ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Monday, January 26, 2009

ഒബാമയില്‍ നിന്നും എന്തൊക്കെ പ്രതീക്ഷിയ്ക്കാം?

ലേഖനം

ഒബാമയില്‍ നിന്നും എന്തൊക്കെ പ്രതീക്ഷിയ്ക്കാം?

അമേരിക്കയുടെ നാല്പത്തിനാലാമത് പ്രസിഡന്‍റായി ബാരക്ക് ഒബാമ ഇന്നലെ (ജനുവരി-20) രാവിലെ ഇന്ത്യന്‍ സമയം പത്തു മുപ്പതിന് വന്‍ ജനാവിളിയെ സാക്ഷി നിര്ത്തി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി വെളുത്ത കൊട്ടാരത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ഈ കറുത്തവര്‍ഗ്ഗക്കാരനെ ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ്.

ഇന്നലെകളില്‍ മാറി മാറി വന്ന ഭരണ നേതൃത്വങ്ങളാല്‍ ലോകത്തിനു മുന്നില്‍ ഒരു വില്ലന്‍ പരിവേഷം ചാര്‍ത്തപെട്ടു പോയ അമേരിക്കയ്ക്ക് ഒരു നല്ല ഇമേജ് ഉണ്ടാക്കിത്തീര്‍ക്കുവാന്‍ സാധിയ്ക്കുന്ന രീതിയിലേയ്ക്ക് ഈ രാജ്യത്തിന്റെ വിദേശ നയത്തെ മാറ്റിത്തതീര്ക്കുവാന്‍ ഒരു പരിധി വരെയെങ്കിലും പുതിയ പ്രസിഡന്‍റിനു കഴിയുമോ എന്നുള്ളതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.

ഇതുവരെയുള്ള സൂചനകള്‍ വച്ചു നോക്കുമ്പോള്‍ അമിത പ്രതീക്ഷകള്‍ വച്ചു പുലര്‍ത്താതിരിയ്ക്കുന്നതയിരിക്കും നല്ലത് എന്നു തോന്നുന്നു. കാരണം മാറി വരുന്ന ഒരു പ്രസിഡന്റ്റു മാത്രം വിചാരിച്ചാല്‍ മാറ്റിയെടുക്കാന്‍ കഴിയുന്നതല്ല അമേരിക്കയുടെ വിദേശ നയം. എങ്കിലും ഇതുവരെയുണ്ടായിരുന്ന സ്ഥിതിയില്‍ നിന്നും നേരിയ ഒരു മാറ്റം പോലും ആശ്വാസമാണ്. ഈ നേരിയ മാറ്റങ്ങള്‍ ഭാവിയിലെ വലിയ മാറ്റങ്ങള്‍ക്കു ഒരു നാന്ദി ആയിക്കൂടെന്നില്ല. തീര്‍ച്ചയായും അത്തരം ചില നടപടികള്‍ സത്യപ്രതിജ്ഞാ സമയം വരെയും പറഞ്ഞിട്ടുള്ള ഒബാമയുടെ വാക്കുകളെ വിശ്വസിച്ചു നമുക്കു പ്രതീക്ഷിയ്ക്കാവുന്നതാണ്‌.

ബുഷ് വരെയുള്ള സമീപകാല മുന്‍ പ്രസിഡന്റ്റു മാരില്‍ നിന്നും എന്തെകിലുമൊക്കെ ആശാസ്യമായ മാറ്റങ്ങള്‍ ഒബാമയ്ക്ക് വരുത്താതിരിയ്ക്കാന്‍ കഴിയില്ലതന്നെ. അങ്ങേയറ്റം ചെരുപ്പടി ഏറ്റു വാങ്ങി മാനം നഷ്ടപ്പെടുത്താന്‍ സാധ്യതയില്ലാത്ത ഒരു പ്രസിഡന്റിനെയെങ്ങ്കിലും നമുക്കു ഒബാമയില്‍ പ്രതീക്ഷിയ്ക്കവുന്നതാണ്. ആഗോള സമാധാനത്തിന്റെ ഒരു പ്രത്യാശയെങ്കിലും സമ്മാനിയ്ക്കുവാന്‍ ഒബാമയ്ക്ക് കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിയ്ക്കാം .

വലിയ വെല്ലുവിളികള്‍ പുതിയ പ്രസിഡന്‍റിനു മുന്നില്‍ ഉണ്ട്. വമ്പിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും അദ്ദേഹത്തിന് രാജ്യത്തെ കര കയറ്റേണ്ടതുണ്ട് എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. ഇറാക്ക് അഫ്ഗാനിസ്ഥാന്‍ , മറ്റു രാജ്യങ്ങളോടുള്ള സമീപനങ്ങള്‍ , ഐക്യ രാഷ്ട്ര സഭയിലെ നിലപോടുകള്‍ തുടങ്ങി വേറെയും ചില സങ്കീര്‍ണതകള്‍ ഉണ്ട്. ഇറാക്കികള്‍ക്ക് അധികാരം വിട്ടു കൊടുക്കുമെങ്കിലും അഫ്ഗാനിസക്ഥാനുമേല്‍ പിടി മുറുക്കും എന്നതാണ് നല്കുന്ന സൂചന. ഇസ്രയേല്‍- തുടങ്ങി വേറെയുമുണ്ട് അന്തര്‍ ദേശീയ പ്രശ്നങ്ങള്‍.

മറ്റൊന്ന് അമേരിക്കയില്‍ വര്‍ണ്ണ വിവേചനം നിയമപരമായി അവസനിച്ചതാണെങ്കിലുംയാഥാസ്ഥിക വെള്ളക്കാരന്റെ മനസ്സില്‍ ഇന്നും കറുത്തവനും വെളുത്തവനും എന്ന അന്തരം ചെറിയ തോതിലെങ്കിലും നിലനില്‍ക്കുന്നുണ്ട് എന്നതാണ്. അത് ഒബാമയുടെ ജീവനാണ് ഭീഷണി ഉയര്‍ത്തുന്നത് എന്നത് പ്രശ്നത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിയ്ക്കുന്നു. അപ്പോള്‍ എല്ലാത്തിനും ഉപരി സ്വന്തം ജീവന്‍ രക്ഷിയ്ക്കുക എന്നതും ഒബാമയ്ക്ക് പ്രധാനപ്പെട്ടതാകുന്നു.

അന്തര്‍ ദേശീയ രംഗത്ത് അമേരിയ്ക്കയ്ക്ക് ഒരു ദുഷ്ട ഇമേജ് ഉള്ളത് മാറി കിട്ടണം എന്ന് അമേരിക്കയിലെ നല്ലൊരു പങ്കു ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകണം. ഒബാമയും അങ്ങനെ ആഗ്രഹിയ്ക്കുന്നുണ്ട് എങ്കില്‍ അത് സാധിതമാക്കുവാന്‍ നല്ല പണികള്‍ തന്നെ നടത്തേണ്ടി വരും. കാരണം നാളിതുവരെ ലോകത്തെവിടെയും അമേരിക്ക ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിയ്ക്കുന്ന കുത്തിത്തിരിപ്പുകള്‍ ചില്ലറയല്ല. അതില്‍നിന്നൊക്കെ പെട്ടന്നൊരു മാറ്റം എന്നത് എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്നത് ചിന്താ വിഷയമാണ്‌.

ലോകത്തിന്റെ തന്നെ നേതൃത്വമാകാന്‍ യത്നിയ്ക്കുന്ന ഒരു രാഷ്ട്രത്തിന് അതിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിയ്ക്കുവാന്‍ സ്വാഭാവികമായും കഴിയില്ല. നിലവില്‍ തന്നെ വന്‍ശക്തി- മുതലാളിത്ത രാഷ്ട്രങ്ങളുടെ നേതൃത്വം അമേരിക്കയ്ക്കുണ്ട്. മിക്കപ്പോഴും ഒരു ലോക പോലീസിന്റെ മട്ടും ഭാവവും ആണ് അമേരിക്കയ്ക്ക് എന്ന് നമുക്കറിയാം. ഇനിയും പ്രസക്തമായ മറ്റൊരു ചോദ്യം ഏറ്റവും വലിയ ജനാധിപത്യ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന അമേരിക്ക ജനാധിപത്യ മര്യാദ പാലിച്ചു കൊണ്ടു സാമ്പ്രാജ്യത്വ മേല്‍ക്കോയ്മയെന്ന അതി മോഹത്തില്‍ നിന്നെങ്കിലും ഒബാമ വഴി പിന്തിരിയുമോ എന്നുള്ളതാണു.

എല്ലാത്തിലും ഉപരി കാര്യം തുറന്നു പറഞ്ഞാല്‍ ലോക സമാധാനം എന്നത് തന്നെ അമേരിക്കയുടെ കയ്യില്‍ ഇരിയ്ക്കുകയാണ്. കാരണം ലോകത്ത് എവിടെയും ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ ന്യായവും അന്യായവും നോക്കിയല്ല, സ്വന്തം താല്പര്യം നോക്കിയാണ് അമേരിക്ക മിക്കവാറും ഇടപെട്ടു പോരുന്നത് . ലോകത്ത് സമ്പൂര്‍ണ്ണ സമാധാനം പുലരണം എങ്കില്‍ ഇന്നത്തെ ലോക സാഹചര്യത്തില്‍ അമേരിക്ക സഹകരിച്ചേ മതിയാകു‌. അതിനാകട്ടെ അമേരിക്കയുടെ നാളിതു വരെയുള്ള വിദേശ നയങ്ങളില്‍ കാര്യമായ മാറ്റിയെഴുത്തുകള്‍ വേണം . നടക്കുമോ ഒബാമ വിചാരിച്ചാല്‍ അത്? കാത്തിരുന്ന് കാണുകതന്നെ!

Wednesday, January 7, 2009

തട്ടത്തുമലയിലെ പ്രമുഖ വ്യക്തികൾ

തട്ടത്തുമലയിലെ പ്രമുഖ വ്യക്തികൾ

(തട്ടത്തുമലയിലെ പ്രമുഖ വ്യക്തികളെ കുറിച്ചുള്ള ചെറു കുറിപ്പുകൾ മാത്രമാണ് ഇവിടെ കൊടുക്കുന്നത്‌. വിശദമായി പിന്നീട്‌ എപ്പോഴെങ്കിലും എഴുതാമെന്നു വിചാരിയ്ക്കുന്നുണ്ട്‌.)


എ.ഇബ്രാഹിം കുഞ്ഞ്‌ സാർ


തട്ടത്തുമല പ്രദേശത്തെ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ പ്രവർത്തകൻ.പൊതു സമ്മതനായ ഒരു സമൂഹ്യ സേവകൻ. നാടിനും നാട്ടുകാർക്കും വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം. വിശിഷ്യാ ഗ്രന്ഥശാലാ പ്രവർത്തകൻ. തട്ടത്തുമല കെ.എം ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെ മുഖ്യസ്ഥാപകൻ. ജീവിതത്തിന്റെ നല്ലൊരു പങ്കും ഈ വായന ശാലയ്ക്കു വേണ്ടി സമർപ്പിച്ചു എന്നു പറയുന്നത്‌ അതിശയോക്തിയല്ല.വയോജന വിദ്യാഭ്യാസ രംഗത്തു് ഈ ലൈബ്രറി കേന്ദ്രീകരിച്ചു നടത്തിയ സേവനവും അവിസ്മരണീയമാണ്.

ഈ പ്രദേശത്ത്‌ കമ്മ്യൂണിസ്റ്റു പാർടി കെട്ടിപ്പടുക്കുന്നതിലും നല്ലൊരു പങ്ക്‌ വഹിച്ചിട്ടുണ്ട്‌. തട്ടത്തുമല ഗവർണ്മെന്റു സ്കൂൾ സ്ഥാപിയ്ക്കുന്നതിന്റെയും മുൻ നിര പ്രവർത്തകനായിരുന്നു. ഈ പ്രൈമറി സ്കൂൾ യു. പി ആയും, എച്ച്‌ എസ്സ് ആയും ഉയർത്തുന്നതിനും വേണ്ട പരിശ്രമങ്ങൾക്ക്‌ നേത്ര്ത്വം നൽകിയിട്ടുണ്ട്‌. ഇതേ സ്കൂളിൽതന്നെയാണ് ദീർഘകാലം എൽ.പി.സ്കൂൾ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചതും. അദ്ധ്യാപകനായി ജോലി ലഭിച്ച ആദ്യത്തെ കുറച്ചു നാളുകളും പ്രഥമ അദ്ധ്യാപകനായി പ്രമോഷൻ ലഭിച്ചശേഷമുള്ള കുറച്ചു നാളുകളും ഒഴികെ സുദീർഘമായ കാലത്തോളവും തട്ടത്തുമല ഗവ.സ്കൂളിൽ തന്നെയാണു സേവനം അനുഷ്ഠിച്ചത്‌.

സജീവ സി.പി.എം പ്രവർത്തകനാണ്. കർഷകത്തൊഴിലാളി യൂണിയൻ കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗം ആണ്. വിശ്വാസത്തിൽ അടിയുറച്ച കമ്മ്യൂണിസ്റ്റും പ്രവർത്തികൊണ്ട്‌ തികഞ്ഞ ഗാന്ധിയനും ആണ്. തികച്ചും സമാധാനപ്രിയൻ. കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകൾക്ക്‌ അതീതമായി സർവരാലും ആദരിയ്ക്കപ്പെടുന്ന ഒരു സവിശേഷ വ്യക്തിത്വം. രാഷ്ട്രീയം ജന സേവനത്തിനുള്ള മാർഗ്ഗമായിത്തന്നെ സാറു കാണുന്നു. ജനങ്ങളെ സേവിയ്ക്കുന്നതിലും, സഹായിക്കുന്നതിലും സാറിനു രാഷ്ട്രീയമോ ജാതിമത പരിഗണനകളോ ഇല്ല. എല്ലാ ജനങ്ങളും ഒരുപോലെ .

നാടക പ്രവർത്തകനും ആയിരുന്നു. സ്റ്റാർ തിയേറ്റേഴ്സിന്റെ മിക്ക നാടകങ്ങളുടേയും സംവിധായകനായിരുന്നു. പ്രദേശത്തെ ഏതു നല്ല കാര്യങ്ങൾക്കും മുൻ നിന്നുള്ള പ്രവർത്തന മാത്ര്ക. ദളിതരുടെ ഉറ്റ തോഴൻ. അതിനാൽ ദളിതരുടെ പ്രത്യേക സ്നേഹാദരങ്ങൾ ലഭിച്ചുപോരുന്നു.നാനാജാതി മതസ്ഥർക്കും സ്വീകാര്യമായ വ്യക്തി വൈശിഷ്ട്യം. കെ.എം ലൈബ്രറിയുടെ എന്നത്തെയും രക്ഷാധികാരി. യാതൊരുവിധ സ്ഥാനമാനങ്ങളുടേയും പുറകേ പോകാൻ ഒരിയ്ക്കലും ശ്രമിച്ചിട്ടില്ല.വേറെയും ധാരാളം നല്ല അദ്ധ്യാപകർ ഈ പ്രദേശത്ത്‌ ഉണ്ടെങ്കിലും ‘സാർ’ എന്ന് മാത്രം പറഞ്ഞാൽ തട്ടത്തുമലക്കാർക്ക്‌ അർഥം ഇബ്രാഹിം കുഞ്ഞു സാർ എന്ന ഈ മാത്ര്കാ അദ്ധ്യാപകനാണ്.

അവസാനം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച പാപ്പാല എൽ.പി സ്കൂളിൽനിന്നും വിരമിയ്ക്കുമ്പോൾ ആ സ്കൂളിലെ അദ്ധ്യാപകരും രക്ഷക്ര്ത്താക്കളും നാട്ടുകാരും ചേർന്ന്‌ നല്ലൊരു പാരിതോഷികവും നൽകിയിരുന്നു. അതേ സമയം സമൂഹ്യ സേവനത്തിനു മുഴുവൻ സമയവും വീണ്ടു കിട്ടുന്നതിൽ സന്തോഷിച്ച്‌ തട്ടത്തുമല ഗ്രന്ഥശാലാ പ്രവർത്തകർ ഗംഭീര സ്വീകരണം ഒരുക്കി വരവേല്പും നൽകി.

കിളിമാനൂർ പാപ്പാല നിന്നും വർഷങ്ങൾക്കുമുമ്പേ മൂന്നു കിലോമീറ്റർ മാത്രം ദൂരമുള്ള തട്ടത്തുമലയിലേയ്ക്കു കുടിയേറിയ ദരിദ്ര കർഷക കുടുംബമായ പുളിമൂട്‌ കുടുംബത്തിലെ അംഗമാണ്. അമ്മാവൻ ഇസ്മയില്പിള്ള വൈദ്യർ പേരെടുത്ത അയ്യൂർവേദ വൈദ്യനും അതുവഴി നാട്ടിലെ സമ്പന്നനുമായിരുന്നു. സ്വാതന്ത്ര്യ സമര പ്രവർത്തകനുമായിരുന്നു അമ്മാവൻ. അമ്മാവന്റെ വിശ്വസ്തനായിരുന്നു ഈ അനന്തിരവൻ. അമ്മാവന്റെ നിലം പുരയിട്ങ്ങളിൽ ഉഴുതും കാളകളെ പൂട്ടിയും കിട്ടുന്ന വരുമാനം ഉപയോഗിച്ചാണു വിദ്യാഭ്യാസം ചെയ്തിരുന്നത്‌. മണ്ണെണ്ണ തീരുമെന്നു പറഞ്ഞു വീട്ടിൽ ചിമ്മിനി വിളക്ക്‌ നൽകാത്തതിനാൽ വീട്ടിന്റെ മുറ്റത്ത്‌ ചൂട്ടു കത്തിച്ചിട്ടു് അതിന്റെ വെളിച്ചത്തിൽ പഠിച്ചിട്ടുണ്ട്‌.

ഭാര്യ ആരിഫാബീവി. രണ്ടു മക്കൾ.ഒരാണും ഒരു പെണ്ണും. മകൻ പാരലൽ കോളേജ്‌ നടത്തുന്നു.മകൾ കുടുംബിനി.
തട്ടത്തുമലയിലും അതിനടുത്തുള്ള വട്ടപ്പാറയിലും(ഭാര്യാഗ്ര്‌ഹം) മാറി മാറി താമസിച്ചിരുന്നു. ഇപ്പോൾ തട്ടത്തുമലയിൽ. ഭാര്യയുടെ കുടുംബം വർഷങ്ങൾക്കു മുൻപേ കിളിമാനൂർ കിഴക്കടത്തുനിന്നും തട്ടത്തുമല നിന്നും മൂന്നു കിലോമീറ്റർ ദൂരമുള്ള വട്ടപ്പാറയിൽ കുടിയേറിയതാണ്. ഇബ്രാഹിംകുഞ്ഞു സാറിന്റെ പിതാവ് പരേതനായ അബ്ദുൽ ഖാദർ ചടയമംഗലം പോരേടം വലിയവീട്ടിൽ കുടുംബാംഗം ആയിരുന്നു. മാതാവു പരേതയായ പാപ്പാല പുളിമൂടു വീട്ടിൽ ബീവിക്കുഞ്ഞ്‌.

നാട്ടിലെ ഏതൊരു പൊതു പരിപാടിയിലും മുഖ്യ ക്ഷണിതാവാണ് സാറ്‌. ഏതു തർക്ക വിഷയങ്ങളിലും പ്രശ്നങ്ങളിലും സാറിന്റെ അഭിപ്രായങ്ങൾ വിലമതിപ്പുള്ളതാണ്. കുടുംബ പ്രശ്നങ്ങൾ എത്രയെങ്കിലും സാറിന്റെ സമാധാന കോടതിയിൽ തീർപ്പാക്കപ്പെടുന്നു. കുട്ടികളെ എഴുത്തിനിരുത്താനും, ചോറൂട്ടിനും വരെ സാറുതന്നെ വേണം പലർക്കും. അളവറ്റ മനുഷ്യ സ്നേഹത്തിന്റെ നിറകുട മാണ് സാറ്. പൊതുപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഉദാത്ത മാത്ര്ക. സ്നേഹത്തിനു കക്ഷി രാഷ്ട്രീയത്തിന്റെയോ ജാതി മതങ്ങളുടെയോ അതിർത്തിരേഖകൾ ഇല്ലെന്നു തന്റെ കർമ്മപഥങ്ങളിലൂടെ സാറു തെളിയിച്ചു.

പാപ്പാലനിന്നും തട്ടത്തുമലയിലേയ്ക്കു കുടിയേറിയ ചെറുപ്പകാലം മുതൽ തട്ടത്തുമലയ്ക്കും ഇവിടുത്തെ ജനങ്ങൾക്കു വേണ്ടിയും നിസ്തുലമായ സേവനങ്ങൾ അനുഷ്ഠിച്ച സാറിനെ തട്ടത്തുമലയുടെ ശില്പി എന്നു പലരും വിശേഷിപ്പിയ്ക്കാറുണ്ട്‌.


മസൂദ്‌ സാർ


തട്ടത്തുമല ഗവ.സ്കൂളിൽ ദീർഘകാലം യു.പി. അദ്ധ്യാപകൻ ആയിരുന്നു. ആകാശവാണി ഫെയിം ആണ്. റേഡിയോ നാടകങ്ങളിലൂടെ പ്രസസ്തനാണ്.തട്ടത്തുമലയിൽ യംഗ്‌മെൻസ് തിയേറ്റേഴ്സ്(വൈ.എം.റ്റി) എന്നൊരു കലാസമിതി ഇദ്ദേഹത്തിന്റെ നേത്ര്ത്വത്തിൽ ഉണ്ടായിരുന്നു.ഒരു കാലത്ത്‌ തട്ടത്തുമല കെ.എം ലൈബ്രറി &സ്റ്റാർ തിയേറ്റേഴ്സും വൈ.എം.റ്റിയും തമ്മിൽ കലാസാംസ്കാരിക രംഗത്ത്‌ ആരോഗ്യപരമായ ഒരു മത്സരം തന്നെ നില നിന്നിരുന്നു.

പാരമ്പര്യ കലാരൂപമായ വില്പാട്ടിന്റെയും പ്രചാരകരായിരുന്നു മസൂദ്‌ സാറും വൈ.എം.റ്റിയും.എന്നാൽ ഇപ്പോൾ ഈ കലാസമിതി പ്രവർത്തിയ്ക്കുന്നില്ല. നല്ല ഒരു നടനും ഗായകനും പ്രാസംഗികനും ആണ് മസൂദ്‌ സാർ.കണക്കും മലയാളവും നന്നായി പഠിപ്പിച്ചിരുന്നു.സാഹിത്യത്തിൽ നല്ല അറിവു പുലർത്തിയിരുന്നു. അദ്ദേഹത്തിനു ഭാര്യയും രണ്ടു മക്കളും.ഒരാണും ഒരു പെണ്ണും.മകൻ ഷാനവാസ്. മകൾ സോഫിയ


അംബുജാക്ഷൻ സാർ


തട്ടത്തുമല ഗവ. സ്കൂളിൽ ദീർഘകാലം എൽ.പി.അദ്ധ്യാപകനായിരുന്നു. ഈ പ്രദേശത്തെ സാമൂഹ്യ -സാംസ്കാരിക രംഗത്ത്‌ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്‌. തട്ടത്തുമല കെ.എം.ലൈബ്രറി &സ്റ്റാർ തിയേറ്റേഴ്സിന്റെ ആദ്യകാല പ്രവർത്തകൻ ആയിരുന്നു. തട്ടത്തുമല സ്കൂൾ സ്ഥാപിയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പ്രദേശത്തു കമ്മ്യൂണിസ്റ്റു പാർടി രൂപീകരിയ്ക്കുന്നതിലും നിർണായകമായ പങ്കു വഹിച്ചിട്ടൂണ്ണ്ട്‌.നാട്ടിൽ എല്ലാ നല്ല കാര്യങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്ന സർവാദരണീയനായ അംബുജാക്ഷൻ സാർ അദ്ധ്യാപന രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്‌. തട്ടത്തുമല എൽ.പി. സ്കൂൾ സെക്ഷനിൽ നിസ്തുലമായ സംഭാവനകളാണു സാറു നടത്തിയിട്ടുള്ളത്‌. ഈ ഭയഭക്തി ബഹുമാനം എന്നൊക്കെ പറയുന്ന വികാരം അംബുജാക്ഷൻ സാറിനെയൊക്കെ കാണുമ്പോൾ ഉണ്ടാകുന്നതാണെന്നു പലരും പരയാറുണ്ട്‌.സാറിനു ഭാര്യയും മൂന്നു മക്കളും. മക്കൾ ഷോഫി, ഷെർളി, ഷീബ.

