഹാപ്രസ്ഥാനം ഉയര്‍ത്തെണീക്കും. അങ്ങനെവന്നാല്‍ ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന ഇന്ത്യക്ക് അഭിമാനിക്കാം. പുരോഗതിക്കായി പ്രയോജനപ്പെടുത്താം. ഇല്ലെങ്കില്‍ തീനും കുടിയും കൃത്രിമച്ചിരിയുംഫോട്ടോയ്ക്ക് നിന്നുകൊടുക്കലുമായി ഈ മഹാപ്രസ്ഥാനം അധഃപതിക്കും.

ദേശാഭിമാനി ദിനപത്രത്തിൽനിന്ന്‌

ചേരിചേരാ പ്രസ്ഥാനം ശക്തിപ്പെടുത്തണം

ചേരിചേരാ പ്രസ്ഥാനം ശക്തിപ്പെടുത്തണം

അന്‍പതുകളുടെ അവസാന നാളുകളില്‍ രൂപംകൊള്ളുകയും അറുപതുകളില്‍ ശക്തിപ്പെടുകയുംചെയ്ത ചേരിചേരാ പ്രസ്ഥാനം ഒരുകാലത്ത് ലോകത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍തന്നെ സുപ്രധാന പങ്കാളിത്തമുള്ള ശക്തിയായി ഉയര്‍ന്നതായിരുന്നു. അതിന്റെ സ്ഥാപകനേതാക്കളില്‍ പ്രമുഖസ്ഥാനമുള്ള ഇന്ത്യയുടെ യശസ്സും പ്രാധാന്യവും അങ്ങനെ ഉയര്‍ന്നുനിന്നിരുന്നു. ഇന്ത്യയും ഈജിപ്തും യൂഗോസ്ളാവിയയും ഒത്തുചേര്‍ന്ന് രൂപംനല്‍കിയ കൂട്ടായ്മ അതിന്റെ ഉള്ളടക്കത്തില്‍ സാമ്രാജ്യവിരുദ്ധ സ്വഭാവമുള്ളതുമായിരുന്നു.

സോവിയറ്റ് യൂണിയന്റെ ശിഥിലീകരണവും അംഗരാജ്യങ്ങളുടെ നിലപാടുമാറ്റങ്ങളും ചേരിചേരാ പ്രസ്ഥാനത്തെ ക്രമേണ ദുര്‍ബലമാക്കി. വഴിപാടുപോലെയുള്ള കൂടിച്ചേരലുകള്‍ മാത്രമാണ് പിന്നീടുണ്ടായത്. കഴിഞ്ഞ ദിവസം ഈജിപ്തില്‍ ചേര്‍ന്ന ചേരിചേരാ ഉച്ചകോടിയും അത്തരമൊന്നായി വിശേഷിപ്പിക്കപ്പെട്ടെങ്കിലും അതിന്റെ പ്രഖ്യാപനത്തിലെ ചില വസ്തുതകള്‍ പ്രാധാന്യമുള്ളതാണ്. പതിനെട്ടുപേജ് വരുന്ന പ്രഖ്യാപനത്തിലെ ആദ്യഇനം ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ളതാണ്. തകര്‍ച്ചയുടെ സ്രോതസ്സ് അമേരിക്കയാണെന്ന് ഉറപ്പിച്ചുപറയുന്ന പ്രമേയം, അതിന്റെ പ്രത്യാഘാതങ്ങള്‍ മൂന്നാംലോക രാജ്യങ്ങള്‍ക്കുമേല്‍ കെട്ടിയേല്‍പ്പിക്കാനുള്ള സാമ്രാജ്യത്വ ശ്രമങ്ങളെ നിശിതമായി വിമര്‍ശിക്കുന്നു.

അമേരിക്കന്‍സ്വപ്നമായ ഏകധ്രുവ ലോകമല്ല, ബഹുധ്രുവമായ ലോക ക്രമമാണുണ്ടാകേണ്ടതെന്നും അടിവരയിട്ട് പറയുന്നു. നിരായുധീകരണം, കാലാവസ്ഥാ മാറ്റം തുടങ്ങിയ പ്രശ്നങ്ങളിലും അമേരിക്കന്‍ താല്‍പ്പര്യങ്ങളെ തുറന്നുകാട്ടുന്നതാണ് പ്രസ്താവന. ഉച്ചകോടിക്കിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാനുമായുള്ള ചര്‍ച്ച തീവ്രവാദത്തിനെതിരെ അവര്‍ സ്വീകരിക്കുന്ന നിലപാടിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് അതു സംബന്ധിച്ച് പിന്നീട് പാര്‍ലമെന്റില്‍ മന്‍മോഹന്‍സിങ് വിശദീകരിക്കുകയുണ്ടായി.

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനം തടയാന്‍ നടപടിയെടുത്താലേ ഇരുരാജ്യവും തമ്മിലുള്ള അര്‍ഥവത്തായ സംഭാഷണം തുടരാന്‍ കഴിയൂ എന്നാണ് പാകിസ്ഥാനെ അറിയിച്ചതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യന്‍ ജനതയ്ക്കുള്ള വികാരം പാകിസ്ഥാനെ അറിയിച്ചു. മുംബൈ ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കി. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന പൊതുവികാരമാണ് പാകിസ്ഥാനിലുള്ളതെന്നും പാക് പ്രധാനമന്ത്രി അറിയിച്ചതായി മന്‍മോഹന്‍സിങ് പറഞ്ഞു. ഭീകരവാദം മൂന്നാംലോക രാഷ്ട്രങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്നു എന്ന ശരിയായ കണ്ടെത്തലാണ് ചേരിചേരാ ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ വിശദീകരിക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന ശുഭപ്രതീക്ഷ ഉച്ചകോടി പ്രകടിപ്പിച്ചിട്ടുമുണ്ട്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അയല്‍രാജ്യങ്ങളുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളടക്കം പരിഹരിക്കാനുള്ള വിശാലവേദിയാണ് ചേരിചേരാ പ്രസ്ഥാനം എന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്. അമേരിക്കന്‍ ആധിപത്യമുള്ള അന്താരാഷ്ട്ര വേദികളിലെ ജൂനിയര്‍ പങ്കാളിത്തമല്ല, ബഹുധ്രുവ ലോകത്തിനുവേണ്ടി, രാഷ്ട്രങ്ങളുടെ സ്വാതന്ത്യ്രവും പരമാധികാരവും മാനിച്ചുകൊണ്ട് ലോകത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന ചേരിചേരാ പ്രസ്ഥാനം പോലുള്ള കൂട്ടായ്മകളാണ് ഇന്ത്യക്കും മൂന്നാംലോക രാജ്യങ്ങള്‍ക്കാകെയും കരുത്തുപകരുക എന്ന സന്ദേശം ഇതില്‍ നിറഞ്ഞുനില്‍പ്പുണ്ട്. അതു മനസ്സിലാക്കി, സാമ്രാജ്യാനുകൂല നയങ്ങളും അമേരിക്കന്‍ വിധേയത്വവും തിരുത്താനുള്ള സന്ദര്‍ഭംകൂടിയാണ് ഈജിപ്ത് ഉച്ചകോടി ഇന്ത്യക്കുമുന്നില്‍ തുറന്നിരിക്കുന്നത്. ചേരിചേരാ രാഷ്ട്രങ്ങളുടെ പ്രസക്തി ഒരിക്കല്‍കൂടി കൈപിടിച്ചുയര്‍ത്താന്‍ ഇന്ത്യതന്നെ മുന്‍കൈയെടുക്കേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം

Saturday, July 4, 2009

ഏതാനും സൈറ്റുകള്‍

Friday, July 3, 2009

പത്താം ക്ലാസ്സിലെ പൊതു പരീക്ഷ നിറുത്തലാക്കുമ്പോൾ..............

പത്താം ക്ലാസ്സിലെ പൊതു പരീക്ഷ നിറുത്തലാക്കുമ്പോൾ..............

മുൻകുറിപ്പായി, എഴുതിയ പോസ്റ്റിന്റെ ചുരുക്കം

  • പത്താം ക്ലാസ്സ് പരീക്ഷ നിറുത്തലാക്കുമ്പോൾ ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങൾക്ക് പ്രതിവിധി കണ്ടുവയ്ക്കാതെ ഈ പരിഷ്കാരം നടപ്പിലാക്കും എന്നു പ്രഖ്യാപിയ്ക്കുന്നതു ജനഹിതത്തിനു നിരക്കുന്നതല്ല.

  • പത്താം ക്ലാസ്സ് കഴിയുന്ന എല്ലാകുട്ടികൾക്കും പ്ലുസ്- വണ്ണിനു പ്രവേശനം ഉറപ്പാക്കിയിട്ടു വേണം പരീക്ഷ നിറുത്തലാക്കാൻ

  • ഗ്രേഡിംഗ് സമ്പ്രദായത്തേയും പാഠ്യപദ്ധതി സമീപനങ്ങളെയും അന്ധമായി എതിർക്കുന്നില്ല.

  • കുട്ടികളിൽ സാമൂഹ്യ ബോധം ഉണർത്തിയ്ക്കുന്ന പാഠസന്ദർഭങ്ങൾ പലവിഷയങ്ങളിലും ഉണ്ടെന്നത് അംഗീകരിയ്ക്കുന്നു.

  • എന്നാൽ അവ്യക്തവും സങ്കീർണ്ണങ്ങളുമായ പാഠഭാഗങ്ങളും, പുസ്തകങ്ങളുടെ അനാവശ്യമായ വലിപ്പവും അംഗീകരിയ്ക്കുന്നില്ല. ഇവ മാറണം.

  • കുട്ടികൾക്ക് താങ്ങാൻ കഴിയാത്തവയും പ്രയോജന രഹിതവുമായ പഠനപ്രവർത്തനങ്ങൾ ഒഴിവാക്കണം.

  • ചോദ്യങ്ങൾ തേടിയല്ല ഉത്തരങ്ങൾ തേടിയാണ് കുട്ടികൾ സ്കൂളിലെത്തുന്നത്. അതുകൊണ്ടു തന്നെ പാഠഭാഗങ്ങളിൽ കാര്യമാത്ര പ്രസക്തമായ മാറ്ററുകൾ ഉണ്ടാകണം.

  • ചോദ്യങ്ങൾക്ക് ഉത്തരവും ഉത്തരങ്ങൾക്ക് ചോദ്യവും കിട്ടുന്നതായിരിയ്ക്കണം പാഠ ഭാഗങ്ങൾ.

  • ഡിഗ്രി സെമസ്റ്റർ സമ്പ്രദായം അനാവശ്യം.