ഇബ്രാഹിം കുഞ്ഞ് സാർ, മസൂദ്സാർ, ബാഹുലേയൻ സാർ, അംബുജാക്ഷൻ സാർ,എന്നീ നാലു സ്കൂൾ മാസ്റ്റർമാരെ ഒഴിവാക്കിക്കൊണ്ട്‌ തട്ടത്തുമലയുടെ ഒരു വികസന ചരിത്രം എഴുതാൻ കഴിയില്ല.


ബാഹുലേയൻ സാർ


ബാഹുലേയൻ സാർ താട്ടത്തുല സ്ക്കൂളിലെ അദ്ധ്യാപകൻ ആയിരുന്നില്ല. ഒരു പ്രൈവറ്റു സ്കൂളിലെ ഹിന്ദി അദ്ധ്യാപനായിരുന്നു. എന്നാൽ തട്ടത്തുമല സ്കൂൾ സ്ഥാപനത്തിൽ മുന്നിരയിൽ നിന്നു പ്രവർത്തിച്ച സാറ് തട്ടത്തുമലയിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു. കെ.എം.ലൈബ്രറി, തട്ടത്തുമല പാൽ സൊസൈറ്റി എന്നിവയുടെ സ്ഥാപനത്തിലും മുൻ ഇരയിൽ ഉണ്ടായിരുന്നു. പാൽ സൊസൈറ്റിയുടെ ആദ്യകാല പ്രസിഡന്റായിരുന്നു.പ്രദേശത്ത്‌ കമ്മ്യൂണിസ്റ്റു പാർടി വളർത്തുന്നതിലും ശ്രദ്ധേയമായ സംഭാവനകൾ ഉണ്ട്`. അവസാന നാളുകളിൽ എസ്.എൻ.ഡി.പി ശാഖയുടെ മുഖ്യ പ്രവർത്തകനായിരുന്നു. നല്ലൊരു വാഗ്മിയുമായിരുന്നു. തട്ടത്തുമല പ്രദേശത്തു നടക്കുന്ന ഏതു പൊതു പരിപാടിയിലും ബാഹുലേയൻ മാസ്റ്ററുടേയും സാന്നിദ്ധ്യം ഉണ്ടായിരുന്നു.

ബാഹുലേയൻ സാറു മരണപ്പെട്ടുപൊയി.


ഗണേശൻ സാർ


തിരുവനന്തപുരം സ്വദേശിയായ ഗണേശൻ സാർ വിവാഹ ബന്ധത്തിലൂടെ തട്ടത്തുമലയിൽ സ്ഥിരതാമസം ആക്കിയ വ്യക്തിയാണ്. എൻ.ജി. ഓ ആയിരുന്നെങ്കിലും ബഹുമാന പുരസരം സാർ എന്നു തന്നെ അദ്ദേഹവും അറിയപ്പെടുന്നു. എൻ.ജി. ഓ യ്യൂണിയനും, പ്രദേശത്തെ സി.പി.എമ്മും ശക്തിപ്പെടുത്തുവാൻ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്‌. ദീർഘ കാലം തട്ടത്തുമല ഗവ.ഹൈസ്കൂളിലെ പി.റ്റി.എ പ്രെസിഡെന്റായിരുന്നു.സർവീസിൽനിന്നു വിരമിച്ച ശേഷവും സജീവ പൊതു പ്രവർത്തനം.സർവീസിൽ ഇരിയ്ക്കുമ്പോൾതന്നെ ജനങ്ങൾക്ക്‌ ഉപകാരപ്രദമായ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സർവീസിനകത്തും പുറത്തും. യൂണിയനിലുള്ളിൽ നിസ്തുമായ സംഭവനകൾ അദ്ദേഹം നൽകി.സാജീവ സി.പി.എം പ്രവർത്തകൻ. കർഷക തൊഴിലാളി യൂണിയൻ കിളിമാനൂർ ഏരിയാ പ്രസിഡെന്റാണ്. മികച്ച വാഗ്മിയാണ്. സാംസ്കാരിക വേദികളിലും സജീവ സാന്നിദ്ധ്യം.സാറിനു ഭാര്യയും മൂന്നു മക്കളും. മക്കൾ കെ.ജി.ബിജു, കെ.ജി.ബിനോദ്, കെ.ജി. ദിവ്യ.

വാസുദേവൻ പിള്ള സാർ

തട്ടത്തുമലയിലെ അറിയപ്പെടുന്ന മറ്റൊരു പൊതു പ്രവർത്തകനാണ് ആർ.വാസുദേവൻ പിള്ള സാർ.ദീർഘകാ‍ലം തട്ടത്തുമല ഗവ.ഹൈസ്കൂലിലെ ഡ്രോയിംഗ് അദ്ധ്യാപകൻ ആയിരുന്നു. സ്കൂൾ, കെ.എം. ലൈബ്രറി&സ്റ്റാർ തിയ്യെറ്റേഴ്സ്‌ എന്നിവയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി.സ്ഥലത്തെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിദ്ധ്യം ആണ്. സി.പി. ഐ കിളിമാനൂർ മണ്ഡലം കമ്മിറ്റി അംഗം ആണ്. സാറിനു ഭാര്യയും രണ്ടു മക്കളും. ഭാര്യ വിജയലക്ഷ്മി അമ്മ മരിച്ചു പൊയി. അവർ പഴകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തു മെംബറായിരുന്നിട്ടുണ്ട്‌. മക്കൾ ഗിരീഷും, സന്ധ്യയും.


(ഇനിയും പലരെ കുറിച്ചും എഴുതാനുണ്ട്‌. അതെല്ലാം പിന്നീട്‌ എഴുതാമെന്നു വിചാരിയ്ക്കുന്നുണ്ട്‌.)

Thursday, January 1, 2009

കഥ- അടുത്തിരുന്ന ആള്‍ ?

കഥ

അടുത്തിരുന്ന ആള്‍ ?

തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കിളിമാനൂരിലേയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചറില്‍ കയറി ഞാന്‍ ഒരു സൈഡ് സീറ്റ് പിടിച്ചു. അധികം തിരക്കൊന്നുമില്ല. സീറ്റുകള്‍ ഇനിയും ഒഴിഞ്ഞു കിടക്കുന്നുണ്ട്‌. എന്റെ സീറ്റില്‍ ഞാന്‍ മാത്രമേയുള്ളു.

ഡ്രൈവര്‍ 'ഞാന്‍ റെഡി' യാണെന്ന ഭാവത്തില്‍ സ്ററാര്‍ടു ചെയ്യാന്‍ തയ്യാറെടുത്ത് അല്പം ചരിഞ്ഞു പുറകോട്ടു ശ്രദ്ധിച്ചിരിയ്ക്കുന്നു. കയറി കഴിഞ്ഞവര്‍ക്കെല്ലാം ടിക്കറ്റ് കൊടുത്ത് ഒന്നു ഒതുക്കിയിട്ടു പോയാല്‍ മതിയെന്ന തീരുമാനത്തിലാണ് സമാധാന പ്രിയനായ കണ്‍ഡക്ടര്‍.

മുന്‍പില്‍ നിന്നും ടിക്കറ്റ് കൊടുത്തു പുറകില്‍ എത്തിയ ശേഷം അദ്ദേഹം ചുറ്റും നിക്കി ബെല്‍ ഡബിളടിച്ചു. ബസ് സ്ടാര്ടു ചെയ്തതും പുറത്തു നിന്നും ഏതാനും യാത്രക്കാര്‍ കൂടി തിരക്കിട്ട് ബുസ്സിനുള്ളിലെയ്ക്ക് ചാടിക്കയറി. അവരെ തന്റെ ഭാഗത്ത് തടഞ്ഞുവച്ച് കണ്ടക്ടര്‍ ടിക്കറ്റ് നല്കി.

ചാടി കയറിയവരില്‍ ഒരാള്‍ ഒഴിഞ്ഞു തന്നെ കിടന്നിരുന്ന എന്റെ സീറ്റിന്റെ ബാക്കിയില്‍ വന്ന് ഇരിപ്പുറപ്പിച്ചു.

ഞാന്‍ അയാളെ വെറുതെ ഒന്നു നോക്കി.

എവിടെയോ കണ്ടു മറന്ന മുഖം. !

പക്ഷെ , അയാള്‍ എന്ന്നെ അത്ര കാര്യമാക്കാതതുപോലെ

തലയില്‍ ഇരു വശവും ആകര്‍ഷകമായ കഷണ്ടി അരിച്ചു കയറിയിട്ടുണ്ടെങ്കിലും ഉള്ള തലമുടി ആത്മാര്‍ഥമായി പുറകോട്ടു ചീകി ഒതുക്കിയിട്ടുണ്ട്.

പക്ഷെ , അങ്ങിങ്ങു നര ബാധിച്ച താടി രോമങ്ങള്‍ അലസമായി നീണ്ടു വളര്‍ന്നു കിടക്കുന്നു. കോഴി മുട്ടയുടെ ആകൃതിയില്‍ ഉള്ള കനത്ത ഫ്രെയിം ഉള്ള കണ്ണട അയാളുടെ മുഖത്തിന്റെ ആകൃതി തന്നെ മാറ്റുന്നത്‌ പോലെ.

വൃത്തിയും മണവും ഉള്ളതെങ്കിലും ഷര്‍ട്ടും പാന്റ്സും ഈയിടെയൊന്നും ഇസ്തിരിപ്പെട്ടി തടവിയ ലക്ഷണത്തിലല്ല.

അതെ ; ഈ മധ്യ വയസ്കനെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്.

എന്ന് തന്നെയല്ല , നല്ല പരിചയം ഉള്ളത് പോലെ തന്നെയുണ്ട്‌.

പക്ഷെ, ആരാണ് ? ഓര്‍മ കിട്ടുന്നില്ല.

ഞാന്‍ തറപ്പിച്ചു നോക്കുന്നത് ശ്രദ്ധിച്ച അയാള്‍ തിരിഞ്ഞ് എന്നെ നോക്കി. എന്റെയും അയാളുടേയും കണ്ണുകള്‍ തമ്മില്‍ ഒന്ന് ഇടഞ്ഞു. പക്ഷെ , അയാള്‍ക്ക്‌ എന്നെ പരിചയം ഉള്ളതിന്റെ യാതൊരു ലക്ഷണവും കാണാത്തതിനാല്‍ പെട്ടെന്ന് തന്നെ കണ്ണെടുത്ത്‌ ഞാന്‍ മുഖം തിരിച്ചു കളഞ്ഞു.

ഒരു പക്ഷെ, എനിക്ക് തോന്നുന്നതാകുമോ ?

എനിക്ക് വെറുതെ തോന്നുകയോ ? ഹേയ്, അതില്ല.

ഒന്നു ചോദിച്ചാലോ ? ഒന്നു പരിചയപ്പെട്ടാലോ ? വേണ്ട; അതിന്റെയൊന്നും ആവശ്യമില്ല.

ഒരു പക്ഷെ, ഞാനുമായി ഒരു ബന്ധവും ഇല്ലാത്ത ആരെങ്കിലും തന്നെയാനെങ്കിലോ ? അല്ലെങ്കില്‍ത്തന്നെ വലിയെ ആരെയും കയറിയങ്ങു പരിചയപ്പെടുന്നത്‌ എനിക്കത്ര ഇഷ്ടവും അല്ല.

എങ്കിലും ഞാന്‍ വീണ്ടും അയാള്‍ അറിയാതെ അയാളെ നോക്കി. എവിടെയോ കണ്ടു മറന്നത് പോലെ മാത്രമെ എന്നിട്ടും എനിയ്ക്ക് അയാളെ കാണാന്‍ കഴിയുന്നുള്ളൂ.

ഞാന്‍ വീണ്ടും ഓര്‍മിച്ചു നോക്കാന്‍ തുടങ്ങി.

ബസ്സ് പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒപ്പം എന്റെ ഓര്‍മയും പല സ്ഥലങ്ങളിലൂടെയും സംഭവങ്ങളിലൂടെയും പായുകയായിരുന്നു. എന്നിട്ടും എങ്ങും എവിടെയും എന്റെ അടുത്തിരിയ്ക്കുന്ന മനുഷ്യനെ ഞാന്‍ കാണുന്നില്ല. ഇനിയൊരു പക്ഷെ , വഴിയ്ക്കെവിടെയെങ്കിലും ഇയാള്‍ ഇറങ്ങിയാലോ ? അതുമല്ലെങ്കില്‍ എന്റെ യാത്ര അവസാനിയ്ക്കുമ്പോഴും എനിക്ക് ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്കിലോ ?

എങ്കില്‍ എനിക്കുണ്ടാകുന്ന നിരാശ എത്രയും വലുതായിരിക്കും. അതു കൊണ്ടു തന്നെ എന്റെ ശ്രമം അനുനിമിഷം നിഷ്ഫലമാകുമ്പോഴും ഓര്‍മ്മിച്ചോര്‍മ്മിച്ച് മനസ്സു ക്ഷീണിയ്ക്കുമ്പോഴും ഞാന്‍ എന്റെ ലക്ഷൃത്തില്‍ നിന്നും പിന്‍ തിരിഞ്ഞതേയില്ല.

എത്രയും പെട്ടെന്ന് എന്റെ അടുത്തിരിയ്ക്കുന്ന ആള്‍ ആരാണെന്ന് അയാളോട് തിരക്കാതെ തന്നെ അറിയാനുള്ള ഒരു തരം വാശി മാത്രമായിരുന്നില്ല എനിയ്ക്ക്; എന്റെ ഓര്‍മ്മ ശക്തി പരീക്ഷിയ്ക്കുവാനുള്ള ഒരു അസുലഭ സന്ദര്‍ഭമായിട്ടു തന്നെ ഞാന്‍ ഇടതിനെ കണ്ടു.

അങ്ങനെ ഓര്‍മിച്ചു നോക്കല്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.

പക്ഷെ..........

പെട്ടെന്നാണ്‌ ആരോ എന്നെ തോളില്‍ തട്ടി വിളിച്ചത്. ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ തൊട്ടു പുറകില്‍ കണ്ടക്ടര്‍ !

യാത്ര അവസാനിച്ചിരിയ്ക്കുന്നു. സ്ഥലം കിളിമാനൂര്‍ ബുസ്റ്റാന്‍ഡ്. മറ്റു യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഞാന്‍ മാത്രം ബസ്സിനുള്ളില്‍. ചാടിയ്ഴുന്നേറ്റു നടന്നിറങ്ങിയിട്ടാണ് ഓര്‍ത്തത്‌.

അടുത്തിരുന്ന ആള്‍ ?

ഒരു കാര്യം ഉറപ്പാണ്. അയാളെ എവിടെയോ വച്ചു ഞാന്‍ പണ്ടും കണ്ടു പരിചയപ്പെട്ടിട്ടുണ്ട്.

പക്ഷെ , എവിടെവച്ച്‌ ?

കഥ (നര്‍മ്മം) -മതസൌഹാര്‍ദ്ദം സിന്ദാബാദ് !

കഥ (നര്‍മ്മം)

മതസൌഹാര്‍ദ്ദം സിന്ദാബാദ് !


ഒരിടത്തൊരിടത്ത് ഒരു ഹിന്ദുവും ഒരു മുസ്ലീമും ഒരു ക്രിസ്ത്യാനിയും ഉണ്ടായിരുന്നു. അവര്‍ ഉറ്റ മിത്രങ്ങളായിരുന്നു. അവര്‍ മതസൌഹാര്ദത്തില്‍ , മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിയ്ക്കുന്നവരായിരുന്നു.

അവര്‍ ഒരുമിച്ചേ നടക്കൂ
അവര്‍ ഒരുമിച്ചേ കിടക്കൂ
അവര്‍ ഒരുമിച്ചേ ......

വേണ്ട; തല്‍ക്കാലം ഇത്രയും അറിഞ്ഞാല്‍ മതി.

അങ്ങനെ അവര്‍ ഒരുമിച്ചു ഗമിയ്ക്കവേ നിര്മതനായ ഒരുത്തന്‍ നിന്നു മുദ്രാവാക്യം മുഴക്കുന്നു.

' മതരാഹിത്യം സിന്ദാബാദ്!'

ഒട്ടും അമാന്തിച്ചില്ല. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും മതസൌഹാര്‍ദ്ദത്തോടെ ഒരുമിച്ച് നിര്മതനെ കുത്തിനു പിടിച്ചു നിര്ത്തി.മൂവരും ഒരുമിച്ച് അവന്റെ ഉടുമുണ്ട് പൊക്കി . ഉടുമുണ്ട് ഉയര്ന്നുപൊങ്ങുമ്പോള്‍ ഒരു കൊടി ഉയര്ത്തുമ്പോള്‍ എന്നപോലെ അവര്‍ മുദ്രാവാക്യം മുഴക്കി.

' മതസൌഹാര്‍ദം സിന്ദാബാദ്! '

നിര്മതന്‍ പേടിച്ചു നിലവിളിച്ചു;

' എന്നെ പീഡിപ്പിയ്ക്കരുതേ .........'

ഛായ്!

മതേതരവാദികള്‍ തെറ്റിധരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അവരുടെ ലക്ഷ്യം പീഡനമായിരുന്നില്ല; ലിംഗ പരിശോധനയായിരുന്നു.

ലിംഗപരിശോധനയില്‍ ഒരു കാര്യം അവര്ക്കു ബോധ്യമായി. നിര്മതന്‍ ഒരു മുസല്‍മാനല്ല. !

മൂവരില്‍ മുസല്‍മാന്‍ നെടുവീര്‍പ്പിട്ടു.

പക്ഷെ ഹിന്ദുവും ക്രിസ്ത്യാനിയും തമ്മില്‍ തര്‍ക്കമായി. നിര്മതന്‍ ഹിന്ദുവോ? ക്രിസ്ത്യാനിയോ? നിര്മതനൊട്ട് നിലപാട് വ്യക്തമാക്കുന്നുമില്ല.

തര്‍ക്കം മൂത്ത് കയ്യാന്കളിയില്‍ എത്തിയപ്പോള്‍ സൗഹാര്‍ദത്തിന്റെ സന്ദേശവുമായി എടുത്തു ചാടിയ മുസല്‍മാനെ ഹിന്ദുവും ക്രിസ്ത്യാനിയും കൂടി പൊക്കിയെടുത്തു നിലത്തടിച്ചു. എന്നിട്ട് ഉറക്കെ മുദ്രാവാക്യം മുഴക്കി;

'ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം സിന്ദാബാദ്'!

ഒറ്റപ്പെട്ട മുസല്‍മാന്‍ മാറിനിന്നു രംഗം നിരീക്ഷിയ്ക്കവേ ഹിന്ദുവും ക്രിസ്ത്യാനിയും നിര്‍മതന്റെ മതത്തെ ചൊല്ലി കയ്യാന്കളി തുടര്‍ന്നു.

ഒരുപക്ഷെ ഇനി നടക്കാനിരിയ്ക്കുന്നത് ഒരു ചോരപ്പുഴ!

മുസല്‍മാന്‍ പിന്നെ സമയം പാഴാക്കിയില്ല. നിര്മതനെ പൊക്കിയെടുത്തു പൊന്നാനിയിലേയ്ക്കു യാത്രയാകുന്പോള്‍ മുസല്‍മാന്‍ സ്വയം ഇങ്ങനെ പിറുപിറുത്തു;

'അവന്റെയൊക്കെ ഒരു മതമില്ലായ്മ. സമയത്തും കാലത്തും സുന്നത്ത് നടത്താതെ രാജ്യത്തെ മത സൌഹാര്‍ദം തകര്‍ക്കാന്‍ നടക്കുന്നു!'

ഇതുകണ്ട ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാന്റെ പുറകെ പാഞ്ഞടുത്തു. പിന്നെ നിര്മതനുവേണ്ടി പിടിവലിയായി. ഒടുവില്‍ നിര്മതന്റെ കാര്യം തന്നെ മറന്ന് അവര്‍ പൊരിഞ്ഞ പോരാട്ടത്തില്‍ ഏര്‍പ്പെട്ടു .

'അരുതേ, എന്നെ ചൊല്ലി കലഹിയ്ക്കരുതേയെന്നു' പറഞ്ഞ നിര്മതനെ ഇടയ്ക്കിടെ അവര്‍ താല്‍കാലിക ഐക്യമുണ്‍ടാക്കി ഒരുമിച്ച് കുത്തിനു പിടിച്ചു നിലത്തടിച്ചിട്ടു യുദ്ധം തുടര്‍ന്നു.

തുടരെയുള്ള ആക്രമണത്തില്‍ നിര്മതന്‍ ബോധമറ്റു നിലത്ത് ഒരോരം പറ്റി കിടപ്പായി.

പൊരിഞ്ഞ പോരാട്ടത്തില്‍ വിശ്വാസികള്‍ മൂവരും പരസ്പരം വെട്ടിമരിച്ചു സായൂജ്യരായി!

ബോധം തെളിഞ്ഞ നിര്മതന്‍ കണ്ണും തിരുമ്മി എഴുന്നെല്‍ക്കുന്പോള്‍ ആരും ശേഷിച്ചിരുന്നില്ല. വംശനാശം നേരിടുന്ന ഒരു ജീവിയുടെ മനോഭാവത്തോടെ നിര്മതന്‍ വല്ലവിധേനയും എഴുന്നേറ്റു യാത്രയായി!

കഥ- ഓര്‍മ്മകളില്‍ ഒരു ആത്മഹത്യ

കഥ

ഓര്‍മ്മകളില്‍ ഒരു ആത്മഹത്യ

1

ഇറയത്തെ മണ്‍ചുമരില്‍ ചിതല്‍പ്പുറ്റിന്റെ ബലത്തില്‍ ഉറച്ചിരിയ്ക്കുന്ന പഴകി തുരുമ്പിച്ച ഘടികാരം അതിന്‍റെ വാര്ദ്ധക്യ സഹജമായ ഇടര്‍ച്ചയോടെ പന്ത്രണ്ടു മണികള്‍ മുഴക്കി. ഇനിയും ഉറങ്ങാത്തവര്‍ക്കുള്ള ഒരു താക്കീത് പോലെയാണ് ആ മണി മുഴക്കം എനിയ്ക്ക് അനുഭവപ്പെട്ടത്. ഇതു ഒരു ദിവസത്തിന്‍റെ അവസാനിയ്ക്കലാണ്. ആംഗലേയ ചുരുക്കെഴുത്തില്‍ പി. എമ്മില്‍ നിന്നും എ. എമ്മിലേയ്ക്കുള്ള സ്വാഭാവികമായ മാറ്റം.

മുത്തശ്ശിയുടെ ചെറുപ്പ കാലത്ത് അടുക്കള ഭാഗത്ത് നിന്ന് മണിയെണ്ണി സമയം അറിയാന്‍ വകയില്‍ ഒരു അനന്തിരവന്‍ മലേഷ്യയില്‍ നിന്നും വന്നപ്പോള്‍ സമ്മാനിച്ചതാണ്‌ ആ ഘടികാരം. ചുമരില്‍ ഉറച്ച ആ പുണ്യ ദിനം തൊട്ട് ഇന്നോളം ഒരിക്കല്‍ പോലും കേടു പറ്റിയിട്ടില്ലാത്ത ഒരു ' ഇലക്ട്രോണിക്സ് സര്‍പ്രൈസ് ' ആണ് അത്. അതിന്‍റെ മണിനാദം എണ്ണി കൊതി തീരാത്തതു കൊണ്ടാകാം തൊണ്ണൂറു കഴിഞ്ഞ മുത്തശ്ശി ഇനിയും ഏറെ നാള്‍ ജീവിച്ചിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നത്.