അറിഞ്ഞപ്പോൾ തോന്നിയത് കുത്തിക്കുറിയ്ക്കുകയാണ് ഇവിടെ;

സംസ്ഥാന സർക്കാർ പത്താം ക്ലാസ് പരീക്ഷ നിറുത്തലാക്കാൻ പോകുന്നുവെന്നുള്ള സൂചനകളാണ് കേട്ടുകൊണ്ടീരുന്നത്. ഇപ്പോഴിതാ കേന്ദ്രം തന്നെ പത്താം ക്ലാസ് പരീക്ഷ നിറുത്തലാക്കാൻ പോകുന്നു. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗം ആയതിനാൽ ഇനിയും പത്താം ക്ലാസ്സിൽ നിലവിലുള്ളതുപോലെ ഒരു പൊതു പരീക്ഷയോ സർടിഫിക്കറ്റോ ആവശ്യമില്ലെന്നു പറയുന്നു. പക്ഷെ ഈ പരീക്ഷ നിറുത്തലാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഏറെയാണ്. അതേപറ്റിയൊന്നും ആലോചിയ്ക്കാതെ നടത്തിയിട്ടുള്ള പ്രഖ്യാപനം ഉൽക്കണ്ഠാകുലമാണ്. പത്താം തരം കഴിയുമ്പോൾ എല്ലാ കുട്ടികളെയും പ്ലസ്-വണ്ണിനു പ്രവേശിപ്പിയ്ക്കുവാൻ നിലവിലുള്ള സാഹചര്യത്തിൽ കഴിയുമോ? ഗ്രേഡിംഗ് സിസ്റ്റെവും നല്ലതുതന്നെ.

പരിഷ്കാരത്തെ എതിർത്ത് മൂരാച്ചിയെന്ന ദുഷ്പേര് വരുത്തുവാൻ ആഗ്രഹിയ്ക്കുന്നില്ല. പക്ഷെ ഒരു ചോദ്യം; പത്താം ക്ലാസ്സിൽ പരീക്ഷ നടത്താതെ ഏതു മാനദണ്ഡത്തിലാണ് കുട്ടികൾക്കു പ്ലുസ്- വൺ പ്രവേശനം നൽകുന്നത്? സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിൽ വ്യത്യസ്തങ്ങളായ കോംബിനേഷനുകളാണ് ഓരോ സ്കൂളുകളിലും ഉള്ളത്. ഇവയിൽ ഓരോന്നിനും കുട്ടികളുടെ താല്പര്യമനുസരിച്ച് എങ്ങനെ പ്രവേശനം നൽകും? പത്തു കഴിയുന്ന എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുവാൻ നിലവിൽ സീറ്റുകളുടെ പരിമിതിയുണ്ട്. എല്ലാ സ്കൂളുകളിലും പ്ലുസ്-ടൂ ഇല്ല താനും. ഇതെങ്ങനെ പരിഹരിയ്ക്കും? ഇങ്ങനെ നിരവധി പ്രശ്നങ്ങൾ പത്താം തരം പരീക്ഷ നിറുത്തലാക്കുന്നതോടെ പിന്നാലെ വരും. ഇതൊന്നും ശ്രദ്ധിയ്ക്കാതെ നടത്തിയ പ്രഖ്യാപനം പ്രഖ്യാപിയ്ക്കാൻ വേണ്ടി ചുമ്മാ നടത്തിയ ഒരു പ്രഖ്യാപനമായിരിയ്ക്കുമെന്നു തൽക്കാലം സമാധാനിയ്ക്കാം.

പക്ഷെ പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ നിലവിലിരിയ്ക്കുന്നതിന്റെ പോരായ്മകൾ എന്താണെന്നു ശരിയ്ക്കും വ്യക്തമാക്കേണ്ടതുണ്ട്. കാലാനുസൃതമായ മാറ്റം ഏതു മേഖലയിലും വേണം. അതു വിദ്യാഭ്യാസമേഖലയിലും വേണം. എന്നാൽ ഇവിടെ പത്താം ക്ലാസ്സ് പരീക്ഷ നിറുത്തുന്നതിനു കാരണമായി പറയുന്നതിൽ ഒന്ന് കുട്ടികളുടെ പഠനഭാരത്തെ കുറിച്ചാണ്. അത് ശരിതന്നെ. രക്ഷകർത്താക്കളൂടെ മാനസിക സംഘർഷവും കണക്കിലെടുത്തിട്ടുണ്ടത്രേ. വിദ്യാഭ്യാസം, അതിന്റെ ആവശ്യകത, വിദ്യാഭ്യാസത്തിന്റെ ഫലമായി ലഭിയ്ക്കാനൊടയുള്ള തൊഴിലുകൾ മുതലായവ സംബന്ധിച്ച് നിലവിലിരിയ്ക്കുന്ന തെറ്റിദ്ധാരണകളാണ് കുട്ടികളിലും രക്ഷകർത്താക്കളിലും മാനസിക സമ്മർദ്ദങ്ങൾ സൃഷ്ടിയ്ക്കുന്നത്. അനാവശ്യമായി സൃഷ്ടിയ്ക്കപ്പെടുന്ന അവസരങ്ങളുടെ ദൌർലഭ്യമാണ് മറ്റൊരു പ്രശ്നം. അതേപറ്റി ഇപ്പോൾ വിശദീകരിയ്ക്കുന്നില്ല.

പഠനമല്ല ഇന്നത്തെ കുട്ടികൾ ചുമക്കുന്ന ഏറ്റവും വലിയ ഭാരം. പുസ്തകങ്ങളും തട്ടുമുട്ടു സാധനങ്ങളും അടങ്ങുന്ന ഭാണ്ഠമാണ്. പുസ്തകങ്ങളുടെ വലിപ്പവും ഒരു പ്രധാന പ്രശ്നം തന്നെ. എന്നാൽ പുസ്തകങ്ങളുടെ ഉള്ളിൽ കാര്യമായി എന്തെങ്കിലും ഉണ്ടോ? അതുമില്ല. കുട്ടികൾക്കും അദ്ധ്യാപകർക്കും മാത്രമല്ല അതു തയ്യാറാക്കിയവർക്കു പോലും മനസിലാകാത്ത കുറെ ശിഥിലമായ എഴുത്തുകുത്തുകൾ. പിന്നെ കുറെ ഭ്രാന്തൻ ചോദ്യങ്ങൾ. ഉത്തരം ധര്യമുണ്ടെങ്കിൽ കണ്ടു പിടിച്ചോളൂ എന്ന ചില വെല്ലു വിളികളും. ഇപ്പോഴത്തെ പാഠപുസ്തകങ്ങൾ ഏതെങ്കിലും സൈക്യാർടിസ്റ്റുകൾ എടുത്തു ചുമ്മാ ഒന്നു നിവർത്തി നോക്കിയാൽ അതിലെ പാഠഭാഗങ്ങൾ തയ്യാറാക്കിയ മാനസികരോഗികളെ ആ ഡൊക്ടർമാർ തന്നെ തിരക്കിച്ചെന്നു പിടിച്ചുകെട്ടീ ഭ്രാന്താശുപത്രിയിൽ എത്തിയ്ക്കും.

എന്നാൽ ചില വിഷയങ്ങളിൽ സാമൂഹ്യ ബോധം ഉൾക്കൊണ്ടും സഹജീവീയ സ്നേഹം ഉൾക്കൊണ്ടും വളരാൻ കുട്ടികളെ സഹായിക്കുന്ന പാഠഭാഗങ്ങൾ ഉണ്ട്. (അത്തരത്തിൽ ഒന്നയിരുന്നല്ലോ മതമില്ലാത്തജീവൻ. പക്ഷെ അതു് തല്പരകക്ഷികൾ പ്രശ്നമാക്കി എടുത്തു കളയിച്ചില്ലേ?) പാഠ്യപദ്ധതിയുടെ ലക്ഷ്യം സമീപനം ഇവയൊക്കെ ഏറ്റവും നല്ലതുതന്നെ. പക്ഷെ പ്രതിപാദനരീതിയാണ് പ്രശ്നം. ഒന്നും മനപാഠം പഠിച്ചു പോകരുതെന്ന വാശിയും നന്നല്ല. ഓരോരുത്തരുടേയും ജീവിതം തന്നെ മുൻ തലമുറയുടെ അനുകരണമാണ്. കാണാപാഠം പഠിയ്ക്കേണ്ട പ്രായത്തിൽ കുറച്ചൊക്കെ കാണാതെ പഠിയ്ക്കുക തന്നെ വേണം. നമ്മളൊക്കെ പണ്ടു കാണാതെ പഠിച്ച കവിതകൾ ഇന്നും ചുണ്ടിൽ ഇടയ്ക്കിടെ തത്തിക്കളിയ്ക്കും. കൂടുതലും മനസിലാക്കിത്തന്നെ പഠിയ്ക്കണം. പക്ഷെ കാണാതെ യാതൊന്നും പഠിച്ചു പോകരുതെന്ന് ഒരു വിലക്കെന്തിന്?

അശ്ലീലം പറയുകയാണെന്നു കരുതരുത്. രാകേഷ് സ്കൂളിലേയ്ക്കു നടക്കുകയായിരുന്നു. വഴിയിൽ രണ്ടുപേർ വഴക്കുകൂടുന്നു. അതിൽ ഒരാൾ ദേഷ്യം മൂത്ത് മറ്റേയാളെ വസ്ത്രം ഉരിഞ്ഞു കാണിച്ചു. ഇതിൽ നിന്നും നിങ്ങൾക്ക് എന്തു മനസ്സിലായി. ആ വഴക്കാളികൾ തമ്മിൽ പറഞ്ഞത് ഏതു തരം തെറിയായിരിയ്ക്കും? ആ തെറികളുടെ അർത്ഥം നിങ്ങൾക്ക് അറിഞ്ഞുകൂടെങ്കിൽ വീട്ടീൽ ചെന്ന് അപ്പൂപ്പനോടു ചോദിയ്ക്കൂ. ഈ സംഭവം കണ്ട രാകേഷ് വീട്ടിൽ ചെന്ന് തന്റെ മാതാപിതാക്കളോട് എന്തായിരിയ്ക്കും പറഞ്ഞിരിയ്ക്കുക? നിങ്ങളുടെ തെറി പുസ്തകത്തിൽ എഴുതുക. ഈ സംഭവം ഒരു പത്ര റിപ്പോർട്ടാക്കുക. നിങ്ങളുടെ വീട്ടിൽ ഇത്തരം വഴക്കുകൾ നടക്കാറുണ്ടോ? ഏതൊക്കെ തെറികളാണ് നിങ്ങളുടെ വീട്ടിൽ സാധാരണ പറയുക? സംശയങ്ങൾ അദ്ധ്യാപകരുമായി ചർച്ച ചെയ്യുക. നാളെ വരുമ്പോൾ പത്തു പൂരപ്പാട്ടുകൾ എഴുതിക്കൊണ്ടു വരിക.

ഇത്തരത്തിൽ ചിലതാണ് പാഠപുസ്തകങ്ങളിൽ എഴുതി വച്ചിരിയ്ക്കുന്നത്. ഒന്നും വ്യക്തമായി എഴുതില്ല. എല്ലാം ചോദ്യങ്ങളും പദപ്രശ്നങ്ങളും ആണ്. മിക്കതിന്റെയും ഉത്തരങ്ങൾ സ്കൂളിലെ അദ്ധ്യാപകർക്കും അറിയില്ല. അദ്ധ്യാപകർക്ക് അറിഞ്ഞുകൂടാത്തതെല്ലാം പ്രോജെക്റ്റും അസെയിന്മെന്റുമായി കൊടുക്കും. കുട്ടികൾ അതുംകൊണ്ട് ഓടെടാ ഓട്ടം. ട്യൂട്ടോറികളിൽ പഠിയ്ക്കുന്ന കുട്ടികൾക്ക് അവിടുത്തെ അദ്ധ്യാപകർ ഒക്കെ ശരിയാക്കികൊടുക്കും. ട്യൂട്ടോറിയിൽ പോകാത്തവർ അവിടെ പോകുന്നവരിൽ നിന്നും കണ്ടെഴുതും.