ദാരിദ്ര്യത്തിന്റെ തൊണ്ണൂറു സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുത്തശ്ശി ഈ വീട്ടിലെ മറ്റൊരു അല്‍ഭുതമാണ്. ഒപ്പം ഈ വീടിന്റെ നിറവും വെളിച്ചവും. മുത്തശ്ശിയില്ലാത്ത ഈ വീടിന്റെ ശൂന്യതയെക്കുറിച്ചു ചിന്തിയ്ക്കുവാനേ കഴിയില്ല.

പിറ്റേന്ന് പരീക്ഷയ്ക്ക് കുട്ടികള്‍ പഠിയ്ക്കുന്നതു പോലെ ഇറയത്തു വര്‍ത്തമാന പത്രത്തിലെ ചരമക്കോളവും ദര്‍ഘാസ് പരസ്യവും വരെ ആവര്‍ത്തിച്ചു വായിച്ചു മന:പാഠമാക്കുന്ന അച്ഛന് പന്ത്രണ്ടിന്റെ മണിയൊച്ചകള്‍ സമയ ബോധം നല്കി. പേപ്പര്‍ മടക്കി വയ്ക്കുന്നതിന്റെ കല പില ശബ്ദം എനിയ്ക്ക് കേള്‍ക്കാം. ഉണ്ണാനും ഉടുക്കാനും ഇല്ലെങ്കിലും പത്ര പാരായണം പണ്ടേ നിര്‍ബന്ധമുള്ള അച്ഛൻ ഈ അര്‍ദ്ധ രാത്രിയിലും സംതൃപ്തിയോടെ അല്ല പത്രം മടക്കുന്നതെന്ന് ആ കലപിലപ്പ് വ്യക്തമാക്കുന്നുണ്ട്.

ഇനിയും വൈദ്യുതി എത്താത്ത ഒരു അവികസിത ഗ്രാമ മേഖലയില്‍ ആണ് ഈ ഭവനം. ഇവിടെ വെളിച്ചത്തിന് ഇന്നും മണ്ണെണ്ണച്ചിമ്മിനികള്‍ ആണ് ശരണം. മണ്ണെണ്ണപ്പുകയും അതിന്‍റെ ഗന്ധവും ഇഷ്ടമാല്ലാത്തതുകൊണ്ട് മിക്കപ്പോഴും അച്ഛന്‍ മെഴുകു തിരികള്‍ ആണ് ഉപയോഗിയ്ക്കുന്നത്. ഇറയത്തു എരിഞ്ഞു കൊണ്ടിരുന്ന മെഴുകു തിരി ഊതി കെടുത്തി കിടന്ന അച്ഛന്‍ നിദ്രയ്ക്ക് സ്വാഗതം ഓതിക്കഴിഞ്ഞു.

കുറച്ചു മുമ്പേ കിടന്ന് ഉറക്കം പൂണ്ട അമ്മയുടെ കൂര്‍ക്കം വലിയ്ക്കൊപ്പം അച്ഛന്റെ നീട്ടിയുള്ള ശ്വസന ഗീതവും ഉയര്‍ന്നു കേള്‍ക്കുകയായി.

ഒരു പക്ഷെ ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ കൂര്‍ക്കം വലികള്‍!

ഇനി മുത്തശ്ശിയ്ക്കു കൂട്ടിരിയ്ക്കുന്ന ആ ചിമ്മിനി വെട്ടം കൂടി അണയുന്നതു വരെ ഞാന്‍ കാത്തു കിടക്കണം.

അടുക്കളയോട് ചേര്‍ന്നുള്ള മുറിയില്‍ മുത്തശ്ശി തന്റെ ദന്ത രഹിതമായ വായ്ക്ക് പാകമാക്കാന്‍ വെറ്റിലയും പാക്കും ഇടികല്ലില്‍ വച്ച് ഇടിയ്ക്കുന്നതിന്റെ ശബ്ദം അര്‍ദ്ധരാത്രി പിന്നിടുന്ന ഈ സമയത്തും താളാത്മകമായി ഉയര്‍ന്നു കേള്‍ക്കാം. ഈ വീട്ടില്‍ എന്നും അവസാനം ഉറങ്ങാന്‍ മത്സരിച്ചു ജയിക്കുന്ന മുത്തശ്ശിയുടെ ഉറങ്ങുന്നതിനു മുന്പുള്ള അവസാനത്തെ മുറുക്കിനുള്ള ഒരുക്കം.

ഒരു പക്ഷെ ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ ഇടികല്‍ ശബ്ദം!

മുത്തശി കൂര്‍ക്കം വലിയ്ക്കാറില്ല. ഉറക്കത്തില്‍ ഒരു അപ ശബ്ദവും പുറപ്പെടുവിയ്ക്കാറില്ല; അതും ഒരത്ഭുതം!

നിദ്രയില്ലാത്ത നിദ്രകളാണ് തനിയ്ക്കെന്നു മുത്തശ്ശി ഇടയ്ക്കിടെ അവകാശപ്പെടാറുണ്ട്. മുത്തശ്ശന്റെ മരണ ശേഷമുള്ള ഇരുപതിലേറെ വര്‍ഷങ്ങളായി അങ്ങനെയാണത്രേ! എന്നാല്‍ മുത്തശ്ശി വിളക്കു കെടുത്തി കിടന്നു കഴിഞ്ഞാല്‍ പിന്നെ ആ ഉടലില്‍ ജീവന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് പുലര്‍ച്ചെ മാത്രമാണ് എന്ന് എനിയ്ക്ക് അറിയാം. അവരുടെ ചിമ്മിനി വെട്ടത്തിന്റെ ലാഞ്ചന എന്റെ മുറിയോളം എത്തില്ല. എങ്കിലും ഇപ്പോള്‍ മുത്തശ്ശിയും വിളക്ക് കെടുത്തി പായില്‍ തല ചായ്ച്ചു കഴിഞ്ഞെന്നു ചില പതിവു ശബ്ദങ്ങളില്‍നിന്നും എനിയ്ക്ക് ബോദ്ധ്യമായി.

ഏതാണ്ട് രണ്ടു കിലോമീറ്ററിനപ്പുറമുള്ള സിനിമാ ശാലയില്‍ അവസാന പ്രര്‍ശനം കഴിഞ്ഞതിന്റെ സൂചനയായി പഴയ ചില സിനിമാ ഗാനങ്ങള്‍ ഒഴുകിയെത്തി.

ഒരു പക്ഷെ ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ സംഗീതം!

ഇവിടെ നിന്നു കുറച്ചുമാത്രം അകലെ എങ്ങുനിന്നൊ വന്നു താമസിയ്ക്കുന്ന സിനിമാ പ്രേമികളായ ഏതാനും ടാപ്പിങ് തൊഴിലാളികളുണ്ട്. അവര്‍ അവസാന പ്രദര്‍ശനം കഴിഞ്ഞ് നടന്ന് ഇതിനടുത്തുള്ള നടവഴിയേ കടന്നു പോകാറുണ്ട്. കണ്ട സിനിമയെക്കുറിച്ചുള്ള അവരുടെ ഉച്ചത്തിലുള്ള നിരൂപണങ്ങളില്‍നിന്നും അവര്‍ കടന്നു പോകുന്നതു മനസിലാക്കാം. അവര്‍ നടവഴിയരികിലുള്ള ആ താളിമാവും കടന്നുപോകുന്നത് ഉറപ്പു വരുത്തുന്ന ആ സമയം വരെയും ഞാന്‍ കാത്തു കിടക്കണം!

സമയത്തിന് ഒച്ചിന്റെ വേഗതയുമില്ല.

പന്ത്രണ്ടു മുപ്പതിനുള്ള മണികള്‍ ഘടികാരത്തില്‍ എപ്പോഴാണു മുഴങ്ങിയത്? കേട്ടുവോ? ഓര്മ്മയില്ല.

നടവഴിയില്‍ വര്‍ത്തമാനം!

സിനിമ കണ്ടു മടങ്ങുന്ന തൊഴിലാളികള്‍ കണ്ട പടത്തിലെ നായികയുടെ അംഗവിക്ഷേപങ്ങള് നിരൂപണം ചെയ്യുകയാണ്.

ഒരു പക്ഷേ, ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ മനുഷ്യശബ്ദം!

അവരുടെ ശബ്ദം അകന്നകന്നു പോയിക്കഴിഞ്ഞു. ഘടികാരത്തില്‍ ഒരു മണിയുടെ മുഴക്കം.

ഒരുപക്ഷേ , ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ മണിനാദം!

സമയം ഇനി തികച്ചും സുരക്ഷിതമാണെന്നുള്ളത് തെല്ലു നടുക്കതോടെയാണോ ഞാന്‍ ഓര്‍ത്തത്‌? ഹേയ്; നടുക്കാമോ?എന്തിന്? ധൈര്യപൂര്‍വ്വം ചിന്തിച്ച് എല്ലാം തീരുമാനിച്ച് ഉറപ്പിച്ചതല്ലേ? അത് നടപ്പിലാക്കാന്‍ പോകുന്ന നിമിഷങ്ങള്‍ അനിര്‍വചനീയമായ ഒരു അനുഭൂതിയാണ് എനിയ്ക്ക് നല്കുന്നത്; ഞാന്‍ തീര്‍ച്ചപ്പെടുത്തുന്നു.

നേരത്തെ വിളക്കണച്ച് ഗാഢ നിദ്രയില്‍ ആണ്ടു കഴിഞ്ഞുവെന്നു വീട്ടിലുള്ള മറ്റു മൂന്ന് അംഗങ്ങളെയും തെറ്റിദ്ധരിപ്പിച്ച ഞാന്‍ കാത്തുകഴിഞ്ഞ സമയം സമാഗതമായിരിയ്ക്കുന്നു.ഇത് എന്റെ സമയമാണ് !നിശ്ശബ്ദവും സുരക്ഷിതവുമായ കറുത്ത രാത്രിയിലെ ഒരു മണി കഴിഞ്ഞുള്ള നിര്‍ണായക നിമിഷങ്ങള്‍!എന്റെ അവസാനത്തെ ചിന്തകള്‍ക്ക് ഞാന്‍ തിരി കൊളുത്തുകയാണ്.

കഴിഞ്ഞ മൂന്ന് രാത്രികളും നിദ്രാവിഹീനങ്ങളായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനവും അവസാനത്തേതുമായ തീരുമാനം എടുക്കുന്നതിനുള്ള ആലോചാനകളിലായിരുന്നു കഴിഞ്ഞ മൂന്ന് രാത്രികളിലും.വ്യക്തവും ശക്തവുമായ തീരുമാനം കൈക്കൊണ്ടത് ഇന്നലെ പുലര്‍ച്ചെ മാത്രമായിരുന്നു. സത്യത്തില്‍ എന്‍റെ ആഗ്രഹം നടപ്പിലാക്കുവാനുള്ള അനുകൂല വാദഗതികള്‍ എതിര്‍ വാദഗതികള്‍ക്കുമേല് ആധിപത്യം സ്ഥാപിയ്ക്കുകയായിരുന്നു.

അതുകൊണ്ടുതന്നെ ഇനിയൊരു പുനര്‍വിചിന്തനത്തിനു പ്രസക്തിയില്ലെന്ന് എനിയ്ക്ക് അറിയാം. എന്നിരുന്നാലും പക്വത വന്ന ഒരു അഭ്യസ്ഥവിദ്യന്‍ എന്ന നിലയില്‍ ഒന്നു കൂടി ചിന്തിയ്ക്കുന്നതില്‍ തെറ്റൊന്നുമില്ല.

ഇത് പുനര്‍ വിചിന്തനത്തിന്റെ നിമിഷങ്ങള്‍ !

കഴിഞ്ഞ ഇരുപത്തിയേഴു വര്‍ഷം ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചു. ഞാന്‍ സമ്പൂര്‍ണമായും സംതൃപ്തനാണ്; ഇനി മതി! ഞാന്‍ ഈ ഭൂമിയില്‍ ഇല്ലാതാകുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നതേയില്ല. ഞാന്‍ പരശ്ശതം ജനങ്ങളില്‍ ഒരാള്‍ മാത്രം. ഞാനില്ലാത്ത ലോകത്തെക്കുറിച്ച് എനിയ്ക്ക് ഒരു ഉത്കണ്ഠയുമില്ല. എനിയ്ക്കുശേഷം പ്രളയമെന്നു ഞാന്‍ വിശ്വസിയ്ക്കുന്നതുമില്ല. ഞാന്‍ ഉണ്ടായതിനു ശേഷമല്ല ലോകം ഉണ്ടായത്. ലോകം ഉണ്ടായത് എനിയ്ക്കുവേണ്ടിയുമല്ല. ഞാനും കൂടിയങ്ങു ജനിച്ചുപോയെന്നു മാത്രം. മഹാസമുദ്രത്തിലെ ഏറ്റവും ചെറിയ ഒരു നീര്‍ കുമിള പോലെ.

ഈ ലോകത്തിനു വേണ്ടി എന്തെങ്കിലും വലിയ കാര്യങ്ങളൊന്നും എനിയ്ക്ക് ചെയ്യാനുമില്ല. അതിനും മാത്രം ബുദ്ധിയുമില്ല, ശക്തിയുമില്ല.

എത്രയോപേര്‍ ജനിച്ചു. എത്രയോ പേര്‍ മരിച്ചു. ഇനി എത്രയോ പേര്‍ ജനിയ്ക്കാനിരിയ്ക്കുന്നു. എത്രയോ പേര്‍ മരിയ്ക്കാനിരിയ്ക്കുന്നു.ഞാന്‍ ഇനിയും ജീവിച്ചിരിയ്ക്കുന്നതുകൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ല. എന്നെക്കൊണ്ട് എനിയ്ക്കുതന്നെയും ഒരു പ്രയോജനവുമില്ല. ഞാനൊരു പാഴ്വസ്തുവാണ്. പാഴ്വസ്തുക്കള്‍ മണ്ണിനു വളമാകണം. ഞാന്‍ വെറും വളമാകുന്നു!

ഇനിയും ഞാന്‍ ജീവിച്ചിരിയ്ക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. അങ്ങനെ വെല്ലുവിളിയ്ക്കാന്‍ മാത്രം ഞാനാരാണ്?

ചിലര്‍ പറയും ; ഇതു ഒരു ഒളിച്ചോട്ടമാണെന്ന്. അത്തരം വിമര്‍ശനങ്ങളെ ഞാന്‍ സഹിഷ്ണുതയോടെ സ്വാഗതം ചെയ്യുന്നു. മനുഷ്യനുണ്ടായ കാലം മുതല്‍ വിമര്‍ശനങ്ങളുണ്ട്. അത് ജനാധിപത്യപരമായ ഒരു അവകാശമാണ്. പക്ഷെ,എന്‍റെ ജീവന്‍; അത് എനിയ്ക്കുള്ളതാണ്. ഇനി അഥവാ മറ്റുള്ളവര്‍ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെന്നിരുന്നാല്‍ തന്നെയും , എന്‍റെ ജീവന്റെ അവകാശി മറ്റാരുമാകുന്നില്ല. എന്‍റെ ജീവന്റെ കാര്യത്തിലെങ്കിലും എനിയ്ക്ക് ഒരു സംപൂര്‍ണ്ണ അധികാരം വേണ്ടേ? അതുകൊണ്ട് എന്‍റെ ജീവന്‍ നിലനിര്‍ത്തണമോ, വേണ്ടയോ എന്ന് തീരുമാനിയ്ക്കുവാനുള്ള അവകാശം ന്യായമായും എനിയ്ക്കുണ്ട്.

അതുകൊണ്ട് , ഞാന്‍ ഇപ്പോള്‍ എന്‍റെ ഈ കിടക്കയില്‍ നിന്നും മെല്ലെ മെല്ലെ ഉയര്‍ന്ന് എഴുന്നേല്ക്കുകയാണ് !

ഈ വീട്ടില്‍ ഇപ്പോള്‍ രണ്ടു മനുഷ്യരുടെ കൂര്‍ക്കംവലികളും ഒരു വൃദ്ധശരീരത്തിന്റെ ജീവനുള്ള നിശബ്ദതയും മാത്രം!

പുറത്ത് പേരറിയാവുന്നതും പേരറിയാത്തതുമായ ഏതൊക്കെയോ ചെറുജീവികളുടെ ശബ്ദങ്ങള്‍ രാത്രിയുടെ നിശബ്ദതയെ ചെറുതായി അലോസരപ്പെടുത്തുന്നുണ്ട്.

മേശപ്പുറത്തുനിന്നും പെന്‍ടോര്‍ച്ച് തപ്പിയെടുത്തത് തികച്ചും സമാധാനപരമായിട്ടായിരുന്നു. പിന്നെ ടോര്‍ച്ചു തെളിയ്ക്കാതെതന്നെ എന്‍റെ മുറിയുടെ പുറത്തേയ്ക്കുള്ള വാതിലിന്‍റെ കൊളുത്ത് തപ്പിയിളക്കിയതും തികച്ചും സാവകാശത്തിലും സമാധാനപരമായിട്ടും ആയിരുന്നു.പുറത്തിറങ്ങിയിട്ടും കൈയ്യിലെ പെന്‍ടോര്‍ച്ച് കത്തിയ്ക്കാതെതന്നെ മെല്ലെ നടന്നു കിണറ്റിന്‍റെ അരികില്‍ എത്തി. കിണറ്റിലെ തൊട്ടിയും കയറും തമ്മിലുള്ള ബന്ധത്തിന്‍റെ കെട്ടുറപ്പ് പരിശോധിയ്ക്കാന്‍ വേണ്ടി മാത്രമാണ് പെന്‍ടോര്‍ച്ച് ചെറുതായി ഒന്നു തെളിച്ചത്. അതും ഏതാനും നിമിഷങ്ങള്‍ മാത്രം.

ഇപ്പോള്‍ തൊട്ടിയും കയറും തമ്മിലുള്ള ബന്ധം വേര്‍പെടുത്തപ്പെട്ടിരിയ്ക്കുന്നു. കയര്‍ എന്‍റെ കൈയ്യില്‍ ഭദ്രമാണ്.എന്‍റെ ദൌത്യം നിറവേറ്റുവാന്‍ കയര്‍തന്നെ ഉപയോഗിയ്ക്കണമെന്നത് എന്‍റെ അവസാനത്തെ കൊച്ചുകൊച്ചു ആഗ്രഹങ്ങളില്‍ ഒന്നു മാത്രമായിരുന്നു.

മാത്രവുമല്ല , പുലര്‍ച്ചെ അമ്മ എഴുന്നേറ്റു കിണറ്റരികില്‍ എത്തുമ്പോള്‍ കയര്‍ ഉപേക്ഷിച്ച് അനാഥമാക്കപ്പെട്ട തൊട്ടി കാണും. രാത്രിയും ഉണ്ടായിരുന്നതാണ്, കയര്‍. അപ്പോള്‍ത്തന്നെ സംശയത്തിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍ അമ്മ പ്രകടിപ്പിയ്ക്കണം. പിന്നെ വീട്ടിനകത്ത് കയറി അച്ഛനേയും മുത്തശ്ശിയെയും വിവരം അറിയിക്കും.പിന്നെ അമ്മ എന്റെ മുറിയില്‍ എത്തിപ്പെടും. അപ്പോള്‍ കൊളുത്തിടാത്ത വാതിലും അപ്രത്യക്ഷനായ ഞാനും! അമ്മയില്‍ അത് സംശയത്തിന്റെ കൂടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാക്കും. പലപ്പോഴും ഞാന്‍ തമാശയ്ക്ക് മരിയ്ക്കാനുള്ള എന്റെ സന്നദ്ധത അറിയിക്കാറുണ്ടായിരുന്നു. അപ്പോള്‍ ദേഷ്യത്തോടെ അമ്മ പറയാറുണ്ട്. ഇങ്ങനെ തമാശ പറയുന്ന പലരും പിന്നീട് അത് ചെയ്യാറുണ്ടെന്നും, അത്തരം തമാശകള്‍ വേണ്ടെന്നും.

എന്നെ കാണാത്ത വിവരം അമ്മ അച്ഛനെയും മുത്തശ്ശിയേയും വിവരം അറിയിക്കും. പ്രാഥമികമായ അന്വേണങ്ങള്ക്കുശേഷം വേവലാതികളോടെ അയല്‍ക്കാരെ വിവരം അറിയിക്കും. പിന്നെ കൂട്ടായ അന്വേഷണം താളിമാവിന്റെ ചുവടുവരെ എത്തുമ്പോള്‍ സസ്പെന്‍സ് പൂര്‍ത്തിയാകും. ചിലപ്പോള്‍ രാവിലെ ആരെങ്കിലും വഴിപോക്കര് കണ്ടു ഞെട്ടലോടെ, എന്നാല്‍ പരമ രഹസ്യമായി വാര്ത്ത പ്രസ്സിദ്ധീകരിച്ചെന്നും വരാം.

എന്തായാലും നാളെ മലയാള വര്‍ത്തമാന പത്രങ്ങളില്‍ ഇനിയെത്ര ചൂടുള്ള വാര്‍ത്തകള്‍ വന്നാലും എന്റെ ഗ്രാമത്തിലെ മുഖ്യമായ തലവാചകം എന്റെ ആത്മഹത്യ തന്നെയായിരിക്കും.

അതെ, നാളത്തെ ഒരു ദിവസം; അത് എന്റേതു തന്നെ !

ഇവിടെ ഇനി എത്ര തിരക്കുള്ളവരായാലും എന്തൊക്കെ പരിപാടികള്‍ നിശ്ചയിച്ചിട്ടുള്ളവരായാലും നാളെ (ഇനി ഇന്ന് എന്ന് വേണം പറയാന്‍ നേരം ഒരു മണി കഴിഞ്ഞില്ലേ !) എനിയ്ക്ക് വേണ്ടി കുറച്ചു സമയം ചെലവഴിച്ചേ പറ്റു.ഷോക്കേല്‍ക്കുന്നതുപോലെ രാവിലെ പെട്ടെന്ന് വീട്ടില്‍ ആ വാര്ത്ത വരാതിരുന്നാല്‍ കുറച്ചു ആശ്വാസം. അത്ര മാത്രം.

എന്റെ മനസിന്റെ ഉള്ളറകള്‍ ഈ നിമിഷങ്ങളിലും എന്റെ അനുവാദമില്ലാതെ അന്തിമാതീരുമാനത്തിന്റെ മിനുക്ക്‌ പണികളില്‍ വ്യാപൃതമായിരുന്നു.

കൈയ്യില്‍ കയറുമായി ഇരുട്ടിനെ കീറി മുറിച്ചു വീട്ടുമുറ്റത്തുനിന്നു ഇടവഴിയിലിറങ്ങി തിരിഞ്ഞുനിന്ന് എന്റെ ദരിദ്ര ഭവനം അവസാനമായി നോക്കിക്കണ്ടു. എന്റെ ഭവനം കൂരിരുട്ടില്‍ ഒരു നിഴല്‍ പോലെ ഞാന്‍ കണ്ടു. അതിനുള്ളില്‍ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന അമ്മ, അച്ഛന്‍, അമ്മുമ്മ......വേണ്ടാ ; ഇനി അത്തരം ചിന്തകള്‍ ദൌത്യത്തില്‍ നിന്നു എന്നെ പിന്തിരിപ്പിയ്ക്കും.

അല്പം കൂടി നടക്കുമ്പോള്‍ ഇടവഴിയില്‍ നിന്നു അല്പം കൂടി വീതിയുള്ള പഞ്ചായത്ത് നടവഴിയായി. അവിടെ നിന്നും ഏതാനും അടി പിന്നിടുമ്പോള്‍ വീതിയുള്ള പഞ്ചായത്ത് നടവഴിയോടു ചേര്ന്നു നില്ക്കുന്ന താളിമാവിന്റെ ചുവട്ടിലെത്തി.