സ്വന്തം ശേഷി വർദ്ധിപ്പിയ്ക്കാനെന്ന പേരിൽ സ്കൂളിൽ നിന്നും കൊടുക്കുന്ന ഭാരിച്ച ഇത്തരം വർക്കുകൾ മിക്കതും കോപ്പിയടിയാണ്. ചിലത് രക്ഷിതാക്കളോ മറ്റു മുതിർന്നവർ ആരെങ്കിലുമോ ചെയ്തുകൊടുക്കും. ചിലത് ട്യൂട്ടോറിയലുകാർ ചെയ്തുകൊടുക്കും. വല്ല വരപ്പോ മറ്റോ ആണെങ്കിൽ കൂലിയ്ക്കു ചെയ്യിപ്പിയ്ക്കുന്ന പതിവും ഉണ്ട്. (നമ്മുടെ ബി എഡു കാരെയും റ്റി.റ്റി.സിക്കാരെയും മറ്റും പോലെ. കൂലിയ്ക്കെഴുതിച്ചും വരപ്പിച്ചും കോപ്പിയടിച്ചും കാണിച്ച് മാർക്കു വാങ്ങി വരുന്നവരാണല്ലോ നമ്മുടെ സ്കൂൾ അദ്ധ്യാപകർ നല്ലൊരു പങ്കും. അവരുടെ കഴിവുകളെ കുറച്ചു കാണുകയല്ല. ഒരു സത്യം ഇടയ്ക്കു പറഞ്ഞുവെന്നു മാത്രം.) ഇങ്ങനെ ചില കുഴപ്പങ്ങൾ നമ്മുടെ പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉണ്ട്. ചോദ്യങ്ങൾ തേടിയല്ല ഉത്തരങ്ങൾ തേടിയാണ് കുട്ടികൾ സ്കൂളിലെത്തുന്നത്. അതുകൊണ്ടു തന്നെ പാഠഭാഗങ്ങളിൽ കാര്യമാത്ര പ്രസക്തമായ മാറ്ററുകൾ ഉണ്ടാകണം

അല്ലെങ്കിൽ നോക്കൂ പണ്ടത്തെ കയ്യിലൊതുങ്ങുന്ന പുസ്തകങ്ങൾക്ക് എന്തായിരുന്നു കുഴപ്പം? അതൊക്കെ പഠിച്ചു തന്നെ ഇന്നത്തെ ഉന്നതസ്ഥാനീയർ എല്ലാം അവിടെയൊക്കെ എത്തിയത്. അതുകൊണ്ട് പഴയ പാഠ്യപദ്ധതിയ്ക്ക് പറയത്തക്ക കുഴപ്പമൊന്നുമുണ്ടായിട്ടല്ല; പക്ഷെ കാലം മാറുമ്പോൾ നാം മാറിയേ പറ്റൂ. മാറ്റങ്ങൾ അനിവാര്യം തന്നെ എന്നതിൽ തർക്കിയ്ക്കുന്നില്ല. പരീക്ഷയുടെ കാര്യം തന്നെ എടുക്കൂ.പണ്ടു പക്ഷെ തോല്പിയ്ക്കാൻ വേണ്ടി പരീക്ഷ നടത്തിപ്പോന്നു. ഇപ്പോൾ ജയിപ്പിയ്ക്കാനും. എല്ലാവരെയും വിജയിപ്പിയ്ക്കുന്നത് നല്ലതുതന്നെ. ഗ്രേഡിംഗ് സിസ്റ്റവും നല്ലതുതന്നെ. എല്ലാ കുട്ടികൾക്കും അവരുടെ ഗ്രേഡ് നൽകാം. പക്ഷെ ഡി പ്ലുസിൽ താഴെ ഒരു ഗ്രേഡിന്റെ ആവശ്യമില്ല.

പത്തുവർഷം പഠിയ്ക്കുന്ന കുട്ടികൾ അക്ഷരം അറിയില്ലെങ്കിൽ പോലും എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ടാകും. കുറെ അനുഭവങ്ങൾ ഉൾപ്പെടെ. അതൊക്കെ വച്ച് എല്ലാവർക്കും പ്രമോഷൻ നൽകുക. ആരെയും തോല്പിയ്ക്കേണ്ട കാര്യമില്ല. വെറുതെ എന്തിനു പരാജിതരെ സൃഷ്ടിയ്ക്കുന്നു? ഒരു പരാജിതന്റേയും വിജയിയുടേയും മനോനിലയിൽ വ്യത്യാസങ്ങൾ ഉണ്ടാകും. പരാജിതൻ ആത്മവിശ്വാസം നഷ്ടപ്പെട്ട് മറ്റൊരു മാനസികാവസ്ഥയിൽ എത്തും . അതുകൊണ്ടുതന്നെ ഒരുവിധം എല്ലാവർക്കും ജയിക്കാൻ സാധിയ്ക്കുന്ന ഇന്നത്തെ ഗ്രേഡിംഗ് സംവിധാനത്തിലുള്ള പരീക്ഷാ രീതിയ്ക്ക് ഈയുള്ളവൻ എതിരല്ല. കുറച്ചുപേരെ ജയിപ്പിയ്ക്കാനും അതിലേറെ പേരെ തോല്പിയ്ക്കാനുമായി പരീക്ഷ നടത്തേണ്ടതില്ല. എല്ലാവരെയും വിജയിപ്പിയ്ക്കുവാൻ വേണ്ടി പരീക്ഷ നടത്തുക. അതിൽ പലമാനദണ്ഡങ്ങളും കണക്കാക്കി ഓരോരുത്തർക്കും അർഹമായ ഗ്രേഡുകൾ നൽകുക. പ്രോജെക്റ്റും അസൈമെന്റും പാട്ടപറക്കലും തുടങ്ങി സാറന്മാരുടെ ജോലി എളുപ്പമാക്കുന്ന ചില ഉഡായിപ്പു പരിപാടികൾ നിറുത്തണമെന്നുമാത്രം