2

ദൌത്യ നിര്‍വഹണത്തിന് ഞാന്‍ തെരഞ്ഞെടുത്ത 'സ്പോട്ട് ' എത്തിയിരിയ്ക്കുകയാണ്.

നടപ്പാത വീതി കൂട്ടിയപ്പോള്‍ പഞ്ചായത്ത് വകയില്‍ ഉള്‍പ്പെട്ടു പോയ ഈ താളിമാവ്‌ ഇപ്പോള്‍ പൊതുവകയാണ്. ഇതു തന്നെ എന്റെ ദൌത്യത്തിന് കരുവാക്കുന്നത് അല്പം ക്രൂരമാണെങ്കിലും എന്റെ അവസാനത്തെ ഒരു ആഗ്രഹമാണ് അതും.

ഈ മാവിന്റെ തണലിടം എന്റെ ചുറ്റുവട്ടത്തെ നാനാ ജാതി മതസ്ഥരായ പിഞ്ചോമനകളുടെ വിനോദവേദിയാണ്. നാളെ പുലര്‍ച്ചെ എന്റെ ലാളനാ പാത്രങ്ങളായ കുട്ടികള്ക്ക് കാണാന്‍ കൌതുകമുള്ള ഒരു കാഴ്ച്ചയായിരിയ്ക്കും ഞാന്‍. കുറെ ദിവസത്തേയ്ക്ക് അവരെ ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍ക്ക് ഞാന്‍ കാരണമാകുമെന്നും അവരുടെ വിനോദ വേദി മറ്റൊരിടത്തേയ്ക്ക് മാറ്റേണ്ടി വരുമെന്നും എനിയ്ക്കറിയാം. എങ്കിലും എനിക്ക് ഇതു ചെയ്യാതെ വയ്യ. അതിനും ചിലകാരണങ്ങള്‍ ഒക്കെയുണ്ട്.

അതായത് ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചതിന് പറയത്തക്ക ചരിത്ര രേഖകള്‍ ഒന്നുമില്ല . കാരണം ഞാന്‍ ഇവിടെ ഒരു ചരിത്രവും സൃഷ്ടിച്ചിട്ടില്ല. ഞാന്‍ വെറുമൊരു സാധാരണക്കാരന്‍. അതുകൊണ്ട് കൂടി തന്നെയാണ് ശരിയ്ക്കു മാമ്പഴം നല്‍കുന്നതും കുട്ടികള്‍ക്ക് തണലിടം നല്‍കുന്നതുമായ ഈ മാമരം തന്നെ ഞാന്‍ തെരഞ്ഞെടുക്കുന്നത്.ഈ കുട്ടികളില്‍ പലരും അന്‍പതോ അറുപതോ അതിലും കൂടുതലോ ഒക്കെ കാലം ജീവിച്ചിരിയ്ക്കും. അവരുടെ ജീവിത കാലം മുഴുവന്‍ ഞാന്‍ ചെറുതായെങ്കിലും ഓര്മ്മിയ്ക്കപ്പെടണമെന്ന ചെറിയൊരു മോഹമോ വ്യാമോഹമോ എനിയ്ക്കുണ്ട്. അവര്‍ക്കാര്‍ക്കും അത്ര വേഗം മറക്കാന്‍ കഴിയുന്ന ഒന്നായിരിയ്ക്കില്ല അടുത്ത നിമിഷത്തില്‍ ഇവിടെ നടക്കാന്‍ പോകുന്നത്.

മാത്രവുമല്ല നമ്മുടെ സ്വന്തം പുരയിടത്തിലുള്ള മരത്തിലോ അന്യന്റെ വകയിലുള്ള മരത്തിലോ തൂങ്ങിയാല്‍ ആ മരം താമസിയാതെ മുറിയ്ക്കും. എന്തിനാണു ഞാന്‍ കാരണം ഒരു മരവും കൂടി മരിയ്ക്കുന്നത്. ഇതാകുമ്പോള്‍ പഞ്ചായത്ത് വകയാണ്. എന്റെ തൂങ്ങി മരണത്തിനു ശേഷം പ്രദേശത്തെ തടിക്കച്ചവടക്കാര്‍ ആരെങ്കിലും കുട്ടികള്‍ പേടിയ്ക്കുമെന്നു പറഞ്ഞു ആളുകളെ കുത്തിത്തിരിപ്പിച്ചു പഞ്ചായത്തിനെക്കൊണ്ട് ലേലം ചെയ്യിച്ച് അത് ചുളുവിനു മുറിയ്ച്ചു ലാഭമെടുക്കാന്‍ ശ്രമിച്ചുകൂടെന്നില്ല.

എന്നാല്‍ പരിസ്ഥിതി സ്നേഹിയും യുക്തിവാദിയും ഭൂതപ്രേതങ്ങളില്‍ വിശ്വാസമില്ലാത്ത ആളുമായ എന്റെ ഗുരുനാഥന്മാരില് ഒരാളാണ് നാണ് ഇവിടുത്തെ സ്ഥിരം പഞ്ചായത്ത് പ്രസിഡന്റ്‌ . അദ്ദേഹം ജീവിച്ചിരിയ്ക്കുന്നിടത്തോളം അതത്ര എളുപ്പത്തില്‍ നടക്കില്ല. പോരാത്തതിനു വേറെയും ചില വൃക്ഷ സ്നേഹികള്‍ നാട്ടിലുണ്ട്.

പിന്നെ ചത്ത പുലി കുത്തുമോ തുടങ്ങി ചില യുക്തിവാദപരമായ തര്‍ക്കവിതര്‍ക്കങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയിലും നടക്കും. നടക്കട്ടെ. കുറച്ചുനാളെങ്കിലും ഞാനും ഒരു ചര്ച്ചാവിഷയം ആകട്ടെ !

താളിമാവു തെരഞ്ഞെടുക്കുന്നതില്‍ വേറെയുമുണ്ട്‌ എനിയ്ക്ക് ചെറിയൊരു ന്യായം. തൂങ്ങിച്ചാകുന്നതിനു ഏറ്റവും അനുയോജ്യമായതും, അതിന് ഏറ്റവും സൌകര്യപ്രദമായ ശാഖകളോടുകൂടിയതുമാണ് പ്രായമേറെയുള്ള ഈ മനോഹരമായ മാമ്പഴമരം. ഏറെക്കാലമായി ഈ താളിമാവ് എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഈ മരത്തിനു സമീപത്തുകൂടി പോകുമ്പോഴെല്ലാം ഇതിന്റെ ശാഖകള്‍ തൂങ്ങി മരിയ്ക്കുവാന്‍ എന്നെ മാടി വിളിയ്ക്കുന്നതുപോലെ എനിയ്ക്കു തോന്നിയിട്ടുണ്ട്.
ഇനിയിപ്പോള്‍ എല്ലാം അവളുടെ -എന്റെ പ്രിയപ്പെട്ട താളിമാവിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ.

കഴുത്തില്‍ കുരുക്ക് കുറുകി ചേതനയറ്റ് ഒരു മനുഷ്യ ദേഹം തൂങ്ങിയാടുന്ന കാഴ്ച ഇവിടുത്തെ കുട്ടികള്‍ ആദ്യമായി കാണുകയായിരിയ്ക്കും.

പതിമ്മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പ് മാത്രമാണ് ഈ പ്രദേശത്ത് ഇങ്ങനെ ഒരു ദുര്‍മരണം നടന്നിട്ടുള്ളത്. അത് കൌമാരം മാറാത്ത ഒരു പെണ്‍കുട്ടിയായിരുന്നു. ഞാന്‍ ആത്മഹത്യയുടെ കാര്യത്തില്‍ ഈ സ്ഥലത്ത് ആണുങ്ങളില്‍ രണ്ടാമനാണ്. മാത്രവുമല്ല തൂങ്ങി ചാകുന്ന അഭ്യസ്തവിദ്യരില്‍ ഈ പ്രദേശത്തെ ഒന്നാമാനും ആണ്. അക്കാര്യങ്ങളില്‍ എനിയ്ക്ക് അഭിമാനിയ്ക്കാവുന്നതേയുള്ളു. ഭാവിയില്‍ ഇവിടുത്തെ ആത്മഹത്യാ ചര്‍ച്ചകളില്‍ ഞാനും പരാമര്‍ശിയ്ക്കപ്പെടും എന്നതിലും എനിയ്ക്ക് വലിയ അഭിമാനമുണ്ട്.

ഇപ്പോള്‍ താളിമാവിന്റെ ചുവട്ടില്‍ ഞാന്‍ പരിസര ശ്രദ്ധയിലാണ്.

ഇല്ല ഒരു ഇലപോലും അനങ്ങുന്നതേയില്ല. ഇനി ഒരു നിമിഷവും പാഴാക്കാനില്ല. മനസ്സില്‍ ഇപ്പോഴും എന്റെ അനുമതിയില്ലാതെ നടക്കുന്ന അഭിപ്രായ സംഘട്ടനങ്ങള്‍ ഞാന്‍ കാര്യമാക്കുന്നതേയില്ല. എന്റെ ലക്ഷ്യത്തില്‍ നിന്നും പിന്തിരിയാന്‍ ഇനി എനിയ്ക്ക് സാധ്യമേയല്ല. മനസ്സേ ശാന്തമാവുക!

എന്റെ പോക്കറ്റില്‍നിന്നും ഞാനെഴുതിയ ഒരു കുറിപ്പ് എടുത്തു താളിമാവിന്റെ ചുവട്ടില്‍ മടക്കിവച്ച് കാറ്റില്‍ പറന്നു പോകാതിരിയ്ക്കാന്‍ ഒരു കല്ലും എടുത്തു കത്തിന് മുകളില്‍ വച്ചു.

എന്റെ മരണം ' ദുരൂഹമാക്കി ' പൌരസമിതിയും മറ്റും ഉണ്ടാക്കി കേസന്വേഷിയ്ക്കണം എന്നും പറഞ്ഞു കോലാഹലമുണ്ടാക്കി എന്റെ പ്രിയപ്പെട്ട നാട്ടുകാര്‍ ബുദ്ധിമുട്ടാതിരിയ്ക്കാന്‍ വേണ്ടിയുള്ളതാണ് ഈ കുറിപ്പ്. ഞാന്‍ അതില്‍ വളരെ കുറച്ചു കാര്യങ്ങളേ എഴുതിയിട്ടുള്ളൂ;

എന്റെ ജീവിതം; അത് എനിയ്ക്കുള്ളതാണ്. അത് വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിയ്ക്കുന്നത് എന്റെ സ്വന്തം കാര്യമാണ്. എന്റെ മരണകാരണം അന്വേഷിച്ചു ദിവസങ്ങളോളം തല പുണ്ണാക്കുകയും ചര്‍ച്ച ചെയ്തു ചെയ്തു നാവു കഴ്യ്ക്കുകയും ചെയ്യുന്ന ഒരവസ്ഥയും എന്റെ നാട്ടുകാര്‍ക്ക് ഉണ്ടാകരുതെന്ന് എനിയ്ക്ക് നിര്‍ബന്ധമുണ്ട്.

കഴിഞ്ഞ ഇരുപത്തിയേഴു വര്‍ഷം ഞാന്‍ ഈ ഭുമിയില്‍ ജീവിച്ചു. ഞാന്‍ സംതൃപ്തനാണ് എന്ന ഒറ്റ കാരണം കൊണ്ടാണ് ഞാന്‍ ജീവിതത്തില്‍ നിന്നു വിരമിയ്ക്കുന്നത്. തൃപ്തിയായാല് പിന്നെയെന്തിന് ജീവിയ്ക്കണം?

ഒന്നിനും കൊള്ളാത്ത ഒരു ഡിഗ്രിയും വാങ്ങി എങ്ങുമെത്താത്ത എന്റെ ഭാവിയെ ഓര്‍ത്തു മാത്രം അച്ഛന്‍ പുറപ്പെടുവിയ്ക്കുന്ന നെടുവീര്‍പ്പുകള്‍ക്ക് ഞാന്‍ വിരാമം കുറ്യിക്കുകയാണ് . എന്നെക്കുറിച്ചു എപ്പോഴും വേവലാതിയാണ് എന്റെ അച്ഛന്. അവന്‍ രക്ഷപ്പെടുമോ? പഠിപ്പിച്ചതൊക്കെ വെറുതെ ആകുമോ? എന്നും അവന്‍ ഇങ്ങനെ നടന്നാലെങ്ങനെ? മറ്റു ജോലികളൊന്നും അറിയില്ല. കഠിനമായ പണികളൊന്നും ചെയ്യാനുള്ളത്ര ആരോഗ്യവും ഇല്ല.

വേണ്ടച്ഛാ, അച്ഛന് ഇനി ഒരു വേവലാതിയും വേണ്ട! എന്തിനാ അച്ഛാ ഞാന്‍ ജീവിയ്ക്കുന്നത് ? എന്തെങ്കിലും പ്രയോജനം ഉണ്ടോ? വല്ലതുമുണ്ടെങ്കില്‍ തിന്നു മുടിയ്ക്കാനല്ലാതെ!

അധികം ലോകപരിചയമൊന്നും ഇല്ലാത്തതുകൊണ്ടു മാത്രം എന്നെക്കുറിച്ചു വലിയ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തി എന്റെ അമ്മ വിഢ്ഢിയാകുന്നത് ഇനിയും എനിയ്ക്ക് സഹിക്കാന്‍ വയ്യ. ആര്‍ട്സ് ഗ്രൂപ്പ്- മാനവിക വിഷയങ്ങള് എടുത്തു പഠിച്ച ഞാന്‍ ഡോക്ടറാകുമെന്നു നാട്ടുകാരോട് വീമ്പു പറയുന്ന മുത്തശ്ശിയെ ഒന്നും പറഞ്ഞു മനസിലാക്കുവാന്‍ എനിയ്ക്ക് കഴിയില്ല.

ഇങ്ങനെ ചെറിയ ചില കാരണങ്ങള്‍ മാത്രമെ എന്റെ മരണത്തിനുള്ളൂ. ഇതൊന്നും അത്ര വലിയ കാര്യങ്ങളല്ലെങ്കിലും എന്തെങ്കിലും ഒരു കാരണം പറയാതെ മരിയ്ക്കുന്നത് ശരിയല്ലെന്നു വച്ചിട്ടാ ഇതിത്രയും എഴുതുന്നതു തന്നെ . ഒരു 'ചെറിയ' മരണത്തിനു ഈ കാര്യങ്ങള് ഒക്കെ മതി.

അതെ, ഒരു ചെറിയ കാര്യം , തീരെ ചെറിയൊരു കാര്യം ഇവിടെ ഇതാ സംഭവിയ്ക്കാന്‍ പോവുകയാണ്!

ഇപ്പോള്‍ ഞാന്‍ ആ വലിയ താളിമാവില്‍ അള്ളിപ്പിടിച്ചു കയറി കുറച്ചു ഉയരത്തില്‍ എത്തിയിരിയ്ക്കുന്നു. കയര്‍ കൈയ്യില്‍ ഭദ്രമാണ്. ഞാനിരിയ്ക്കുന്ന ശാഖയുടെ വലതുവശത്തായി കയറിന്റെ ഒരു തുമ്പു കെട്ടി ബലപ്പിച്ചു. മറു തുമ്പില്‍ എന്റെ തല കടന്നുപോകുന്ന മനോഹരമായ ഒരു വട്ടക്കുരുക്ക് നിര്‍മ്മിച്ചു.

ഇത് എന്റെ അന്ത്യ നിമിഷങ്ങള്‍ !

അമ്മയിപ്പോള്‍ എന്തു ചെയ്യുകയായിരിയ്ക്കും? സുഖനിദ്രയില്‍ത്തന്നെ ആയിരിയ്ക്കുമോ? ഇടയ്ക്കിടെ രാത്രി അമ്മയ്ക്ക് നെഞ്ചുവേദന വരാരുണ്ട്‌. രാത്രി അമ്മയെ ആശുപത്രിയില് കൊണ്ടു പോകാ‍ന് സൈക്കിളുമെടുത്തു ടാക്സി വിളിയ്ക്കാന്‍ ടൌണില്‍ പോകേണ്ടിവരുമോ? മുത്തശ്ശി അമ്മയുടെ നെഞ്ചു തടവിക്കൊടുക്കുകയായിരിയ്ക്കുമോ? അച്ഛന്‍ എന്നെ വിളിയ്ക്കുവാൻ വാതിലില്‍ വന്നു മുട്ടുമോ?അല്പം മാത്രം ദൂരെ കെട്ടിച്ചുവിട്ട അനിയതിയ്ക്ക് സുഖമായിരിയ്ക്കുമോ? കുറച്ചു ദിവസമായി അവിടെ ഒന്നു പോയിട്ട്. അവളുടെ പൊന്നുമോള്‍ക്ക് കഴിഞ്ഞയാഴ്ച പനിവന്നത് വിട്ടുമാറിയിട്ടുണ്ടാകുമോ? അവള്‍ മാമനെ തിരക്കുന്നുണ്ടാവും .

കേവലം മാനുഷികമായ ദൌര്‍ബല്യങ്ങള്‍ എന്നെ വീണ്ടും പിടികൂടുകയാണോ?

അല്ല, ചാകാന്‍ പോകുന്ന ഞാനിപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിയ്ക്കുന്നതെന്തിന്?

വേണ്ട, ഇനി ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടേ പറ്റുകയുള്ളു. പക്ഷെ അഭ്യസ്ഥ വിദ്യനും പക്വത വന്ന ഒരു യുവാവും എന്നനിലയില്‍ ഒരുവട്ടം കൂടി.............

എന്റെ മൃത ശരീരത്തിന് മുന്‍പില്‍ ബോധമറ്റു വീഴുന്ന അമ്മ. അതു കണ്ട് അമ്മയും ഹൃദയം പൊട്ടി മരിച്ചു പോകുമോ ? അലമുറയിടുന്ന മുത്തശ്ശി. വിതുമ്പി നിലം പതിച്ചുപോകുന്ന അച്ഛന്. ആശ്വസിപ്പിക്കുന്നവരുടെ കരവലയങ്ങൾക്കുള്ളില് കിടന്നു നെഞ്ചത്തടിച്ചു നിലവിളിയ്ക്കുന്ന അനുജത്തി. അവളുടെ മകള്‍ എന്റെ പൊന്നായ, തങ്കക്കുടമായ കുഞ്ഞ് അനന്തിരവള്‍ . മാമന്റെ മൃതുദേഹത്തിനരികില്‍ വന്നു നിന്ന് അവള്‍ മിഠായി ചോദിയ്ക്കുമോ?

തികച്ചും അനാവശ്യമായ ചിന്തകളിലേയ്ക്കാണല്ലോ, എന്റെ മനസ്സു വീണ്ടും പായുന്നത്. ഇനിയും ഈ ചിന്തകള്‍ നീട്ടിക്കൊണ്ടു പോകുന്നതു തീര്ച്ചയായും എന്നെ ദൌത്യതില്‍നിന്നും പിന്തിരിപ്പിയ്ക്കും. വേണ്ട. നിറുത്തി. ഇനിയോരാലോചനയില്ലതന്നെ.

അതേ, ഇത് എന്റെ അന്ത്യ നിമിഷങ്ങള്‍ !

പല രാത്രികളിലായി ഉറങ്ങാതെ കിടന്നു ചിന്തിച്ചുറപ്പിച്ച ദൌത്യം ഇപ്പോള്‍ ഇവിടെ പൂര്‍ത്തിയാകും. ഒരു പുനര്‍ വിചിന്തനത്തിന് ഈ മരമുകളിലും എന്നെ പ്രേരിപ്പിയ്ക്കുന്ന മനസ്സിനു ഞാന്‍ ശക്തിയായി കടിഞ്ഞാണിടാന്‍ ശ്രമിയ്ക്കുകയാണ്. എങ്കിലും ഒരു വേള, അഭ്യസ്ഥ വിദ്യനും വിവേകിയുമായ ഒരു യുവാവെന്ന നിലയില്‍ അവസാനമായി വെറുതെ ഒന്നു കൂടി ചിന്തിയ്ക്കാതിരിയ്ക്കുന്നത് ഉചിതമല്ലെന്ന് ഞാന്‍ സ്വയം തിരിച്ചറിയുന്നു. അതുകൊണ്ടു ഒരിയ്ക്കല്‍ കൂടി ആലോചിയ്ക്കുകതന്നെ ചെയ്തു.

ഇല്ല; എനിയ്ക്ക് മാറ്റമില്ല ! എന്റെ തീരുമാനം കൂടുതല്‍ ദൃഢമായിരിയ്ക്കുന്നു. എനിയ്ക്ക് കൂടുതല്‍ ധൈര്യമായിരിയ്ക്കുന്നു. ഇനി വൈകിയ്ക്കുന്നത് നന്നല്ല.

ഈ മരക്കൊമ്പിലിരുന്നു ഞാന്‍ ഒരു മയക്കത്തിലേയ്ക്ക്‌-ഏതോ ഒരു സ്വപ്നത്തിലേയ്ക്കു വഴുതി മാറുകയാണോ? ഇനിയും ഈ നിമിഷങ്ങള്‍ നീണ്ടു പോകുന്നത് ഒഴിവാക്കുവാന്‍ ഞാന്‍ നന്നേ പ്രയാസപ്പെടുകയാണോ ? എന്റെ ഉള്ളില്‍ നിന്നു മറ്റൊരു ഞാന്‍ എനിയ്ക്കുമേൽ കടിഞ്ഞാണിടുന്നുവോ? എന്റെ മേലുള്ള നിയന്ത്രണം എനിയ്ക്കു നഷ്ടപ്പെടുകയാണോ? അതോ ജീവിതവും മരണവും തമ്മിലുള്ള ഏറ്റുമുട്ടലോ? ഞാന്‍ ഒന്നേയുള്ളു; എന്റെയുള്ളില് മറ്റൊരു ഞാനില്ല. ഇനിയും ഞാന് വൈകിയ്ക്കുന്നില്ല. തീര്‍ച്ച .

കണ്ണുകളില്‍ ഉറക്കം കനം തൂങ്ങി ഒരായിരം കിലോ തൂക്കം ആകുന്നതായി തോന്നുന്ന ഒരു നിമിഷത്തില്‍ കയറിലെ കുരുക്ക് തലയിലൂടെ കഴുത്തില്‍ വീണു. പിന്നെ ഇരിപ്പില്‍ നിന്നു പതിയെ നിരങ്ങി വഴുതി പൊടുന്നനെ താഴോട്ടൊരു ചാട്ടം! അത്രതന്നെ.

3

ഇപ്പോള്‍ ഞാന്‍ ഇത് എവിടെയാണ്? ഭൂമിയ്ക്കും സ്വര്‍ഗ്ഗ-നരകങ്ങള്‍ക്കും നടുവിലോ? പരലോകത്തിലേയ്ക്കുള്ള യാത്രാമധ്യത്തിലോ? പരലോകത്തിലും സ്വര്‍ഗ്ഗ - നരകങ്ങളിലും വിശ്വാസമില്ലാതിരുന്ന നാസ്തികനായിരുന്ന ഞാന്‍......

ഇല്ല, എനിയ്ക്കു സ്വര്‍ഗ്ഗം എന്തായാലും ലഭിയ്ക്കാനിടയില്ല. അപ്പോള് ഇതു നരകമോ?എന്റെ കണ്ണുകള് മെല്ലെ വലിച്ചു തുറക്കപ്പെടുകയാണ്. മുകളില്‍ കറങ്ങുന്നതു പങ്കയോ? നരകത്തില്‍ പങ്കയുമുണ്ടോ? അതോ ഇതു സ്വര്‍ഗ്ഗം തന്നെയോ? എനിയ്ക്കൊന്നും മനസ്സിലാകുന്നില്ല.

എന്റെ കണ്ണുകള് മെല്ലെ ചലിയ്ക്കുമ്പോള് എനിയ്ക്കു ചുറ്റും ഞാന്‍ കാണുന്നത്.....

അമ്മ....അച്ഛന്‍......മുത്തശ്ശി....സ്നേഹിതര്‍......അയല്‍ക്കാര്‍.......
പിന്നെ ചില അപരിചിതരും! പലരും കണ്ണുകള്‍ തുടയ്ക്കുന്നു.