അതുപോലെ ജയിക്കുന്നവർക്കെല്ലാം പ്ലുസ്-ടുവിനു സ്കൂളുകളിൽ പഠിയ്ക്കാൻ അവസരവും നൽകണം. എന്തിനാണ് മന:പൂർവ്വം ദൌർലഭ്യങ്ങൾ സൃഷ്ടികക്കുന്നത്? കുറെ കുട്ടികളെ നിരാശരാക്കുന്നത്? അഡ്മിഷൻ കുറച്ചുപേർക്കു കിട്ടുക. കുറച്ചു പേർക്കു കിട്ടാതിരിയ്ക്കുക. അതിനും മാത്രം വലിയ കോഴ്സൊന്നുമല്ലല്ലോ ഈ പ്ലസ് ടു! മാർക്കുകുറഞ്ഞത് സയൻസ് ഗ്രൂപ്പ് എടുത്തു പഠിയ്ക്കാനുള്ള അയോഗ്യതയാക്കുന്നതും ശരിയല്ല. അതുകാരണം മാനവിക വിഷയങ്ങൾ മണ്ടന്മാരുടെ ഗ്രൂപ്പെന്ന ഒരു ധാരണ പൊതുവെ ഉണ്ട്. പ്ലുസ്-ടുവിനു വിഷയ ഗ്രൂപ്പുകൾ ചുരുക്കുകയും കുറച്ചൊക്കെ ഏകീകരിയ്ക്കുകയും ചെയ്യേണ്ടതാണ്. പത്താം തരം കഴിയുമ്പോൾ കുട്ടികൾക്ക് ഇഷ്ടപ്പെട്ട വിഷയഗ്രൂപ്പ് അഭിരുചിയ്ക്കനുസരിച്ച് എടുത്തു പഠിയ്ക്കുവാനുള്ള സാഹചര്യം സൃഷ്ടിയ്ക്കപ്പെടണം. കിട്ടുന്ന സ്കൂളീൽ കിട്ടുന്ന ഗ്രൂപ്പ് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും എടുത്ത് പഠിയ്ക്കുവാൻ നിർബന്ധിതരാകുകയാണ് ഇന്നും കുട്ടികൾ. ഈ സ്ഥിതി മാ‍റണം.

ഞാൻ പറഞ്ഞുതുടങ്ങിയത് ഇതല്ല. പത്താം ക്ലാസ്സിലെ പരീക്ഷ നിറുത്തുന്നതിനെക്കുറിച്ചാണ്. സംഗതി കുഴപ്പമില്ല. പക്ഷെ പത്താം ക്ലാസ്സ് കഴിയുന്ന എല്ലാകുട്ടികൾക്കും പ്ലുസ്- വണ്ണിനു പ്രവേശനം ഉറപ്പാക്കിയിട്ടു വേണം ഇതു ചെയ്യാൻ. മാത്രവുമല്ല ഹയർ സെക്കണ്ടറിയുടെ വിഷയ കോമ്പിനേഷനുകൾ എണ്ണം കുറച്ച് ഏകീകരിയ്ക്കണം. ഗ്രൂപ്പുതിരിവുകൾ ഇല്ലാതാക്കിയാലും കുഴപ്പമില്ല. സിലബസ് ലഘൂകരിച്ച് സയൻസും സാമൂഹ്യശാസ്ത്രവും കണക്കും എല്ലാം എല്ലാ കുട്ടികളും ആവശ്യത്തിനു പഠിയ്ക്കട്ടെ. (പക്ഷെ അങ്ങനെയൊക്കെ ചെയ്യുമ്പോൾ ഓരോ വിഷയം എടുത്ത് പഠിച്ച് പ്ലുസ്-ടു അദ്ധ്യാപകരാകാൻ കാത്തു നിൽക്കുന്ന സെറ്റുകാരുടെയും നെറ്റുകാരുടെയും ഒക്കെ കാര്യം എങ്ങനെ? ഇതും ഒക്കെ പ്രശ്നമാണ്.)