എന്ത്‌? ഇവരുമൊക്കെ മരിച്ചെത്തിയോ? എങ്ങിനെ? ഞാന് എന്റെ ജീവിതം കയര്‍കുരുക്കില്‍ ഒതുക്കി. ഇവരോ? അതോ ഇനി ലോകം അവസാനിച്ച്‌ എല്ലാവരും പരലോകത്ത്‌ എത്തിച്ചേര്‍ന്നുവോ ? എങ്കില്‍തന്നെ എനിയ്ക്കു മാത്രം ഇതെന്താണു സംഭവിച്ചിരിയ്ക്കുന്നത്‌?സംശയങ്ങളുടെ വേലിയേറ്റങ്ങള്ക്കിടയില് ചാടിപ്പിടഞ്ഞ് എഴുന്നേല്‍ക്കാന്‍ തുടങ്ങുംപ്പോള് ആരോ അതിശക്തമായി താഴോട്ടു പിടിച്ചു കിടത്തുന്നതുപോലെ!

അസ്ഥികള്‍ മാത്രമല്ല, ദേഹമാസകലം കഠിനമായ വേദന. ഒറ്റ നിമിഷത്തില്‍ തന്നെ ഞാന്‍ നിലം പതിയ്ക്കും മാതിരി കിടന്നുപോയി. എന്റെ ഉടലാകെ പൊതിഞ്ഞു കെട്ടിയിരിയ്ക്കുന്നുവെന്ന ബോധത്തോടൊപ്പം ഇതൊരാശുപത്രിക്കിടക്കയാണെന്നും ഞാന്‍ തിരിച്ചറിയുന്നു. ആരെയും നോക്കാനുള്ള ചങ്കുറപ്പില്ലാതെ ഞാനെന്റെ പരാജയത്തെ പഴിച്ചു കിടന്നു.

ബോധം തെളിഞ്ഞതാണെന്നു മനസ്സിലാക്കിയ എന്റെ ബന്ധുമിത്രങ്ങളുടെ മുറുമുറുപ്പുകളില്‍ തൂങ്ങി മരിയ്ക്കാന്‍ കയറി കുരുക്കു കഴുത്തില്‍ വീഴും മുന്പ്‌ താഴേയ്ക്കു വീണതാണെന്ന സത്യം മനസ്സിലായി.

കനം തൂങ്ങിയ ഉറക്കമാണ് എന്നെ വീഴ്ത്തിക്കളഞ്ഞതെന്നും ഇല്ലെങ്കില്‍ എന്റെ ദൌത്യം ഒരു സമ്പൂര്‍ണ്ണ വിജയമായി പരിണമിച്ചിരുന്നേനെയെന്നും ഉച്ചത്തില് വിളിച്ചു പറയണമെന്ന് എനിയ്ക്കു കലശലായ ആഗ്രഹമുണ്ട്; പക്ഷെ ശബ്ദം വെളിയില്‍ വരുന്നില്ലല്ലോ! ഇനി സംസാര ശേഷിയും നഷ്ടപ്പെട്ടുവോ ആവോ! ഒന്നുരണ്ടുവട്ടം മുരണ്ടു നോക്കി. പുരോഗതിയുണ്ടാകുമെന്നു തോന്നുന്നു.

എന്തായാലും തല്‍ക്കാലം ഉറക്കം നടിച്ചോ, ബോധം നന്നായി തെളിഞ്ഞില്ലെന്നു വരുത്തിയോ തികച്ചും തന്ത്രപരമായ ഒരു നിലപാടു സ്വീകരിയ്ക്കുന്നതാണു നല്ലതെന്നു മനസ്സിലാക്കി പെട്ടെന്നുതന്നെ ഞാന്‍ കണ്ണുകള്‍ പതിയെ അടച്ച് കിടന്നുകളഞ്ഞു.

ബന്ധുമിത്രങ്ങള്‍ അഭ്യസ്ഥവിദ്യനും വിവേകിയുമായ ഒരു ചെറുപ്പക്കാരന്റെ മരമണ്ടത്തരത്തെപ്പറ്റിയുള്ള- അവിവേകത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലേയ്ക്ക് കാര്യങ്ങള്‍ ഗതി തിരിയ്ച്ചു കൊണ്ടുപോകുന്നതു ഞാനിപ്പോള്‍ കേള്‍ക്കുന്നില്ലെന്നു തന്നെ നടിയ്ക്കുന്നു !

വളരെ ദീര്‍ഘമായ ആലോചനകളിലൂടെ എടുത്ത ഒരു ഉറച്ച തീരുമാനത്തിനിടയില്‍ മനസ്സിന്റെ ഉള്‍ക്കോണുകളില്‍ എവിടെയാണ് ജീവിയ്ക്കുവാനുള്ള ഒരു ത്വരയുടെ തരിമ്പുലേശം ഇരുന്ന് കനം തൂങ്ങുന്ന ഉറക്കമായി എനിയ്ക്കുമേല്‍ ചാടി വീണ് എന്റെ ദൌത്യത്തെ പരാജയപ്പെടുത്തിയത്? ആവോ, ഇനി അതേപറ്റിയൊന്നും ചിന്തിച്ചിട്ടു കാര്യമില്ല. മരണത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടു പോയിരിയ്ക്കുന്നു !

അതുകൊണ്ട് ഈ കഥ തല്‍ക്കാലം ഇവിടെ അവസാനിയ്ക്കുന്നു !

കഥ- നിമിഷങ്ങള്‍

കഥ

നിമിഷങ്ങള്‍

ഏതാണ്ട് ഒരു മണിക്കൂറോളം പുറത്തു കാത്തു നിര്‍ത്തി ക്ഷമയെ പരീക്ഷിച്ചിട്ടേ വില്ല്ലേജ് ഓഫീസര്‍ എന്നെ അകത്തേക്കു വിളിച്ചുള്ളു. അബലകളായ സ്ത്രീകളോടു പോലും ഒരു മയവുമില്ലാത്ത ഒരു മുരടന്‍ . ആ മരമോന്ത കണ്ടാല്‍ തന്നെ കുടയുടെ മൂടുവച്ച് മൂക്കിനിട്ട് ഒന്നു കൊടുക്കാന്‍ തോന്നും. ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് എഴുതിത്തരാന്‍ കഴിയാത്തത്ര തിരക്കൊന്നും കഴിഞ്ഞ ഒരു മണിക്കൂറില്‍ എനിക്കു കാണാനേ കഴിഞ്ഞിരുന്നില്ല.

ഒരു റിസര്‍ച്ച് വിദ്യാര്‍ത്ഥിനി കേവലം ഒരു എസ്.എസ്.എല്‍.സി ക്കാരന്‍ മാത്രമായേക്കാവുന്ന അയാളുടെ കനിവിനു വേണ്ടി കാത്തുനില്ക്കുന്നതില്‍ എന്തോ ഒരു സുഖം അയാള്‍ക്കു കാണുമായിരിക്കും.അല്ലെങ്കില്‍ വന്ന പാടേ ഞാനെന്റെ അത്യാവശ്യങ്ങള്‍ അറിയിച്ചിട്ടും ‘വെയിറ്റ് ചെയ്യൂ’ എന്നു അത്ര ഗൌരവത്തില്‍ പറയുമായിരുന്നില്ല. ഒരു ജില്ലാകളകടർക്ക് ഇത്ര ‘കന’ മുള്ള തല കാണുമെന്നു തോന്നുന്നില്ല.

ആവശ്യക്കാരിയ്ക്കു് ഔചിത്യമില്ലല്ലോ! ഓഫീസര്‍ കനിഞ്ഞുനല്‍കിയ വരുമാനസര്‍ട്ടിഫിക്കറ്റിനു പ്രതിഫലമായി നൂറിന്റെ ഒരു നോട്ട് തുറന്നുവച്ചിരുന്ന മേശയുടെ വലിപ്പിലേക്കു വച്ചുകൊടുത്തു. അതു ഒരു അവകാശമെന്നമട്ടില്‍ ലാഘവത്തോടെ അയാള്‍ സ്വീകരിച്ചു. ഒരു റിസര്‍ച്ച് വിദ്യാര്‍ത്ഥി നിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിലും അയാള്‍ക്ക് പ്രത്യേക സംതൃപ്തി തോന്നിയിരിയ്ക്കും.

സത്യത്തില്‍ കൈക്കൂലി വാങ്ങിയ അയാൾക്കല്ല കൊടുത്ത എനിയ്ക്കായിരുന്നു ഒരു ഉളുപ്പ് അനുഭവപ്പെട്ടത്. ഛെ!

കടകമ്പോളങ്ങളും ആള്‍ത്തിരക്കുമില്ലാത്ത ഒരു ഒഴിഞ്ഞ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വില്ലേജ് ഓഫീസില്‍ മുമ്പ് ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ വന്നിട്ടുള്ളു. വീട്ടില്‍ നിന്നും ഏതാണ്ട് നാലുകിലോമീറ്ററിന്റെ ദൂരമേ ഉണ്ടാകൂ എങ്കിലും അപരിചിതമായ ഒരു ലോകത്ത് നില്‍ക്കുന്ന അനുഭവമാണ് എനിക്കുള്ളത്. ഒരു മരണത്തിലോ, വിവാഹത്തിലോ സംബന്ധിക്കാന്‍ പോലും ഈ ഭാഗത്ത് വരേണ്ടി വന്നിട്ടില്ല.

ഞാന്‍ താമസിക്കുന്ന വില്ലേജിന്റെ ഓഫീസ് ഇവിടെയാണെന്ന ബന്ധമേ എനിക്കുള്ളു. ഈ സ്ഥ ലത്ത് ബന്ധുക്കളോ പരിചയക്കാരോ ആരും തന്നെയില്ല.അമ്പത് കിലോ മീറററുകള്‍ക്ക് അപ്പുറമുള്ള തലസ്ഥാന നഗരിയുടെ മുക്കും മൂലയുമറിയാവുന്ന ഒരുത്തിക്ക് സ്വന്തം വില്ലേജിന്റെ ഭൂമിശാസ്ത്രം ഇതുവരെയും നേരെ അറിയില്ല! സ്കുളിലേക്കോ കോളജിലേക്കോ പോകാനും ഒരിക്കലും ഇതു വഴികടന്നു പോകേണ്ടി വന്നിട്ടില്ല.

ഈ വഴി വേറെയാണ്. ഇതൊരു പ്രധാന വീഥിയല്ല.

വില്ലേജ് ഓഫീസിലേക്കു കയറുന്ന സ്റെപ്പ് കെട്ടിന്റെ വലതു വശത്തുള്ളു വെയിറ്റിംഗ് ഷെഡ്ഡില്‍ പടിഞ്ഞാറു ഭാഗത്തേക്കുള്ള വണ്ടിയും കാത്തു ഞാന്‍ നിന്നു.

കുറച്ചപ്പുറത്തായി ഒരു ചായക്കടയും പലചരക്കുകടയും ഈ നില്പില്‍ കാണാം. കടകളില്‍ വലിയ ബിസിനിസൊന്നും ഇപ്പോള്‍ നടക്കുന്നില്ല. റോഡിന്റെ മറുവശത്ത് ഈ വെയിറ്റിംഗ് ഷെഡ്ഡിന് അഭിമു ഖമായി ഒരു മുറുക്കാന്‍ കട. . അതിന്റെ പുറത്തിട്ടിരിക്കുന്ന ബഞ്ചില്‍ ഒരു മധ്യവയസ്കന്‍ ഇരിപ്പുണ്ട്. പിന്നെ കടയുടമയും ഒരു പയ്യനും കൂടിയേ അവിടെയുള്ളു.

പതിമൂന്ന് വയസു തോന്നിക്കുന്ന പയ്യന്‍ എന്തൊക്കെയോ വാങ്ങി കൊറിക്കുന്നുണ്ട്.

വെറുതെ ഒരു കൌതുകത്തിനുവേണ്ടി മാത്രമാണ് മുറുക്കാന്‍ കടയില്‍ എനിക്ക് അഭിമു ഖമായി ഇരിക്കുന്ന അപരിചിതനായ മദ്ധ്യവയസ്ക്കന്നെ ഞാന്‍ ഒന്നു നോക്കിയത്.

മുന്‍ വശത്തെ തലമുടിയില്‍ മാത്രം അലപം നര ബാധിച്ച ഒരു സുമുഖ നാണ്. കിഴക്കുഭാഗത്തേക്കുള്ള ബസ്സില്‍ പോകാനോ, വെറുതെ നേരം പോക്കിനോ ഇരിക്കുന്ന തദ്ദേശവാസിയാകാം.അയാളുടെ കണ്ണുകള്‍ ഒന്നു രണ്ടുപ്രാവശ്യം എന്റെ കണ്ണുകളുമായി ഉടക്കി.അയാള്‍ക്ക്‌ എന്നെ അറിയുമോ? ഏതായാലും എനിക്കു ഒരു പരിചയവുമില്ല.

ഞാന്‍ ആ മനുഷ്യനെ കാര്യമായി ശ്രദ്ധിക്കുന്നുണ്ടെന്ന അറിവ് അയാള്‍ക്ക്‌ നല്‍കാതിരിയ്ക്കാന്‍ യത്നിച്ചു.

കാഴ്ചയില്‍ മാന്യനെങ്കിലും അപരിചിതയായ ഒരു പെണ്‍കുട്ടിയെ നോക്കുന്നതില്‍ പുരുഷസഹജമായ വികാരത്തിന്റെ പ്രേരണയുണ്ടാകുമെന്ന് എനിക്കറിയാം. സാമാന്യത്തിലും അല്പംകൂടി സൌന്ദര്യം കൊണ്ട് അനുഗ്രഹീതയാണെന്ന ബോദ്ധ്യം അല്പം അഹന്തയില്‍ പൊതിഞ്ഞു ഞാന്‍ സൂക്ഷിക്കുന്നുണ്ട്.

എത്രയോ ചെറുപ്പക്കാര്‍ എന്നെ നോക്കി ചൂളിപ്പിച്ചിരിക്കുന്നു. എത്രയോ പേര്‍ കമന്റടിച്ച് സായൂജ്യമടഞ്ഞിരിക്കുന്നു. എന്നോടു പ്രേമം അഭ്യര്‍ത്ഥിച്ചവരുടെ എണ്ണവും കൃത്യമായി ഓര്‍ക്കാന്‍ കഴിയില്ല. എന്റെ പുറകെ നടന്നു തേഞ്ഞു തീര്‍ന്ന ചെരിപ്പുകളോടാണ് എനിക്കു സഹതാപം.

ചെറുപ്പക്കാര്‍ക്ക് ഞാനൊരു ലഹരി ആകുന്നതില്‍ ഉള്ളില്‍ അഭിമാനം തോന്നിയിട്ടുണ്ടെങ്കിലും സദാചാരത്തിന്റെ വേലിക്കെട്ടുകള്‍ ശരീരം കൊണ്ടു തകര്ത്തിട്ടില്ല .എന്നുവച്ച് ചിന്തകള്‍ക്കുണ്ടോ , സദാചാരത്തിന്റെ അതിര്‍ത്തി രേഖകള്‍! ഇല്ലെന്നു ചിന്താപരമായ എന്റെ അനുഭവങ്ങൾ എന്നെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.

മനസിന്റെ ഉള്ളറകളിൽ അനുനിമിഷം എത്രപാപങ്ങളാണു ചെയ്തു കൂട്ടുന്നത്! കൊള്ള, കൊല, വഞ്ചന, ചതി, വ്യഭിചാരം എന്നു വേണ്ട മനസുകെണ്ടു മനഷ്യൻ ചെയ്യതുകൂട്ടാത്ത തിന്മകൾ എത്രയാണ്? നന്മകൾ എത്രയാണ്? പക്ഷെ എല്ലാം അവരവരുടെ സ്വന്തം ചിന്താമണഡലത്തിൽ മാത്രം നിർദോഷമായി ഒതുങ്ങിക്കൂടുന്നു.

ഇവിടെ ഇപ്പോൾ എന്റെ ചിന്തകൾ വഴി തെറ്റുകയാണ്!

എതിരെയുള്ള മുറുക്കാകടയുടെ ബഞ്ചിലിരിക്കുന്ന മദ്ധ്യവയസ്കന്റെ കണ്ണുകൾക്കു പ്രായബോധമില്ലാത്തതുപോലെ എന്റെ ശരീരത്തിൽ പരതിനടക്കുന്നതു ഞാൻ അറിയുന്നു. എന്റെ കണ്ണുകളിലും കവിളുകളിലും തെന്നിക്കളിച്ച ആ മനുഷ്യന്റെ കണ്ണുകൾ താഴേയ്ക്കു ഊർന്നിറങ്ങുന്നതും ഞാനറിയുന്നു. എന്റെ ശരീരത്തിൽ ഒരു ഉഷണക്കാറ്റ് വന്ന് തഴുകുന്നതുപോലെ എനിക്കു അനുഭവപ്പെട്ടു.

പടിഞ്ഞാറു ഭാഗത്തേക്കു എനിക്കു പോകേണ്ട വണ്ടി എപ്പോഴാണെന്ന് നിശ്ചയമില്ല. എപ്പോഴായാലും ഒരു വണ്ടി വന്നിട്ടേ ഇവിടെ നിന്നു പോകാൻ കഴിയു. ദൈർഘ്യമില്ലാത്ത കാത്തുനില്പിന്റെ ഈ നിമിഷങ്ങളെ ആസ്വാദ്യകരമാക്കുവാൻ എന്റെ സ്ത്രീമനസ് കൊതിച്ചത് ഒരു പാപചിന്തയായി ഇപ്പോൾ ഞാൻ കരുതുന്നതേയില്ല.തികച്ചും നിർദ്ദോഷമായ ഒരു കുസ്ര്തിയ്ക്കു ഞാൻ സജ്ജയായി.

ഇരുപത്തിനാലുകാരിയായ ഒരു സുന്ദരി പെൺകുട്ടിയെ നോക്കിലും ചിന്തയിലും മാത്രമേ ഒരു പക്ഷെ ആ പാവം മധ്യവയസ്കന് പ്രാപിക്കാൻ കഴിയുകള്ളു. അല്പം മറഞ്ഞുനിൽക്കാനുള്ള സൌകര്യം വെയിറ്റിംഗ് ഷെഡ്ഡിൽ കണ്ടെങ്കിലും എന്റെ ഉദാരമനസ്ക്കത അയാൾക്കു അനുകൂലമായി.

ഇടയ്ക്കിടെ അയാൾ മുഖം തിരിച്ച് കടക്കാരനോടും അടുത്തു നിൽക്കുന്ന പയ്യനോടും കുശലം പറയുന്നത് വ്യക്തമായി കേൾക്കാൻ കഴിയുന്നില്ലെങ്കിലും അവരിലും എന്നിലും സംശയമുണ്ടാക്കാതിരിക്കാനുള്ള സൂത്രമാണെന്നു എനിക്കു മനസിലാക്കുന്നുണ്ട്.അയാളുടെ ചലനങ്ങളെ അയാളറിയാതെ തന്നെ നിരീക്ഷിക്കുവാൻ ഞാൻ യത്നിച്ചു.

സത്യത്തില്‍ എന്റെ സ്വഭാവശുദ്ധിയിൽ അയാൾക്കു ഒരു സംശയവും തോന്നാത്ത വിധത്തിൽ ഒന്നും അറിയാത്തൊരു ഭാവത്തിൽ അയാളോട് സഹകരിക്കുകയാണ് ശരിക്കും ഇപ്പോൾ ഞാൻ ചെയ്യുന്നത്.

എന്റെ നെഞ്ചിലെ തള്ളിച്ചകളെ മറയ്ക്കുന്നചുരിദാറിനിടയിൽ അയാളുടെ തുറന്നകണ്ണുകൾ ഉടക്കിയപ്പോൾ മാന്യതയുടെ സീമകൾ ലംഘിക്കുന്നുവോ എന്നു ഞാൻ ശങ്കിച്ചു. എങ്കിലും എന്റെ ബാഗിൽ നിന്ന് എന്തോ എടുക്കുന്നുവെന്ന നാട്യത്തിനിടയിൽ ഇളക്കം വന്ന ഷാൾ ശരിയാക്കുന്നതുപോലെ അതു കുറച്ചുകൂടി മുകളിലോട്ട് ചെരുകി ‘അഡ്ജസ്റ്റ്’ ചെയ്തു.

ഇപ്പോൾ എന്റെ മാറിടങ്ങളുടെ മുഴുപ്പ് അയാൾക്കു കുറച്ചു കൂടി വ്യക്തമാകും. അയാളുടെ ചൂഴ്ന്നകണ്ണുകൾ അവിടെത്തന്നെ തറച്ചു നിന്നപ്പോൾ ഉണ്ടാ‍യ ചൂളൽ കർച്ചീഫുകൊണ്ട് മുഖം തുടയക്കുന്നതിലൂടെ ഞാൻ അതിജീവിച്ചു. എന്റെ കണ്ണുകൾ ഇടയ്ക്കിടെ അയാളുടെ കണ്ണുകളിൽ ഉടക്കുമ്പോൾ ഒന്നും സംഭവിക്കാത്ത ഭാവത്തിൽ മാന്യത സംരക്ഷിച്ചതിൽ അയാളോടു എനിക്കു മതിപ്പു തോന്നി.

സുരക്ഷിതമായ സ്ഥലവും സൌകര്യവും ഒത്തുകിട്ടാത്തതുകൊണ്ട് മാത്രമാണ് സ്ത്രീകൾ ചാരിതാർഥ്യവും സദാചാരവും സൂക്ഷിക്കുന്നതെന്നു പറയുന്നതിൽ യാഥാർഥ്യമുണ്ടെന്നു ഞാൻ മനസിലാക്കുന്നു. അല്ലെങ്കിൽ ഇവിടെ, ഈ വെയിറ്റിംഗ് ഷെഡ്ഡിൽ ആരും ഇല്ലാത്ത സന്ദർഭത്തിൽ പ്രായത്തിനു ചേരാത്ത ഒരു പുരുഷനു വേണ്ടി പ്രദര്‍ശന വസ്തുവായി സഹകരിച്ചു കൊടുക്കണമോ? അയാളുമൊത്തുള്ള സമാഗമ ചിന്തകള്‍ എന്റെ മനസ്സില്‍ കടന്നുകൂടുമോ?

വിശ്വവിഖ്യാതനായ ഏതോ ഒരു ഗ്രന്ധകാരന്റെ തത്വചിന്തകളുടെ കൂട്ടത്തില്‍ നിന്നാണോ എനിക്കീ പ്രേരണ കിട്ടിയിട്ടുണ്ടാവുക? ഗ്രന്ഥമോ ഗ്രന്ധകാരനെയോ ഇപ്പോള്‍ ഓര്‍മ്മവരുന്നില്ല.

മനുഷ്യമനസിലെ ചിന്തകള്‍ക്ക് യാഥാര്‍ത്ഥ്യമെന്നോ, അയാഥാര്‍തഥ്യമെന്നോ, സംഭാവ്യമോ അസംഭാവ്യമോ എന്നോ സദാചാരമെന്നോ ദുരാചാരമെന്നോ ഒന്നുമില്ലെന്നു അങ്ങനെ ഏതോ ഒരു ഗ്രന്ഥത്തില്‍ വായിച്ചതായി ഓര്മ്മ വരുന്നു. ഓരോ മനുഷ്യനും പുറത്തു പറഞ്ഞാല്‍ തല്ലുക്കൊള്ളുന്ന എത്രയെത്ര വിചിത്ര ചിന്തകളായിരിക്കും കൊണ്ടുനടക്കുന്നത്?

അതുകൊണ്ട് യാദ്യശ്ചികമായ ഒരു സന്ദര്‍ഭത്തിലെ എന്റെ ഈ പാപ ചിന്തകള്‍ എന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത് ആകയാല്‍ അതിനെ നിയന്ത്രിക്കേണ്ട ഒരു കാര്യവുമുണ്ടെന്നു ഞാന്‍ ഇപ്പോള്‍ കരുതുന്നതേയില്ല.

ഇപ്പോള്‍ അയാള്‍ എന്റെ ശരീരത്തില്‍ നിന്നും കണ്ണുകള്‍ പിന്‍വലിച്ച് ഏതോ ഒരു സ്വപ്ന ലോകത്തിലാണ്!

എനിക്കറിയാം;അയാളുടെ ഭാവനകള്‍ക്ക് ചിറകുമുളക്കുകയാണ്. അയാള്‍ എന്നെ ഏതോ ലോകത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോവുകയാണ്. ഏതോ വിനോദസഞ്ചാരകേന്ദ്രത്തിലോ, ഏതോ ഹോട്ടെല്‍ മുറിയിലോ, ഏതോ ഒഴിഞ്ഞവീട്ടിലോ, ഏതോ ആളുചെല്ലാത്ത കുറ്റിക്കാട്ടിലോ, എവിടെയുമാകാം. ഉടയാടകള്‍ക്ക് പ്രസക്തിയില്ലാത്ത നിമിഷങ്ങളില്‍ അയാള്‍ എന്നെ മൊത്തിക്കുടിക്കുകയാകാം.

ഓരോ ഇടവേളകളിലാകാം അയാള്‍ ഇടയ്ക്കിടെ എന്നെ നോക്കിയിട്ട് വിദൂരതയില്‍ കണ്ണുനട്ട് വീണ്ടും സ്വപ്ന ലോകത്തിലിരിക്കുന്നു!

അയാള്‍ മതിയാകുവോളം സ്വപ്നം കാണട്ടെ. ആസ്വദിക്കട്ടെ. അയാളുടെ ഉള്‍ത്താരിനു ഉള്ക്കുളിരായി അയാളുടെ എല്ലാ ഇംഗിതങ്ങളോടും പൂര്‍ണ്ണാര്‍ത്ഥത്തില്‍ സഹകരിച്ച് ഞാന്‍ സഹശയിക്കട്ടെ. എന്നെ കണ്ടത് ഏതാനും ദിവസങ്ങളെങ്കിലും അയാളുടെ ഓര്‍മ്മയില്‍ കുളിരുപാകട്ടെ. എന്നെയോര്‍ത്ത് ഉയിര്‍ കൊള്ളുന്ന പ്രേരണയില്‍ അയാളുടെ പത്നിയെ പല രാത്രികളിലും വിധേയയാക്കി സുഖം കൊള്ളട്ടെ.

നഷ്ടപ്പെടുവാനില്ലൊന്നും എനിക്കീ ശിഥില ചിന്തകളല്ലാതെ!

ഒരു ഓട്ടോറിക്ഷയുടെ ആഗമനമറിഞ്ഞ് കടയില്‍ നിന്നു പയ്യന്‍ റോഡിനരികിലേക്കു വേഗം ഇറങ്ങിവന്നു. കാലി ഓട്ടോയാണെന്നു കണ്ട് കൈ കാട്ടി നിറുത്തിച്ചു. പിന്നെ തിരിച്ചുചെന്നു ബഞ്ചിലിരുന്ന ആ മധ്യ വയസ്ക്കനെ പിടിച്ചെഴുന്നേലപിച്ച് നടത്തിക്കുന്നു.ഞാന്‍ തെല്ലോന്നു ആശ്ചര്യപ്പെട്ടു.

അയാൾക്കു അസുഖം വല്ലതുമായിരിക്കുമോ? അതോ അംഗവൈകല്ല്യമോ?

പയ്യൻ പിടിച്ചുനടത്തിയ്ക്കുമ്പോഴും അയാളുടെ കാലുകൾക്കു കുഴപ്പമില്ലെന്നു മനസ്സിലാക്കി.പിന്നെ.......?

രണ്ടുമൂന്നു ചുവടുവച്ചതും പയ്യന്റെ വഴികാട്ടലും ശ്രദ്ധിച്ചപ്പോൾ ആ അപ്രിയ സത്യം തെല്ലു സങ്കോചത്തോടെ ഞാന്‍ അറിഞ്ഞു;

അയാള്‍ അന്ധനാണ്!

അയാളെ ഓട്ടോയില്‍ കയറ്റി സഹായിയായ പയ്യനും കൂടെ കയറി കിഴക്കോട്ടു യാത്ര തിരിയ്ക്കുമ്പോള്‍ പടിഞ്ഞാറേയ്ക്കുള്ള വണ്ടി എനിയ്ക്കു വേണ്ടി വന്നു നിന്നു. അമളി പറ്റിയ ദുര്‍ബല നിമിഷങ്ങളെ പഴിച്ച് ഞാനും യാത്രയായി.

ലേഖനം- അല്പം ചില നാടക ചിന്തകളും മറ്റും

ലേഖനം

അല്പം ചില നാടക ചിന്തകളും മറ്റും

നാടകവുമായി ബന്ധപ്പെട്ട് പല ചൊല്ലുകളുമുണ്ട്. നാടകമേ ഉലകം, നാടകാന്തം കവിത്വം, നടകംതന്നെ ജീവിതം, ജീവിതമേ ഒരു നാടകം, നാട്ടകം തന്നെ നാടകം , അതായത് നാടിനകത്ത് നടക്കുന്നതു തന്നെയാണ് നാടകം എന്നൊക്കെ നാം നാടകവുമായി ബന്ധപ്പെട്ട് പറയാറുണ്ട്. 'നീ വെറുതേ നാടകം കളിയ്ക്കരുത്', 'രാഷ്ട്രീയ നാടകം' ഇതെല്ലാം നാം നിത്യ ജീവിതത്തില്‍ കേള്‍ക്കുന്നതാണ്. നാടകത്തിനു സമൂഹത്തിലുണ്ടായിരുന്ന സ്വാധീനമാണ് ഇതെല്ലാം കാണിയ്ക്കുന്നത്.

നാടകം എന്നാല്‍ നടിയ്ക്കപ്പെടുന്നത്‌ എന്നാണ്. എന്നുവച്ചാല്‍ അനുകരിയ്ക്കപ്പെടുന്നത്. പണ്ടു കാലം മുതല്‍ നടിയ്ക്കാനുള്ള വാസന മനുഷ്യന് സഹജമായി ഉണ്ടായി എന്ന് വേണം കരുതാന്‍. പിന്നീട് ഈ അനുകരണപ്രകടനത്തിനു സ്ഥിരം തറയും മുന്നില്‍ കാണികളും ഉണ്ടായിരിക്കാം. പിന്നെ അരങ്ങൊരുക്കലും വേഷ വിധാനങ്ങളും ആംഗിക ചേഷ്ടകളും അപരിഷ്കൃതമായ ഗാന താളങ്ങളും ഒക്കെ ചേര്‍ന്ന് നമുക്കൊരു നാടക വേദി ഉണ്ടായി എന്ന് കരുതാം.

ഒരു ജനകീയ കലാരൂപമാണ്‌ നാടകം. ജനങ്ങളുമായി ഏറ്റവും അടുത്തു നില്ക്കുന്ന ശക്തമായ ഒരു കലാ രൂപം. ജനങ്ങളെ സ്വാധീനിയ്ക്കുവാനുള്ള അതിന്‍റെ കഴിവ് വളരെ വലുതാണെന്ന് കേരളീയ സമൂഹത്തിന്റെ അനുഭവ സാക്ഷൃമുണ്ട്. ഇലക്ട്രോണിക്സ് മാധ്യമങ്ങളുടെ അധിനിവേശത്തോടെ നാടക കല വിസ്മൃതമാവുമെന്നു കണക്കുകൂട്ടിയവരുണ്ട്. എന്നിട്ടും നാടകം ഇന്നും നിലനില്ക്കുന്നു. പ്രധാനമായും പ്രൊഫഷണലായിട്ടാണെങ്കിലും.

മലയാള നാടക വേദിയ്ക്ക് ഏതാണ്ട് നൂറ്റിയിരുപതു കൊല്ലത്തെ പഴക്കമാണുള്ളത് എന്നാണു പൊതുവേയുള്ള അഭിപ്രായം ; ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും. ആയിരത്തി എണ്ണൂറ്റി എണ്‍പത്തി രണ്ടില്‍ ഉണ്ടായ ശാകുന്തളം മുതലാണ്‌ മലയാളനാടകചരിത്രം ആരംഭിയ്ക്കുന്നതെന്നും അതല്ല അതിനും എത്രയോ മുന്പേ മലയാളനാടകം ആവിര്‍ഭവിച്ചുവെന്നും അഭിപ്രായമുണ്ട്. ഇതിലും പഴക്കമുള്ള 'ആള്‍മാറാട്ടം' എന്ന കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസിന്റെ നാടകം ചൂണ്ക്കാണിക്കപ്പെട്ടിട്ടുള്ളത് ഈ തര്‍ക്കത്തിന് ഉദാഹരണമാണ്.

പരമ്പരാഗതവും അനുഷ്ഠാനപരവുമായ കലകളുടെ ഒരു തുടര്‍ച്ചയായാണ് മലയാള നാടകം രൂപപ്പെട്ടതെന്നും അതല്ല അവയില്‍ നിന്നും വഴി മാറി സ്വതന്ത്രമായി രൂപപ്പെട്ടതാണെന്നും ഒക്കെ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്. അതൊക്കെ എന്തുതന്നെ ആയാലും നാടകം അന്നും ഇന്നും ഒരു ജനപ്രിയ കലയാണ്‌.

മലയാള നാടകവേദിയുടെ ആരംഭ വികാസ കാലം തന്നെയായിരുന്നു അതിന്റെ വസന്തകാലവും എന്ന് വേണമെങ്കില്‍ പറയാം. നമ്മുടെ നാടകവേദി യഥാര്‍ത്ഥത്തില്‍ മഹത്തായ ഒരു നവോത്ഥാന പ്രസ്ഥാനം ആയിരുന്നു. കേരളീയ സമൂഹം സാംസ്കാരികമായി വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു എന്ന് നാം പറയുമ്പോള്‍ അതില്‍ മലയാള നാടക പ്രസ്ഥാനം വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്‌ എന്നത് നിസ്തര്‍ക്കമാണ്.

കേരള ജനതയുടെ മനസ്സുകളെ ഉഴുതു മറിച്ചു ചിന്തയുടെയും തിരിച്ചറിവിന്റെയും വിത്തുകള്‍ പാകി അറിവും ആര്‍ജവവും പ്രതികരണ ശേഷിയും വിളയിച്ചു എന്നത് മാത്രമല്ല മലയാള നാടക പ്രസ്ഥാനത്തിന്റെ സംഭാവന; ചൂഷണരഹിതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ജനമനസ്സുകളില്‍ സൃഷ്ടിയ്ക്കുവാനും അതുവഴി മാറ്റത്തിനു വേണ്ടിയുള്ള പ്രസ്ഥാനങ്ങളെ കേരള ജനത നെഞ്ചേറ്റുവാനും മലയാള നാടകവേദി കാരണമായിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവും മറ്റും വായിച്ചു കമ്മ്യൂനിസ്റ്റുകാരായവരല്ല കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ . കെ.പി. എ. സി തുടങ്ങിയ നാടകവേദികള്‍ അവതരിപ്പിച്ച നാടകങ്ങളാണ് ശരിയ്ക്കും കേരളത്തിലെ നല്ലൊരു പങ്കു ജനതയിലും കമ്മ്യൂണിസ്റ്റ്- ഇടതുപക്ഷ ചിന്ത വളര്‍ത്തിയത്‌ . കേരള ജനതയുടെ പോരാട്ട വീര്യത്തിനും സാംസ്കാരിക വളര്‍ച്ചയ്ക്കും മലയാള നാടക വേദിയോടു കടപ്പാടുണ്ട്. ജാതി മത ,സ്ത്രീ പുരുഷ, കക്ഷി രാഷ്ട്രീയത്തിന് എല്ലാം അതീതമായി നാടകം കേരളീയ സമൂഹത്തെ സ്വാധീനിച്ചിട്ടുന്ട്.

കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യതിരക്തമായ ഒരു സാംസ്കാരികാന്തരീക്ഷം സൃഷ്ടിയ്ക്കുന്നതില്‍ മലയാള നാടക പ്രസ്ഥാനത്തിന് വലിയ പങ്കുണ്ട്. ഇന്നു കേരളത്തിന്‍റേതായി നാം അവകാശപ്പെടുന്ന കലാ- സാഹിത്യ -സാമൂഹ്യ- സാംസ്കാരിക മേന്മകള്‍ക്കെല്ലാം പിന്നില്‍ മലയാള നാടക വേദിയുടെ സ്വാധീനമുന്ട്. എല്ലാറ്റിലുമുപരി കലയ്ക്കും സാഹിത്യത്തിനും ജന മനസ്സുകളെ എങ്ങനെ സംസ്കരിയ്ക്കുവാന്‍ കഴിയും എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു മലയാള നാടക പ്രസ്ഥാനം . പ്രത്യേകിച്ചും ദൃശ്യ കലകള്‍ക്ക്.

സാധാരണ ജനങ്ങളെ ഇത്രയധികം സ്വാധീനിച്ചിട്ടുള്ള മറ്റേതെങ്കിലും കലാ -സാഹിത്യ രൂപങ്ങള്‍ ഉണ്ടായിരുന്നോ എന്ന് നാം ആലോചിയ്ക്കണം. കേവലം നിരക്ഷരരായ ജന സമൂത്തെപ്പോലും പ്രബുദ്ധരാക്കുവാന്‍ ജനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഈ കലാരൂപത്തിന് കഴിഞ്ഞുവെന്നുള്ളതാണ് കേരളത്തിന്റെ സാംസ്കാരിക ചരിത്രം പരിശോധിയ്ക്കുമ്പോള്‍ നമുക്കു മനസ്സിലാക്കുവാന്‍ സാധിയ്ക്കുന്നത്. സിനിമ ഉള്‍പെടെയുള്ള ആധുനിക കലാരൂപങ്ങള്‍ക്കു പോലും ഇങ്ങനെയൊരു മാന്ത്രിക സിദ്ധി അന്നും ഇന്നും ഇല്ല എന്ന് നമുക്കു കാണാന്‍ പ്രയാസമില്ല.

തികച്ചും ഒരു കലാമാധ്യമത്തെ സാമൂഹ്യ മാറ്റത്തിന് പ്രയോജനപ്പെടുത്തേണ്ട സമയത്തു ആ സാമൂഹ്യ ബാധ്യത വേണ്ട വിധം നിറവേറ്റുവാന്‍ നമ്മുടെ നാടക പ്രസ്ഥാനത്തിന് കഴിഞ്ഞു എന്നുള്ളതും ഒരു പ്രത്യേകതയാണ്. കലയുടെയും സാഹിത്യത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തില്‍ നാടക രംഗം ഒരു മാതൃക തന്നെയായിരുന്നു. എന്നാല്‍ ഇന്നത്തെ നാടക വേദി ഇക്കാര്യത്തില്‍ എവിടെ നില്ക്കുന്നു എന്നത് മറ്റൊരു ചിന്താവിഷയമാണ്.

നാടകാചാര്യനായ എന്‍. എന്‍. പിള്ള പറഞ്ഞിട്ടുണ്ട് , നില്‍ക്കാനൊരു തറയും പിന്നിലൊരു മറയുമുണ്ടെങ്കില്‍ തനിയ്ക്ക് ഒരു നാടകം കളിയ്ക്കാനാകുമെന്ന്. എന്നാല്‍ തെരുവ് നാടകം പോലുള്ളവയ്ക്ക്‌ ഒരു മറ പോലും വേണ്ട. എവിടെയും അവതരിപ്പിയ്ക്കാം നാടകം. ജനങ്ങള്‍ക്ക്‌ ഒപ്പം നിന്നാണ് , ജനങ്ങളുടെ മുന്നില്‍ നേരിട്ടു നിന്നാണ് നാടകം അവതരിപ്പിയ്ക്കുന്നത്. തികച്ചും ജനകീയം.

മലയാള നാടക പ്രസ്ഥാനം കാഴ്ചക്കാരെ മാത്രം സ്വാധീനിച്ച ഒന്നല്ല. ഒരു കാലത്തു കേരളത്തിലെ കൌമാര യൌവ്വനങ്ങള്‍ക്ക് ജാതിമത വര്‍ണ വര്‍ഗ ഭേദമില്ലാതെ ഒത്തു കൂടുവാനും ആ കൂട്ടായ്മകളുടേയും സൌഹൃദങ്ങളുടേയും ഹൃദ്യമായ അനുഭവങ്ങള്‍ നുകരുവാനുമുള്ള പ്രചോദനമായിരുന്നു നാടകങ്ങള്‍. എത്രയോ ചെറുപ്പക്കാരെ സാമൂഹ്യ വിരുദ്ധന്‍മാരാകാതെ സാമൂഹ്യ ബോധമുള്ള മനുഷ്യസ്നേഹികളായ ഉത്തമ പൌരന്മാരായി അവരെ വാര്‍ത്തെടുക്കുവാന്‍ അവ സഹായിച്ചിരിയ്ക്കുന്നു!

അന്നത്തെ യുവാക്കള്‍ക്ക് ക്രിക്കറ്റ് ജ്വരമായിരുന്നില്ല. നാടക ഭ്രമമായിരുന്നു. നാടകത്തില്‍ അഭിനയിക്കുവാനുള്ള ആഗ്രഹമില്ലാത്ത ആരും ഉണ്ടായിരുന്നില്ല. അതിന് വേണ്ടിയുള്ള കൂട്ടായ്മകള്‍ എത്രയോ കലാ സമിതികള്‍ക്കും വായന ശാലകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. അതില്‍ പലതും ഇന്നും നിലനില്‍ക്കുന്നു.

കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒക്കെ നാടകത്തില്‍ അഭിനയിക്കുക എന്നത് അതീവ താല്പര്യമുള്ള ഒരു കാര്യമായിരുന്നു. ഒരു കാലത്തു സ്കൂള്‍ യുവജനോല്‍സവങ്ങളിലും വാര്‍ഷികങ്ങളിലും മറ്റും ഇന്നത്തേതിനേക്കാള്‍ പെണ്‍കുട്ടികളും സജീവമായി നാടകങ്ങളില്‍ പങ്കെടുത്തിരുന്നു. സ്കൂളുകളില്‍ കുട്ടികള്‍ മാത്രമല്ല അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളും ഒക്കെ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇന്നതെല്ലാം വെറും ഓര്‍മ്മകള്‍ മാത്രം!

അന്നത്തെ സ്നേഹം, സൌഹൃദം , പ്രണയം എല്ലാറ്റിനും ഇന്നത്തേക്കാള്‍ എത്രയോ മധുരമായിരുന്നു!

പ്രശസ്തമായ നാടക വേദികള്‍ മാത്രം ഉള്‍ക്കൊള്ളുന്നതായിരുന്നില്ല യഥാര്‍ത്ഥത്തില്‍ മലയാള നാടക പ്രസ്ഥാനം. അവയ്ക്കൊപ്പം തന്നെ കേരളത്തിലെ കലാസമിതികളും വായനശാലകളും കേന്ദ്രീകരിച്ച് വളര്‍ന്നു കൊണ്ടിരുന്ന അമച്ച്വര്‍ നാടക വേദികളും കൂടി ഉള്‍പ്പെട്ടതായിരുന്നു മലയാള നാടക പ്രസ്ഥാനം. ഒപ്പം തന്നെ തെരുവ് നാടകങ്ങളും ചവിട്ടു നാടകങ്ങളുംമറ്റു പരീക്ഷണ നാടകങ്ങളും ഒക്കെ അരങ്ങു തകര്‍ത്തു കൊണ്ടിരുന്നു.

മലയാള നാടക വേദിയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച പ്രതിഭാധനന്‍മാര്‍ നിരവധിയാണ്. കൈനിക്കര കുമാര പിള്ള, തോപ്പില്‍ ഭാസി, എന്‍. കൃഷ്ണ പിള്ള, എന്‍. എന്‍. പിള്ള, ജി. ശങ്കരപ്പിള്ള, പി. ജെ. ആന്റണി, സി. എന്‍. ശ്രീകണ്ഠന്‍ നായര്‍, സി. ജെ. തോമസ്, ടി. ആര്‍. സുകുമാരന്‍ നായര്‍ , കെ. ടി. മുഹമ്മദ് അങ്ങനെ നീണ്ടുപോകുന്നതാണ് ആ നിര. മനുഷ്യ ജീവിതത്തെ അതിന്റെ എല്ലാ സങ്കീര്‍ണതകളോടും കൂടി നാടക വേദിയില്‍ അവതരിപ്പിച്ചവരാണ് അവര്‍. ഇന്നത്തെ നാടക കലാകാരന്മാര്‍ക്ക് അത്രയും തീവ്രമായ അവബോധം ഉണ്ടോയെന്നു നാം പരിശോധിയ്ക്കണം.

അടുക്കളയില്‍ നിന്നു അരങ്ങത്തേയ്ക്ക്, പാട്ടബാക്കി, നമ്മളൊന്ന്, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അശ്വമേധം, സര്‍വെക്കല്ല്, തുലാഭാരം, വിശറിയ്ക്ക് കാറ്റു വേണ്ട, മുടിയനായ പുത്രന്‍, ഇതു ഭൂമിയാണ്‌ , ക്രോസ്സ് ബെല്‍റ്റ് തുടങ്ങി എത്രയോ നാടകങ്ങള്‍ കേരളീയ സമൂഹത്തെ മാറ്റിമറിച്ചു. പേരറിയാത്തതുകൊണ്ടല്ല മറ്റു നാടകങ്ങളെ സൂചിപ്പിയ്ക്കാത്തത്; എഴുത്തിന്റെ നീട്ടം കുറയ്ക്കാനാണ്. അത്രയും കരുത്തുള്ള നാടകങ്ങള്‍ തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ ഉണ്ടായോ എന്ന് സംശയമാണ്. അവയില്‍ നല്ലൊരു പങ്കും കെ. പി.എ. സിയുടെതുമായിരുന്നു.

കേരളത്തിന്റെ നാടക ചരിത്രം പരാമര്‍ശിയ്ക്കുമ്പോള്‍ കെ. പി. എ. സി മുഴച്ചു നില്ക്കും. കാരണം കേരളത്തിന്റെ നാടക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും അതില്‍ കെ. പി. എ. സിയുടെ സംഭാവനകളും വളരെ വലുതാണ്‌. ഒപ്പം തോപ്പില്‍ ഭാസിയും. മറ്റു സമിതികളുടെ സംഭാവനകള്‍ കുറച്ചു കാണുകയല്ല; നാടകത്തിന്റെ പര്യായമായി കെ. പി. എ.സി എന്ന നാലക്ഷരം മാറിപ്പോയി.

കാണേണ്ടത് കാണേണ്ട സമയത്തു കാണുകയും പറയേണ്ടത് പറയേണ്ട സമയത്തു പറയുകയും ചെയ്ത ചരിത്രമാണ് മലയാള നാടക പ്രസ്ഥാനതിനുള്ളത്. കാലഘട്ടത്തിന്റെ കടമ ഏറ്റെടുത്ത് അത് ഭംഗിയായി നിറവേറ്റിയതിന്റെ ചരിത്രമാണ് മലയാള നാടക വേദിയ്ക്ക് പറയാനുള്ളത്. മറ്റൊരു ജനകീയ കലയായ കഥാപ്രസംഗത്തിനല്ലാതെ മറ്റേതെങ്കിലും കലാരൂപത്തിന് ഇതു സാധിച്ചിട്ടുണ്ടോ എന്ന് അറിയില്ല. കഥാപ്രസംഗം അതിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു സാമൂഹ്യ പ്രതിബദ്ധത ഏറ്റു വാങ്ങിയ മറ്റൊരു കലാരൂപമാണ്‌.

ഇന്നത്തെ സിനിമ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് മാധ്യമങ്ങള്‍ എത്ര കണ്ടു ജനപ്രിയങ്ങളാണെങ്കിലും വൈകാരികമായി നാടകം ഇന്നും ജനങ്ങളോട് ഏറെ അടുത്ത് നില്ക്കുന്നു. നല്ല നാടകങ്ങള്‍ ഇന്നു വിരളമാണെങ്കിലും. നടീനടന്മാര്‍ കാണികള്‍ക്ക് മുന്നില്‍ നിന്നു നേരിട്ടു അവതരിപ്പിയ്ക്കുന്ന നാടകം കാണുന്നതിന്റെ ആസ്വാദ്യത ഒന്നു വേറെതന്നെയാണ്‌.