പരീക്ഷകൾ അഗ്നിപരീക്ഷകൾ ആകരുതെന്നതു ശരിതന്നെ. പക്ഷെ പരീക്ഷകളേ വേണ്ട എന്ന തീവ്രവാദവും ഹിതകരമല്ല. പഠിയ്ക്കാനുള്ള ഉത്സാഹത്തിന് ഒരു പ്രചോദാനം വേണ്ടേ? അതിനു പിന്നെ പരീക്ഷകൾ അല്ലാതെ നല്ലതായിട്ടു പകരം മറ്റെന്തു മാർഗ്ഗം? യഥാർത്ഥത്തിൽ നേരത്തെ നിലനിന്നിരുന്നതും, ഇപ്പോൾ പുതിയ പാഠ്യപദ്ധതി സംവിധാനങ്ങളിൽ നടത്തുന്നതുമായ പരീക്ഷാ സമ്പ്രദായങ്ങൾക്കു രണ്ടിനും ഓരോന്നിന്റേതായ പോരായ്മകൾ ഉണ്ട്. ഇപ്പോഴത്തേതും പണ്ടത്തേതും അല്ലാത്ത ഒരു പരീക്ഷാരീതി നമുക്കു പരീക്ഷിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ഇത്തരം കാര്യങ്ങളെപ്പറ്റിയൊന്നും ചിന്തിയ്ക്കാതെ ചാടികയറി പ്രഖ്യാപനങ്ങൾ നടത്തുന്നത് ഇവിടെ പ്രതികരണ ശേഷി നഷ്ടപ്പെട്ട ജനങ്ങളാണു ജീവിച്ചിരിയ്ക്കുന്നത് എന്ന ധാരണയോ തെറ്റിദ്ധാരണയോ കൊണ്ടാകാം. ഏതായാലും പത്തിലും പ്ലുസ്-ടുവിലും കൂടി ഇപ്പോഴത്തെ മാതിരി പൊതു പരീക്ഷ നടത്തേണ്ട ആവശ്യമില്ല എന്നതു വേണമെങ്കിൽ സമ്മതിയ്ക്കാം. പൊതു പരീക്ഷ പ്ലുസ്-ടുവിൽ മതി. പത്തിൽ വച്ച് പഠനം നിർത്താൻ ആഗ്രഹിയ്ക്കുന്നവർക്ക് വേണമെങ്കിൽ പ്രത്യേക സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. അവർക്കു പിന്നീട് എപ്പോഴെങ്കിലും പ്ലുസ്-ടു ഉൾപ്പെടെ പഠിയ്ക്കാൻ പറ്റുന്ന നിലയിൽ.

അതായത് പത്താം തരത്തിൽ ഒരു മാനദണ്ഡ ഗ്രേഡു എല്ലാ‍വർക്കും നൽകുന്ന തരത്തിൽ ലളിതമായ പരീക്ഷ നടത്താവുന്നതാണ്. പത്താം ക്ലാസ്സു കഴിഞ്ഞ് ഹയർ സെക്കണ്ടറി ഉൾപ്പെടെ മറ്റു കോഴ്സുകൾക്ക് മെരിറ്റു കണക്കാക്കി പ്രവേശനം നൽകാൻ എന്തെങ്കിലും മാർഗ്ഗം വേണ്ടേ? എന്തായാലും വളരെ ഗൌരവാഹകമായ ചിന്തകൾക്കും ചർച്ചകൾക്കും ശേഷം പ്രശ്നരഹിതമായി നടത്തേണ്ടതായിട്ടുള്ള പരിഷ്കാരങ്ങൾ അധികാരത്തിന്റെ തിമിർപ്പിൽ തിടുക്കത്തിൽ അടിച്ചേൽ‌പ്പിയ്ക്കുന്നത് ജനഹിതത്തിനു നിരക്കുന്നതല്ല.

അതുപോലെ മറ്റൊന്നാണ് ഇപ്പോൾ ഡിഗ്രീ കോഴ്സ് സെമെസ്റ്റർ സമ്പ്രദായം ആക്കാൻ പോകുന്ന കാര്യം. അത് ആവശ്യമില്ലാത്ത ഒരു പരിഷ്കാരമാണ് എന്നാണ് ഈയൊരുത്തന്റെ പക്ഷം. സെമസ്റ്റർ സമ്പ്രദായം വരുമ്പോൾ പക്ഷെ കോളേജിൽ അഡ്മിഷൻ കിട്ടാത്തവർ ഡിഗ്രിയ്ക്കു പോകാൻ ആഗ്രഹിച്ചാൽ എന്തു ചെയ്യണമെന്ന് വ്യക്തമാക്കിയിട്ടില്ല. ബിരുദ പഠനവും അങ്ങനെ വലിയ “തല“ യുള്ളവരുടെ മാത്രം കുത്തകയാകാൻ പോകുകയാണ്. എല്ലാവർക്കും ഒരേ ബുദ്ധി കൊടുക്കാൻ ഉള്ളതോ ഇല്ലാത്തതോ ആയ ദൈവത്തോട് ഒന്നു പ്രാർത്ഥിച്ചു നോക്കാം. ബുദ്ധിപരമായ സ്വാഭാവിക കാരണങ്ങളാലും, മറ്റേതെങ്കിലും പ്രതികൂല സാഹചര്യങ്ങളാലും അല്പം മാർക്കും ഗ്രേഡുമൊക്കെ കുറഞ്ഞവർക്കും ഇവിടെ എന്തെങ്കിലുമൊക്കെ ഇഷ്ടാനുസരണം പഠിയ്ക്കാൻ അവസരം ഉണ്ടാകണ്ടേ? എഞ്ചിനീയറിങ്ങും ഡോക്ടറുമൊക്കെ വലിയ “തല“യന്മാർ ആയിക്കൊള്ളട്ടെ. അല്ലാത്തവർക്കും എന്തെങ്കിലുമൊക്കെ ആകണ്ടേ?