ഇന്നിപ്പോള്‍ ഉത്സവപ്പറമ്പുകളിലെ സാധ്യതകളെ മുന്‍നിര്‍ത്തി ഒരുക്കിയെടുക്കുന്ന പ്രൊഫെഷണല്‍ നാടകങ്ങളില്‍ ഒതുങ്ങുന്നതാണ് മലയാള നാടക രംഗം. വിപണന സാധ്യതയെ മാത്രം മുന്‍ നിര്‍ത്തിയുള്ള ഉല്പാദന തന്ത്രങ്ങളില്‍ നിന്നു നാടക കലയും മാറിനില്‍ക്കുന്നില്ല. നാടക രംഗത്ത് ഇപ്പോള്‍ ഒരു പരീക്ഷണങ്ങളും നടക്കുന്നില്ലെന്ന് തന്നെ പറയാം. കാലത്തിന്റെ കുത്തൊഴുക്കില്‍ അമച്ച്വര്‍ നാടകങ്ങള്‍ അരങ്ങൊഴിഞ്ഞെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു.

അവിടെയും ഇവിടെയുമായി വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന തെരുവ് നാടകങ്ങള്‍ - അതും ഏതെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങള്‍ക്ക്‌ വേണ്ടി തട്ടിക്കൂട്ടുന്നവ- അല്ലാതെ അവിടെയും പ്രതീക്ഷിയ്ക്കാനില്ല. സര്‍ഗാത്മകമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മകളുണര്ത്തി ഈ ജനകീയ കലാരൂപം 'വംശനാശഭീഷണി' നേരിടുകയാണ്. ഒരു കാലത്തു നാടക രംഗത്ത് തിളങ്ങി ഇന്നു ജീവിതത്തിന്റെ ഉയര്‍ന്ന തുറകളില്‍ പ്രവര്ത്തിക്കുന്ന എത്രയോ പേരുണ്ട്. അവര്‍ പോലും ഇതിന്റെ പുനരുജ്ജീവനത്തിന് വേണ്ടി ഒരു ശ്രമവും നടത്തുന്നില്ല.

പണ്ടു കലാസമിതികളുമായും, വായനശാലകളുമായും മറ്റും ബന്ധപ്പെട്ട് സാഹിത്യവും നാടകവും ഒക്കെ ആയിട്ട് നടന്നവരാണ് ഇന്നത്തെ പ്രശസ്തരില്‍ പലരും. സിനിമാ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന എത്രയോ പേര്‍ പണ്ടത്തെ ആ നാടക പ്രവര്‍തനങ്ങളിലൂടെ കടന്നു വന്നവരാണ്. പ്രശസ്തമായ നാടക ഡ്രൂപ്പുകളായി പില്‍കാലത്ത് മാറിയ പല സ്ഥാപനങ്ങളും പഴയ കലാ സമിതികളോ വായന ശാലകളോ ആയിരുന്നു.

നാടക സാഹിത്യം എന്നൊരു ശാഖ തന്നെ നമ്മുടെ വായനാ ലോകത്തുനിന്ന് ഇല്ലാതാവുകയാണ്. പണ്ടൊക്കെ വായന ശാലകളില്‍ നാടക കൃതികള്‍ക്ക് വേണ്ടി പ്രത്യേക അറകള്‍ ഉണ്ടായിരുന്നു. ഇന്നു നാടക പുസ്തകങ്ങള്‍ കിട്ടാനില്ല. ഇന്നു നാടക കൃതികള്‍ പ്രസിദ്ധീകരിയ്ക്കപ്പെടുന്നതേയിയില്ല. അമച്ച്വര്‍ നാടക വേദി നശിയ്ക്കാനുള്ള കാരണങ്ങളില്‍ ഒന്നു ഇതായിരിയ്ക്കം. നല്ല സ്ക്രിപ്റ്റുകള്‍ ഇല്ലാതെ നാടകം അവതരിപ്പിയ്ക്കുവാന്‍ ആകില്ലല്ലോ!

നമ്മുടെ നാട്ടിന്‍പുറങ്ങളിലെ കലാസമിതികളും വായനശാലകളും ഒക്കെ വീണ്ടും സജീവമാക്കി മാറ്റേണ്ടതിന്‍റെ ആവശ്യം കാലം വിളിച്ചു പറയുന്നു. സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ നിന്നു കേരളത്തിലെ യുവാക്കള്‍ അകന്നു പോയതിന്റെ ദുര്യോഗങ്ങള്‍ നാം പലവിധത്തില്‍ അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണ്. സ്ത്രീപീഡനവും, കൂലിത്തല്ലും തുടങ്ങി ഭീകര പ്രവര്‍ത്തനം വരെ. തെറ്റായതെല്ലാം- കൊടും പാതകങ്ങള്‍ വരെ- ന്യായീകരിയ്ക്കപ്പെടുന്ന ഒരു കാലത്ത് മാനവിക മൂല്യങ്ങളില്‍ അടിയുറച്ച ഒരു സമൂഹം വാര്‍ത്തെടുക്കുവാന്‍ നാം നന്നേ യത്നിയ്ക്കേടതുണ്ട്.

നിശ്ചയമായും ഒരു കലാസമിതിയില്‍ നിന്നോ ഒരു വായന ശാലയില്‍ നിന്നോ ഒരു രാജ്യ ദ്രോഹിയോ വര്‍ഗീയ വാദിയോ ഭീകര വാദിയോ ഉണ്ടാകില്ല. പുസ്തക വായ്നയ്ക്കിടയിലും നാടക പരിശീലനതിനിടയിലും സാഹിത്യ ചര്‍ച്ചകള്‍ക്കിടയിലും ആയുധ പരിശീലനത്തിന് ഇടമുണ്ടാകില്ല. തന്‍റെ നാലു ചുറ്റിലും ശത്രുക്കളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ആര്‍ക്കും അവനെ ആയുധമണിയിക്കുവാനാകില്ല.

മാറിയ കാലത്ത് ഇനി അങ്ങനെ ഒരു തിരിച്ചു പോക്ക് സാധ്യമാണോ , അതിന് പ്രസക്തിയുണ്ടോ എന്നും മറ്റും ചോദിയ്ക്കുന്നവരുണ്ടാകാം. മാറ്റമെന്നാല്‍ നല്ലതു പോലും തിരസ്കരിച്ചുകൊണ്ടുള്ള പ്രയാണമല്ല; നല്ലതൊക്കെയും നില നിര്‍ത്തിയും അല്ലാത്തവയെ തിരസ്കരിച്ചും ഉള്ള മുന്നേറലാണ്. കാലഹരണപ്പെട്ടവയില്‍ കടിച്ചു തൂങ്ങി കിടക്കേണ്ട. എന്നാല്‍ കാലാതിവര്‍ത്തിയായി മനുഷ്യ ജീവിതത്തിനു മാറ്റ് കൂട്ടുന്ന, മനുഷ്യ സംസ്കാരത്തിനും പുരോഗതിയ്ക്കും സഹായകമാകുന്നതൊക്കെയും നാം പിന്തുടരുകയും നിലനിര്‍ത്തുകയും ചെയ്യണം.

വരൂ നമുക്കു സര്‍ഗാത്മകമായ ആ നല്ല കാലത്തെ തിരികെ കൊണ്ടുവരാം.

ലേഖനം- ഒരു എല്‍.ഡി.ക്ലാര്‍ക്ക് ആകാന്‍ പത്താം തരം പോരെ ?

ലേഖനം

ഒരു എല്‍. ഡി. ക്ലെര്‍ക്ക്‌ ആകാന്‍ പത്താം തരം പോരെ ?

ഉദ്യോഗസ്ഥ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയില്‍ മാറ്റം വരുത്താന്‍ പി.എസ്.സി. ശുപാര്‍ശ ചെയ്തിരിയ്ക്കുന്നു. എല്‍ ഡി.സി ആകാനുള്ള അടിസ്ഥാന യോഗ്യത ബിരുദമാക്കണമാത്രേ!

നാളിതുവരെ എസ്.എസ്.എല്‍.സി ക്കാരാണ് ടെസ്റ്റ് എഴുതി എല്‍.ഡി.സിയും, ലാസ്റ്റ് ഗ്രേഡും ഒക്കെ ആയിക്കൊണ്ടിരിയ്ക്കുന്നത് . അവര്‍ ജോലി ചെയ്തതിന്‍റെ പേരില്‍ അവരുടെ വിദ്യാഭ്യാസ കുറവ് കൊണ്ടു ഇവിടെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. എസ്. എസ്.എല്‍.സിയ്ക്ക് മേല്‍ ഒരുപാടു ഡിഗ്രികള്‍ ഉള്ളതുകൊണ്ട് എസ്.എസ്.എല്‍. സി മോശപ്പെട്ട ഒരു യോഗ്യത ആകുമോ? എല്ലാവര്‍ക്കും ഡിഗ്രീ വരെ പഠിയ്ക്കാന്‍ കഴിയുമോ? അഥവാ പഠിയ്ക്കാംഎന്നു വിചാരിയ്ക്കുന്നവര്‍ക്ക് കോളേജുകളില്‍ അതിനുള്ള അവസരങ്ങള്‍ ഉണ്ടോ?

ഒരു എസ്.എസ്.എല്‍സിക്കാരന് കേവലം ഒരു എല്‍. ഡി.സി യും ,ലാസ്റ്റ് ഗ്രേഡുമെങ്കിലും സ്വപ്നം കാണാന്‍ അര്‍ഹതയില്ലെന്നാണോ?

വിദ്യാഭ്യാസം അല്പം കൂടിപ്പോയവരെയൊക്കെ തലപ്പത്ത്‌ പിടിച്ചിരുത്തിയാല്‍ ഇത്തരത്തിലുള്ള പരിഷ്കാരങ്ങളൊക്കെ കൊണ്ടുവരും .ഒരു പുരോഗമന ഗവര്‍മെന്റിന് അതൊന്നും നടപ്പിലാക്കാനുള്ള ബാധ്യതയില്ല. മേലാളന്മാരുടെ ഇംഗിതങ്ങള്‍ക്കല്ല പ്രാധാന്യം നല്‍കേണ്ടത്.

കേരളം വിദ്യാഭ്യാസപരമായി മുന്നില്‍ നില്ക്കുന്നു എന്ന് പറഞ്ഞാല്‍ എല്ലാവരും ബിരുദധാരികളാണ് എന്നല്ല അര്‍ഥം .എല്ലാവര്‍ക്കും ബിരുദക്കാരകാന്‍ സാധിയ്ക്കുകയും ഇല്ല.എല്ലാവരും ബിരുദമെടുക്കാന്‍ ആഗ്രഹിച്ചെന്നും വരില്ല.

മാത്രവുമല്ല ,ഇവിടെ പത്താം തരവും പന്ത്രണ്ടാം തരവും കഴിയുന്ന എല്ലാവരും ബിരുദ പഠനം അല്ല നടത്തുന്നത്. കുറച്ചേറെപ്പേരും ഏതെങ്കിലും ടെക്നിക്കല്‍ കോഴ്സുകള്‍ക്കും, ഡിപ്ലോമാകള്‍ക്കും ഒക്കെ പോകും. എന്നാല്‍ അവര്‍ പഠിച്ച ട്രെയിഡില്‍ തന്നെ ജോലി കിട്ടണമെന്നില്ല. അതുപോലെ പത്തുകഴിഞ്ഞ് ത്രിവത്സര പോളിടെക്നിക്കിനും മറ്റും പോകുന്ന കുട്ടികളുണ്ട്. അംഗീകൃത പോളിടെനിക് കോഴ്സുകള്‍ പോലും ഡിഗ്രിയല്ല; ഡിപ്ലോമയാണ്.

അതു പോലെ സിവില്‍ എഞ്ജിനീയറിംഗ് തുടങ്ങിയ കോഴ്സുകളും ഡിഗ്രിയല്ല. പ്ലസ് ടു കഴിഞ്ഞു ടി. ടി.സിയ്ക്കും മറ്റും പോകുന്നവരുണ്ട്. അതൊന്നും ഗ്രാജുവേറ്റ് ആകുന്ന കോഴ്സുകള്‍ അല്ല. ബിരുദ ധാരണം അല്ലാത്തതുകൊണ്ട് അവരൊക്കെ, ആ കോഴ്സുകളൊക്കെ മോശമാനെന്നാണോ അര്‍ഥമാക്കുന്നത്? അങ്ങനെ ഗ്രാജുവേറ്റ് ചെയ്യപ്പെടാത്ത ഒരുപാടു നല്ലനല്ല കോഴ്സുകള്‍ ഉണ്ട്. അവര്‍ക്കൊക്കെ ഗുമസ്തപ്പണി നിഷേധിയ്ക്കുന്നത് നീതിയല്ല.

ഓരോരുത്തരും പഠിയ്ക്കുന്ന കോഴ്സുകള്‍ അടിസ്ഥാനമാക്കിയുള്ള നിയമനങ്ങള്‍ ലഭ്യമാകുമോ? എല്ലാവരും ഗ്രാജുവേറ്റ് ചെയ്യണം എന്നാഗ്രതിച്ചാല്‍ തന്നെ അതിനുള്ള അവസരങ്ങള്‍ ഇവിടെ ഉണ്ടോ? ഡിഗ്രി തന്നെ പഠിയ്ക്കണമെന്ന് എല്ലാവരും ആഗ്രഹിയ്ക്കുമോ? ഓരോരുത്തരും ഓരോ എയിം വച്ചു ഓരോന്ന് പഠിയ്ക്കുന്നു. ചിലര്‍ക്ക് ലക്ഷൃത്തില്‍ തന്നെ എത്താനാകും ; എന്നാല്‍ എല്ലാവര്‍ക്കും അത് സാധിയ്ക്കില്ല.

ഇവിടെ ഇപ്പോള്‍ ക്ലെറിക്കല്‍ ജോലി ഡിഗ്രിക്കാര്‍ക്കുമാത്രമായി നിജപ്പെടുത്തേണ്ട സാഹചര്യം എന്താണ്? എസ്.എസ്.എല്‍സി വരെ പഠിയ്ക്കുന്നവര്ക്ക് ഒരു ക്ലാര്‍ക്കിന്റെ പണി ചെയ്യാന്‍ സാധിയ്ക്കില്ലെന്ന് അനുഭവമുണ്ടോ? ഏതായാലും ഗ്രാജുവേറ്റൊന്നും ആകുന്നില്ലെങ്ങ്കിലും പത്താം തരം വരെ പഠിക്കുന്നവന്‍ കുറെ ഏറെ അറിവുകളൊക്കെ നേടുന്നുണ്ട്. പോരാത്തതിന് ചുമ്മാ അങ്ങ് നിയമിക്കുകയല്ലലോ; പാടുപെട്ടു പഠിച്ചു ടെസ്റ്റ് എഴുതിയല്ലെ അവന്‍ കയറുന്നത്. അതും അവരെക്കാള്‍ വലിയ ബിരുദങ്ങള്‍ ഉള്ളവരെ കടത്തിവെട്ടിക്കൊണ്ട്‌.

ഇനി എത്ര ഉയര്‍ന്ന ബിരുദങ്ങള്‍ ഉള്ളവരാണെങ്ങ്കിലും, വിദ്യാഭ്യാസം കുറഞ്ഞവരാണെങ്ങ്കിലും ഒരു ജോലിയില്‍ നിയമനം നല്‍കിയാല്‍ അവര്‍ക്കു ആ ജോലിയില്‍ പ്രത്യേക പരിശീലനം നല്‍കിയേ മതിയാകൂ. പിന്നെന്തിനു ഒരു പൊട്ടു ക്ലാര്‍ക്കുദ്യോഗത്തിന് പി.എച്ച് ഡി? ഒരാഴ്ചകൊണ്ട് ഏതൊരു മന്ദ ബുദ്ധിയ്ക്കും പഠിച്ചെടുക്കവുന്നതോക്കെയെ ഉള്ളു ഒരു ക്ലാര്‍ക്കിനു ചെയ്യാന്‍. പിന്നല്ലാതെ!

പാവം എസ്.എസ്.എല്‍സി; അതിനും വേണ്ടേ, ഒരു എല്‍. ഡി. ക്ലാര്‍ക്കിന്റെ വിലയെങ്ങ്കിലും!

കവിതകള്‍

ഇ.എ.സജിം തട്ടത്തുമലയുടെ കവിതകൾ

ഒരുമയുടെ ഓർക്കുട്ട്

ഓർക്കൂട്ടിനെക്കുറിച്ച് കോറിയിട്ട ഏതാനും വരികൾ കവിതയെന്ന് അവകാശപ്പെട്ടുകൊണ്ട് ഇവിടെ പ്രസിദ്ധീകരിയ്ക്കുന്നു.

ഒരുമയുടെ ഓർക്കുട്ട്

ഒറ്റപ്പെടാതെയും ഒറ്റയ്ക്കിരിയ്ക്കാം
ഓർക്കൂട്ടുകാരാണു നമ്മളെങ്കിൽ
ഒട്ടു മനസ്താപമോടെയിരുന്നാലും
ഓർക്കൂട്ടിലെത്തുമ്പോളതുതാനേ മാറും

ഒരുവിരൽത്തുമ്പിൻ മൃദുസ്പർശനത്തിൽ
ഓരോരോ സൌഹൃദം പൂവിടുന്നു
ഒന്നാണു നമ്മളെന്നോർത്തുകൊണ്ടെല്ലാരും
ഓമനിച്ചല്ലോ വളർത്തുന്നു സ്നേഹം!

ഒരുമതൻ പെരുമയിൽ മേഘം വിതാനിച്ച്
ഓരോരോ കൈക്കുമ്പിൾ മലർ വാരി വിതറുന്നു;
ഒരുതുള്ളിപ്പലതുള്ളി സ്നേഹത്തിൻ പെരുമഴയിൽ
ഓർക്കൂട്ടുകാർ നമ്മൾ ഒരുമിച്ചു നനയുന്നു!

ഓർക്കാതെയെങ്കിലും ഓർക്കുട്ടിലെത്തിയാൽ
ഒരുപാടുനേരം അവിടിരിയ്ക്കും
ഒരുകൂട്ടമെപ്പോഴും അവിടെയുള്ളപ്പോൾ
ഓടിത്തിരക്കിട്ടു പോകുവതെങ്ങനെ?

ഒരുനേരമെങ്കിലും ഓർക്കൂട്ടിലെത്തുവാൻ
ഓരോ ദിവസവും ആശിച്ചുപോകുന്നു
ഒരുപക്ഷെ ആരാനും വന്നെങ്കിലോ
ഒരു ചങ്ങാതിയാകാൻ ക്ഷണിച്ചെങ്കിലോ

ഒരു സന്ദേശമെങ്കിലും കാണാതിരിയ്കില്ല
ഒരുവേളയെങ്ങനെ നോക്കാതിരിയ്ക്കുവാൻ?
ഒന്നിനും മറുപടി നൽകാതിരിയ്ക്കാനും
ഒക്കുമോ നമ്മളങ്ങൊത്തുപോയില്ലെ?

ഒരുമിച്ചു ചേരുവാൻ ഈയൊരു വിസ്മയം
ഒരുക്കി നാമേവർക്കും ദാനമായ് നൽകിയ
ഒരുനല്ല ചങ്ങാതി ഗൂഗിളിനേകുന്നു
ഓരായിരം നന്ദിവാക്കുകൾ നമ്മൾ!

ഹൃദയഭൂമി

മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;

കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന്‍ പുറത്തീ വാതിലിന്‍
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !

കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിര്‍ത്തകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !

മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!



മുത്തശ്ശി

കുഞ്ഞിക്കുടിലിനുകൂട്ടിനിരിപ്പൂ
കൂനിക്കൂടിയ മുത്തശ്ശി
മുറുക്കിയവായും പൂട്ടിയിരിപ്പൂ
മൂത്തുനരച്ചൊരു മുത്തശ്ശി

ഉള്ളുതുറന്നൊരു ചിരിയറിയാത്തൊരു
കഥയറിയാത്തൊരു മുത്തശ്ശി
കഥപറയാത്തൊരു കഥയല്ലാത്തൊരു
കഥയില്ലാത്തൊരു മുത്തശ്ശി

കണ്ണുകുഴിഞ്ഞും പല്ലുകൊഴിഞ്ഞും
ചെള്ളചുഴിഞ്ഞും എല്ലുമുഴച്ചും
ചുക്കിചുളിഞ്ഞും കൊണ്ടൊരുകോലം
ചെറ്റക്കുടിലിലെ മുത്തശ്ശി

ഞാറുകള്‍ നട്ടൊരു കൈമരവിച്ചു
ഞാറ്റൊലിപാടിയ നാവുമടങ്ങി
പാടമിളക്കിയ പാദംരണ്ടും
കോച്ചിവലിഞ്ഞു ചുളുങ്ങി

കന്നിക്കൊയ്ത്തുകളേറെനടത്തിയ
പൊന്നരിവാളു കൊതിയ്ക്കുന്നു
കുത്തിമറച്ചൊരു ചെറ്റക്കീറില്‍
കുത്തിയിറുങ്ങിയിരിക്കുന്നു

നെല്‍മണിമുത്തുകളെത്ര തിളങ്ങിയ
പാടംപലതും മട്ടുപ്പാവുകള്‍
നിന്നുവിളങ്ങണ ചേലും കണ്ട്‌
കണ്ണുമിഴിപ്പൂ മുത്തശ്ശി

അന്നിനു കുടിലിനു വകയും തേടി
മക്കളിറങ്ങീ പുലരണനേരം
കീറിയ ഗ്രന്ധക്കെട്ടുംകെട്ടി പേരക്കുട്ടികള്‍
ഉച്ചക്കഞ്ഞി കൊതിച്ചുമിറങ്ങി

ഒറ്റതിരിഞ്ഞൊരു കീറപ്പായില്‍
പറ്റിയിരിപ്പൂ മുത്തശ്ശി
മക്കള്‍ വിയര്‍ത്തു വരുന്നൊരു നേരം
നോക്കിയിരിപ്പൂ മുത്തശ്ശി

അക്കരെയന്തിയില്‍ മളികവെട്ടം
മുത്തശ്ശിയ്ക്കത് ഘടികാരം
എരിയണവെയിലും മായണവെയിലും
നോക്കിയിരിപ്പൂ മുത്തശ്ശി

മുന്നില്‍ വെറ്റത്തട്ടമൊഴിഞ്ഞു
മുന്തിയിലുന്തിയ കെട്ടുമയഞ്ഞു
വായില്‍ കൂട്ടിയ വെറ്റമുറുക്കാന്‍
നീട്ടിത്തുപ്പണതിത്തിരി നീട്ടി

കത്തണ വയറിനൊരിത്തിരി വെള്ളം
മോന്തിനനയ്ക്കാന്‍ വയ്യ ;
കുടത്തില്‍ കരുതിയ ചുമട്ടുവെള്ളം
എടുത്തുതീര്‍ക്കാന്‍ വയ്യ !

ഉഷ്ണം വന്നു പതിച്ചുതപിച്ചൊരു
ദേഹമുണങ്ങിവരണ്ടു
വീശണ പാളപ്പങ്കയുമരികില്‍
പങ്കപ്പാടിലിരിയ്ക്കുന്നു

നെഞ്ചില്‍ പൊട്ടുകള്‍ രണ്ടും കാട്ടി
ഒട്ടിവലിഞ്ഞൊരു മുത്തശ്ശി
മുട്ടിനു മെലെയൊരിത്തിരി തുണ്ടം
തുണിയും ചുറ്റിയിരിയ്ക്കുന്നു

കാലുകള്‍ രണ്ടും നീട്ടിയിരിപ്പൂ
കാലം പോയൊരു മുത്തശ്ശി
കാലം കെടുതി കൊടുത്തതു വാങ്ങി
കാലം പോക്കിയ മുത്തശ്ശി

മിച്ചംവച്ചൊരു കിഴിയുമഴിച്ചു
സ്വപ്നം കണ്ടതുമൊക്കെ മറന്നു
സ്വര്‍ഗ്ഗകവാടം ഒന്നു തുറക്കാന്‍
മുട്ടിവിളിപ്പൂ മുത്തശ്ശി !



പിടസ്വാതന്ത്ര്യം

ആ നല്ല ചെമ്പൂവും ആടകളും
ആ വര്‍ണ്ണത്തൂവലും അങ്കവാലും
ആകെയഴകുള്ള പൂവനെപ്പോല്‍
ആകണമെന്നു പിടയ്ക്കു മോഹം

കൊക്കലും കൂകലും ചുറ്റിച്ചിറയലും
കൊത്തു കൂടുമ്പോഴൊക്കെ ജയിക്കലും
തത്തിത്തത്തിക്കൊണ്ടൊത്ത നടത്തയും
ഒക്കെ മോഹിച്ചു പിടക്കോഴി

പൂവാല വേലകള്‍ ഒന്നും നടത്താതെ
എന്തിനീ ഭൂമിയില്‍ ജീവിച്ചിരിയ്ക്കുന്നു
ഒട്ടും ഉറങ്ങാന്‍ കഴിയുന്നതേയില്ല
ചിന്തിച്ചു രവില്‍ ഇരുന്നു പിടക്കോഴി

ആണിന്‍ മേധാവിത്വം മേലിലീ നാട്ടില്‍
വച്ചു പൊറുപ്പിയ്ക്കയില്ലില്ലുറയ്ക്കുന്നു
പെണ്‍ ദുരിതങ്ങളില്‍ നിന്നൊരു മോചനം
കിട്ടാതടങ്ങിയിരിയ്ക്കില്ല തെല്ലും

മുട്ടയിട്ടീടുവാന്‍ കിട്ടില്ല കട്ടായം
ഇട്ടാലും മുട്ടകള്‍ കൊത്തിപ്പൊട്ടിയ്ക്കും
മുട്ടയിട്ടീടുവാന്‍ തന്‍റേടമുണ്ടെങ്കില്‍
ഇട്ടോട്ടെ പൂവന്‍ കണ്ടിട്ടു കാര്യം !

വട്ടിയ്ക്കകത്തട വച്ചാലിരിയ്ക്കില്ല
കുറ്റിരുട്ടില്‍ ദിനമെണ്ണിയിരിയ്ക്കില്ല
കെട്ടി വച്ചിട്ടതില്‍ മുട്ടിയും വച്ചാലും
തട്ടി മറിച്ചിടാനൊട്ടും മടിയ്ക്കില്ല

ചിക്കിച്ചികഞ്ഞിനി കുഞ്ഞുങ്ങളെത്തീറ്റാന്‍
പറ്റില്ല ചുറ്റി നടക്കില്ല നിശ്ചയം
തള്ളിയിരിക്കുവാന്‍ കുഞ്ഞുങ്ങളെത്തുമ്പോള്‍
പള്ളച്ചൂടേകാനു,മില്ല മനസ്സില്ല

ചിന്നിച്ചിതറാതെ കുഞ്ഞുങ്ങളെക്കൂട്ടി
നോക്കി സൂക്ഷിക്കുവാന്‍ നേരമില്ല
കാക്കയെടുക്കാതെ പൂച്ച പിടിയ്ക്കാതെ
കാത്തു രക്ഷിക്കുവാനാളെത്തിരക്കണം

റാഞ്ചിയെടുക്കുവാന്‍ ചെമ്പരുന്തെത്തുമ്പോള്‍
കിള്ളിയെടുക്കുവാന്‍ കിള്ളിറാനെത്തുമ്പോള്‍
ചീറ്റി വിളിച്ചങ്ങു ചാടിപ്പറക്കാനും
കൊത്തിയോടിയ്ക്കാനും വയ്യ തന്നെ

തള്ളയായ് പള്ളയും തള്ളി നടന്നാലും
തൊള്ള തുറന്നങ്ങു തള്ളിപ്പറയുവാന്‍
തുള്ളിത്തുള്ളി നടന്നുള്ളില്‍ ചിരിയ്ക്കുന്ന
കള്ളപ്പൂവാലാ കൊള്ളില്ല പിള്ളേ !

ചുറ്റിക്കളിച്ചിനി പറ്റി നടക്കാനും
പറ്റിച്ചു തിന്നാനും പറ്റില്ല പൂവാ
കൊത്തിച്ചവിട്ടുവാന്‍ പമ്മിയിരിയ്ക്കില്ല
കൊക്കിവിളിയ്ക്കുമ്പോളെത്തില്ല കുട്ടാ !

നേരമിരുട്ടിയാല്‍ കൂട്ടിലും കയറില്ല
ഒറ്റയ്ക്കും തെറ്റയ്ക്കും ചുറ്റി നടക്കും
പേടിച്ചിരിക്കുന്ന കാലം കഴിഞ്ഞു
നേരമേതായാലും ചെത്തി നടക്കും

കൂകലില്‍ പൂവന്‍റെ കുത്തക വേണ്ടിനി
തൊണ്ട കീറി കൂകി നാടുണര്‍ത്തും
അര്‍ദ്ധരാത്രിയ്ക്കു നിലാവു കണ്ടപ്പോള്‍
'കൊക്കരക്കോ'യെന്നു കൂകി പിടക്കോഴി

നേരം പുലര്‍ന്നതാണെന്നും കരുതി
വീട്ടുകാരോക്കെയും ഞെട്ടിയുണര്‍ന്നപ്പോള്‍
'ദോഷകാലം' വന്നു മാടി വിളിയ്ക്കുന്നു
'കൊക്കരക്കോ! കൊക്കരക്കോ!'

എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചു
ചെന്നു പിടിച്ചു പിടക്കോഴിയെ
ഒട്ടുമമാന്തിക്കാന്‍ ഒന്നുമുണ്ടായില്ല
പെട്ടെന്ന് കണ്ടിച്ചു കറി വച്ചു തിന്നു !



കഴുകന്‍

ഒത്തിരിയേറെ വിശപ്പും കൊണ്ടൊരു
കഴുകന്‍ പാറി നടക്കുന്നു
തിന്നു തിമിര്‍ക്കാനത്യാര്‍ത്തിയുമായ്
വട്ടം ചുറ്റി നടക്കുന്നു;

വീശുന്നൂ വല നെടുനീളത്തില്‍
വോട്ടക്കണ്ണാലുള്ളൊരു നോട്ടം!
നേരും നെറിയും കഴുകനു വേറെ
മാനം പോകും വലയില്‍ പെട്ടാല്‍

കണ്ണും കവിളും കാട്ടി മയക്കി
കരളു കവര്‍ന്നേല്‍ സൂക്ഷിച്ചോ
ഒരുനാളവനേ താണു പറന്നാ
കരളും കൊത്തി കൊണ്ടു പറക്കും

തേനും പാലുമൊഴുക്കാമാങ്ങനെ
വാഗ്ദാനങ്ങള്‍ പലതാണേ
മോഹിപ്പിക്കാന്‍ ആളൊരു വിരുതന്‍
മോഹിച്ചാലോ ഗതികേടാകും

അമൃതും കൊണ്ടു വരുന്നവനല്ലവന്‍
‍അമരത്താകാന്‍ യത്നിപ്പോന്‍
‍അമരത്തായാല്‍ അമര്‍ത്തി വാഴാന്‍
അഴകും കാട്ടി നടക്കുന്നോന്‍

ഒക്കെയുമവനാണെന്നൊരു ഭാവം
കയ്യൂക്കിന്‍റെയങ്കാരം !
ഉപരോധങ്ങള്‍ കൊണ്ടു വിരട്ടും
ആയുധവും പലതവനുടെ കയ്യില്‍

യജമാനന്‍താനെന്നു നടിപ്പോന്‍
ആജ്ഞാപിക്കാന്‍ ശീലിച്ചോന്‍
‍അടിമമനസ്സുകള്‍ പാകമൊരുക്കി
അടിച്ചര്മത്താനറിയുന്നോന്‍

‍വെള്ളത്തൊലിയും ചെമ്പന്‍ മുടിയും
കണ്ടു കൊതിച്ചു മയങ്ങരുതേ
അജ്ഞത കൊണ്ടപമൃത്യു വരിക്കും
ആരാധിക്കാന്‍ പോകരുതേ

വേഷം പലതാണവനെക്കണ്ടാല്‍
അവനാരെന്നു തിരിച്ചറിയില്ല
അറിയാറായി വരുംപോഴവനാ
അറിവും കൊണ്ടു കടന്നീടും!

ചോര മണത്തു മണത്തു നടക്കും
ചാരന്‍മാരുണ്ടവനു പരക്കെ
ചേരി പിടിച്ചിട്ടവനെച്ചാരി
ചോരന്‍മാരൊരു നിരയുണ്ടേ

ചോര കുടിച്ചു ശവങ്ങളൊരുക്കി
തിന്നു കൊഴുക്കനത്യാര്‍ത്തി ;
വങ്കന്‍ വയറിന്‍ ഇരവിളി കേട്ടോ
അണ്ടകടാഹം പാടെ വിഴുങ്ങും !

ഒത്തൊരുമിച്ചോരൊറ്റ മനസ്സാല്‍
ജാഗ്രതയോടെയിരുന്നില്ലെങ്കില്‍
നമ്മുടെ കഥ കഴിയുന്ന ചരിത്രം
നാമറിയാതിവിടങ്ങു നടക്കും.



വഴി

ഞാന്‍ മുന്‍പേ നയിക്കാം
നേരറിയാതെ നീ പിന്‍പേ !

ഞാന്‍ തിരിഞ്ഞു നോക്കില്ല
നീ എന്നെ പേണുക ;

ഒടുവിലൊടുവില്‍
നീ ഉണ്ടെന്ന വിശ്വാസത്തില്‍
ഞാന്‍ നടന്നുകൊള്ളും

നീയും തിരിഞ്ഞു നോക്കരുത്
വെറുതെ എന്തിനാ വീഴുന്നത് ?

വിശ്വാസതിന്‍റെ ബലമുണ്ടല്ലോ ;
എത്തിയാലെത്തി !



നഗരി

പോകരുത് നഗരിയില്‍
‍കാണരുത് നാഗരിക മേളമതു
ജീവിതക്കെട്ടു പൊട്ടിയ്ക്കുന്ന
ജാലം

കേള്‍ക്കരുത് നഗരിയിലെ
ലഹരി തരുമുന്മാദ ഗാനമതു
ജീവിതത്താളം പിഴയ്ക്കുന്ന
രാഗം

അറിയരുത് നഗരിയുടെ
മറവുകളില്‍ മറകെട്ടി മാറാടി
മാനികളാടുന്ന നീച മാരീച
വേഷം

പറയരുത് നഗരിയില്‍
മാലിനജലമൊഴുകുമതു
നല്‍കുമൊരു ദുര്‍ഗന്ധമതുമാരുതനു
പോലും

പോകരുത് കാണരുത്
കേള്‍ക്കരുതറിയരുതു പറയരുതു
നഗരിയിലെയൊരുപാടു
കാര്യം !



ഭ്രാന്തി


അവള്‍ വിശ്രമിയ്ക്കുന്നു
ഉടുതുണിയുടെ ലക്‍ഷ്യം മറന്ന്‌
പിച്ചും പേയും പുലമ്പി
ആള്‍ത്തിരക്കുള്ള തെരുവില്‍
അരികു പറ്റി ശയിക്കുന്നു

ഭ്രാന്തി!

അവള്‍ ഒരു ഗര്‍ഭപാത്രത്തിന്‌ ഉടമയാണ്
പാല്‍ ചുരത്താന്‍ പാകമായ
രണ്ടു മുലകള്‍ക്കും ഉടമയാണ്
അവള്‍ അമ്മയാണ്
മാതൃത്വ ബോധവും മരവിച്ച

അമ്മ!


അവള്‍-
ഏതോ ഗര്‍ഭപാത്രത്തില്‍ നിന്നും
പുറപ്പെട്ടു പോന്നവള്‍
ഏതോ മുലകളില്‍ പാല്‍ നുണഞ്ഞവള്‍
ഏതോ തൊട്ടിലില്‍ താരാട്ടു കേട്ടവള്‍

അവള്‍ വിശ്രമിയ്ക്കുന്നു;
ഏതോ ഗര്‍ഭപാത്രങ്ങളില്‍ നിന്നു
പുറപ്പെട്ടു പോന്നവര്‍ക്കിടയില്‍
ഏതോ മുലകളില്‍ പാല്‍ നുണഞ്ഞവര്ക്കിടയില്‍
അവള്‍ ശയിക്കുന്നു!

നമുക്കു സഹതപിച്ചു കൂട;
ഏതോ ഉന്നത ലക്ഷൃങ്ങളെ മുന്‍ നിര്‍ത്തിയാണ്,
ദൈവം അവളെയും സൃഷ്ടിച്ചത് !

അപ്പോള്‍....

നമുക്കു ഉന്നത ലക്ഷൃങ്ങളെക്കുറിച്ചു സംസാരിക്കാം;
ദൈവം, സൃഷ്ടി, മോക്ഷം, ആത്മാവ്,
സ്വര്‍ഗ്ഗം, നരകം, പുനര്‍ജ്ജന്മം,
പിന്നെ മണ്ണാങ്കട്ട, കരിയില-
അങ്ങനെയങ്ങനെ.............!




ശിലാബലം


അംബര ചുംബിത സൗധങ്ങള്‍
‍നാഗരിക സുഖ ഭവനങ്ങള്‍

മാനുഷ സവിശേഷ ബുദ്ധിയ്ക്കേതും
വഴങ്ങും കരവിരുതുകളാല്‍
പടുത്ത നൂതന നിര്മിതികള്‍
‍സമൃദ്ധമുന്നത സംസ്കൃതികള്‍
നഗരത്തിന്‍ ഉടയാടകള്‍

എല്ലാം ശിലയിലുറയ്ക്കുന്നു
ശിലയതു മണ്ണിലുറയ്ക്കുന്നു

മണ്ണിലുറച്ചൊരുരുക്കിനുറപ്പിനെ
പോര്‍ക്കുവിളിച്ചൊരു മര്‍ത്ത്യകരുത്തിനെ
കാഠിനമാലെതിരിട്ടു മിരട്ടി
തീത്തരി ചീറ്റിയെറിഞ്ഞിട്ടും

തോറ്റൊരു ശിലകളെ ഖണ്ടമടുക്കി
ചുമലില്‍ നിറയെ ചുമടുകളും.....!

യന്ത്രം വന്നതു പിന്‍ നാളുകളില്‍
കൂടമടിച്ചു തളര്‍ന്ന കരുത്തന്‍
‍താഴെ നിലത്തിന്നും നിന്നു കിതയ്ക്കുന്നു

യന്ത്രം കണ്ടു ചിരിയ്ക്കുന്നു
നാഗര കേളികള്‍ തുടരുന്നു !




കാലത്തിന്‍ കോലം


കാലമെന്‍ കണ്മുന്നില്‍
പല്ലിളിച്ചു നില്‍ക്കുന്നു;

ചെമ്പു തേച്ച തലമുടി
പാക്കുപൊടി വച്ച വായ്
കറപിടിച്ച പല്ലുകള്‍

കാതില്‍ കടുക്കന്‍
ചുവപ്പിച്ച കണ്ണുകള്‍
കഴുത്തില്‍ പുലിനഖം

ചരടുകളുടെ ജഗപൊക !

കയ്യിലെന്തോ പച്ചകുത്ത്

വള, വളയം
വലിച്ചിറുക്കിയ വള്ളികള്‍
മുറിയ്ക്കാത്ത നഖങ്ങള്‍;

ഒട്ടിയ ചട്ടയില്‍
ചിട്ടയില്ലാത്ത ആംഗലേയമുദ്ര-

' ബാഡ്‌ ബോയ് ' !

ചേറിന്‍ നിറമുള്ള കാലസറയില്‍
നിറയെ- മുകള്‍തൊട്ടടിവരെ
ശൂന്യമായ പോക്കെറ്റുകള്‍-

അടിപൊളി, ആഷ്ബുഷ്!

കാലത്തിന്‍ കോലം
കാലന്‍റെ പുതുമോടി !



നഗ്നന്‍

പുതുമയുടെ പുകിലുകള്‍
മടുത്തപ്പോള്‍
‍പഴമയിലേയ്ക്കുതന്നെ മടങ്ങി

പുതുമകളുമായി പൊരുത്തപ്പെട്ടവര്‍
ഉച്ചത്തില്‍
‍കൂകി വിളിച്ചപ്പോള്‍ -

അപ്പോള്‍ മാത്രമാണ്,
ഞാനെന്നെ ശരിയ്ക്കും
ശ്രദ്ധിച്ചത് ;

ഞാന്‍.........
ഞാന്‍ നഗ്നനായിരുന്നു !



ഭീകരന്‍

ഞാന്‍ കൊടും ഭീകരനാണ്
എന്‍റെ ഭാവം ഭയാനകമാണ്
എന്‍റെ ഭാഷണം കഠോരമാണ്
എന്‍റെ രോദനം ചിരിയാണ്
എന്‍റെ ചിരി ഗര്‍ജ്ജനമാണ്
എന്‍റെ നയം ഹിംസയാണ്
എന്‍റെ അരയില്‍ തോക്കാണ്
എന്‍റെ ഉള്ളില്‍ തീയാണ് !



ക്ഷീണം

നിണവാസന പൂശിയ മണ്ണില്‍
പദമൂന്നി നടന്നു തളര്‍ന്നു
വഴിയേറെ നടന്നു കഴിഞ്ഞു
നിലയറിയാതെ കിതച്ചു

തണല്‍ തേടിയിരുന്ന മരത്തിന്‍
ഇലകളുലഞ്ഞു കൊഴിഞ്ഞു
മേലാകെ തപിച്ചുമിരുന്നു
മേലങ്കി വിയര്‍ത്തു മുഷിഞ്ഞു

കുളിര്‍കാറ്റു കൊതിച്ചതു വെറുതെ
ഇനി മേലിലുമാമാശ നിലയ്ച്ചു
മനസാക്ഷിയുമാകെ മടുത്തു
മനശൂന്യതയാലെ മയങ്ങി



ശരണം

പ്രജതതി ശരണം കുലപതി
കുലപതി ശരണം പ്രജതതി
പ്രജതതി ഭരണം കുലപതി ഭരണം
പ്രജതതി പതനം കുലപതി മദനം



ഞാന്‍

ഞാന്‍ കുതിര്‍ന്ന പുസ്തകത്തിലെ
അടഞ്ഞ അദ്ധ്യായം !

ഞാന്‍ മറിച്ച താളുകളിലെ
മറന്ന വരികളില്‍
കുടിയിരിക്കുന്നു ;

മറന്ന വരികള്‍ മറിച്ചു നോക്കാതെ
പുതിയ അധ്യായങ്ങളില്‍
വിഷയമാകുവാന്‍
ഞാനില്ല !





പ്രപഞ്ചം


ഈ അനന്തമാം വിശാല വിശ്വമൊക്കെയും
മായയല്ല കേവലം മിഥ്യയല്ല കേള്‍
കണ്ണു കൊണ്ടു കണ്ടറിഞ്ഞിടുന്ന സത്യം
സ്വപ്നമല്ലിതര്‍ത്ഥമുള്ള ജീവിതം

അഷ്ടമഗ്രഹങ്ങളും ഉപഗ്രഹങ്ങളും
സമുജ്ജ്വലിച്ചു നിന്നിടുന്ന സുര്യ തേജസ്സും
മറ്റനന്ത കോടി താരകാ ഗണങ്ങളും
എപ്രകാരമാരു തീര്‍ത്തിതൊക്കെയും .....?

ദൈവ സൃഷ്ടമെന്നു വേദ പുസ്തകങ്ങളും
കാര്യ കാരണങ്ങള്‍ കണ്ടു ശാസ്ത്രവും
ഉല്‍ഭവത്തിനുത്തരങ്ങളെത്ര നല്‍കിലും
ചഞ്ചല പ്രപഞ്ചമെന്തൊരല്‍ഭുതം!

മേലെ നീല വാനമുണ്ടു നോക്കുകില്‍
ചെന്നു ചെന്നുചെന്നെത്രയെത്തുമെങ്കിലും
കൈ തൊടാനൊക്കുകില്ല ശൂന്യമെന്നതും
മായയല്ല കേവലം മിഥ്യയല്ല

മായയാകിലും, മിഥ്യയാകിലും ,സത്യമാകിലും
കാര്യകാരണങ്ങളെത്രയുണ്ടെങ്കിലും
സത്യമായനുഭവിച്ചറിഞ്ഞിടുന്നൊരീ
ചഞ്ചല പ്രപഞ്ചമെന്തൊരദ്ഭുതം!

എന്തൊരദ്ഭുതം.......എന്തൊരദ്ഭുതം.....
ചഞ്ചല പ്രപഞ്ചമെന്തൊരദ്ഭുതം.....!




പുസ്തകത്താളുകള്‍



പുസ്തകത്താളുകള്‍ക്കുള്ളില്‍
അഗ്നി,യക്ഷര ലക്ഷം പരത്തും
അറിവിന്‍ പ്രകാശം തെളിയ്ക്ക്
അക്ഷരം കൂട്ടിവായിക്ക്

അജ്ഞത തന്നന്ധകാരം
മാറ്റി മനസ്സു തെളിയ്ക്ക്

നിന്‍റെ മനസ്സു തെളിഞ്ഞാല്‍
നിന്‍റെ നോക്കും വാക്കും പ്രവൃത്തിയും
എന്നുമെങ്ങും പ്രകാശം പരത്തും

ശാസ്ത്രം, തത്വം, ചരിത്രം, ഗണിതം,
കലാസാഹിത്യ സംസ്കാര സര്‍വ്വം ;
വിജ്ഞാന ശാഖകളെത്ര
ശാഖോപശാഖകളെത്ര!

എത്ര മഹാത്മാക്കള്‍ ദാര്‍ശനികര്‍
എത്ര തത്വങ്ങള്‍ പകര്‍ന്നു തന്നു
എത്രയോ ശാസ്ത്ര പ്രതിഭാ ധനന്മാര്‍
എത്ര കണ്ടെത്തല്‍ നടത്തി!

നിന്നെ നീയാക്കുവാനെത്ര മുന്‍ഗാമികള്‍
ചെഞ്ചോര ചിന്തി ചിന്തിയ്ക്ക്

ചരിത്രം തിരുത്തിക്കുറിയ്ക്കാന്‍
പാത നിനക്കായ് തെളിയ്ക്കാന്‍
എത്രപേര്‍ മൃത്യു വരിച്ചു!

ചോര മണക്കും ചരിത്രം
നിന്നില്‍ വന്നെത്തി നില്‍ക്കുന്നു
ഇനിയും തുടരും ചരിത്രം
ഇനി നീയേ കുറിയ്ക്ക് ചരിത്രം

എത്ര പ്രപഞ്ച ദുരൂഹതകള്‍
തിരഞ്ഞുത്തരം നല്‍കിയ ശാത്രം
ശാഖോപ ശാഖകളായി
നിത്യം വളരുന്നു ശാസ്ത്രം

ശാസ്ത്രം തെളിയിച്ച നിത്യ സത്യങ്ങള്‍
അന്ധ മനസ്സു തെളിയ്ക്കും

ജാതി മതാന്ധ തിമിരം
മാറ്റി മിഴികള്‍ തുറക്ക്‌
പുസ്തകത്താളു മറിയ്ക്ക്

ബദ്ധ വൈരത്തിന്‍റെ ക്രുദ്ധ മനസ്കത-
യെല്ലാമാടക്കിയൊതുക്ക്
സംഹാര ചിന്ത മറക്ക്

മിത്രമായ്‌ മിത്രത്തെ നേട്
മര്‍ത്ത്യ ബോധം കൈവരിക്ക് !
പുസ്തകത്താളു മറിയ്ക്ക്!