മറ്റൊന്ന്, പ്രീഡിഗ്രീ നിറുത്തിയപ്പോൾ അതുകൊണ്ടു വയറ്റിപ്പിഴപ്പു നടത്തിയിരുന്ന പാരലൽ അദ്ധ്യാപകരായ കുറേപ്പേർക്കു പണി പോയി. പിന്നെ പ്ലുസ്-ടു ഉള്ള സ്കൂളുകൾക്കടുത്തുള്ള പാരലൽ കോളേജുകാർക്ക് ഗുണമുണ്ടായി. ഇനിയിപ്പോൾ ഡിഗ്രീ പാരലലും ട്യൂഷനും കൊണ്ടു ജീവിയ്ക്കുന്നവർക്കും കൂടി പണിയും പോകും. തൊഴിലില്ലായ്മ ഇപ്പോഴും ഇവിടെ രൂക്ഷമാണ്. സമ്പൂർണ്ണ സോഷ്യലിസം നിലവിൽ വരുന്ന രാഷ്ട്രത്തിൽ നടത്തുന്ന മാതിരി ഒരു മേഖലയിലും പരിഷ്കാരങ്ങൾ വരുത്തുന്നതു നന്നല്ല. ഒരു പരിഷ്കാരം നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ സമൂഹ്യ പ്രത്യാഘാതങ്ങളും കണക്കിലെടുക്കണം. പരിഷ്കാരങ്ങൾക്ക് ഇരയാകുന്നവർ മാത്രമല്ല ഈ പറഞ്ഞ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിയ്ക്കുന്നവരും രാഷ്ട്രത്തിലെ പൌരന്മാർ തന്നെയാണെന്നു മറക്കരുത്.

ഒരു ബിരുദം നേടാൻ ഏതുപ്രായത്തിലും ആരും ആഗ്രഹിയ്ക്കാവുന്നതാണ്. അതിന് ഒരു ഓപ്പൺ യൂണിവേഴ്സിറ്റി പോലും നമുക്കില്ല. നല്ലപ്രായത്തിൽ പഠിയ്ക്കാൻ സാഹചര്യങ്ങളും ബുദ്ധിയും ലഭിച്ച ആളുകൾ ഉന്നതങ്ങളിൽ കയറിയിരുന്ന് പല കാര്യങ്ങളിലും ജനത്തിനോടു സാഡിസ്റ്റു മനോഭാവം പുലർത്തുന്ന പ്രവണതയാണുള്ളത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മാത്രമല്ല. എല്ലാ മേഖലകളിലുമുണ്ട് ഈ അതിബുദ്ധിജീവികളുടെ സാഡിസം. സമൂഹം ആഗ്രഹിയ്ക്കുന്നതല്ല അവരുടെ പറട്ടത്തലയിൽ തോന്നുന്ന ഭ്രാന്തുകൾ സമൂഹത്തിനുമേൽ അടിച്ചേല്പിയ്ക്കുകയാണ് ചെയ്തുപോരുന്നത്. എന്തിനു പറയുന്നു, പാവപ്പെട്ടവന് ഏതെങ്കിലും ഒരു നിസ്സാര കാര്യത്തിന് നൽകേണ്ട നിർദ്ദിഷ്ട അപേക്ഷാ ഫോറങ്ങളുടെ മാതൃകകൾ തയ്യാറാക്കുന്നതിൽപോലും അനാവശ്യമായ സങ്കീർണ്ണതകൾ സൃഷ്ടിയ്ക്കുന്നവരാണ് ഈ ഉദ്യോഗസ്ഥ യന്ത്ര മനുഷ്യർ. എന്തിലും ഏതിലും ഉള്ളതും ഇല്ലാത്തതുമയ സാങ്കേതിക പ്രശ്നങ്ങൾ കണ്ടുപിടിയ്ക്കുവാനുംവിരുതന്മാരായ ഈ നട്ടപ്പിരാന്തന്മാർ എന്തേ ഒരു പരിഷ്കാരത്തിന് നിർദ്ദേശം നൽകുമ്പോൾ അതിന്റെ അനന്തര ഫലങ്ങൾ കാണാതെ പോകുന്നു?

പരിഷ്കാരത്തിനു വേണ്ടി പരിഷ്കാരങ്ങൾ കൊണ്ടുവരുന്ന ഏർപ്പാടു നല്ലതല്ല. ജനപ്രതിനിധികളായ മന്ത്രിമാർക്ക് എല്ലാ കാര്യങ്ങളിലും അറിവില്ലെന്നത് മുതലെടുത്ത് ജനങ്ങളേയും ജനപ്രതിനിധികളേയും ഉദ്യോഗസ്ഥ മേധാവിത്വം വിഢ്ഢികളാക്കുകയാ‍ണ്. ഉദ്യോഗസ്ഥർ മാത്രമല്ല വിദഗ്ദ്ധരെന്നും പണ്ഡിതന്മാരെന്നും ഒക്കെ മുദ്രചാർത്തി കൊടുക്കുന്ന കുറെ ഉഡായിപ്പന്മാരും കൂടിയാണ് ഒന്നിനുംസമയമില്ലാത്തവരും എല്ലാത്തിനെക്കുറിച്ചും വേണ്ടത്ര പരിജ്ഞാനമൊന്നും ഇല്ലാത്തവരുമായ പാവം മന്ത്രിമാരെ പറഞ്ഞു കുഴപ്പിയ്ക്കുന്നത്. ജനപ്രതിനിധികൾ എല്ലാകാര്യത്തിലും വിദഗ്ദ്ധരായിരിക്കണമെന്നില്ലല്ലോ. ഗുണഗണങ്ങൾ വിശദീകരിച്ച് ദോഷഗണങ്ങൾ നടപ്പിലാക്കുന്ന ഭരണ സമ്പ്രദായം സഹിയ്ക്കാൻ തയ്യാറുള്ള ഒരു ജനതതി ഉള്ളപ്പോൾ പിന്നെ ആർക്ക് ആരെ പേടിയ്ക്കണം?

സമയത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് ഈ പോസ്റ്റിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം!