ന്യൂസ്റ്റാർ ഇക്കുറിയും മുന്നിൽ. 2018 മറ്റൊരു അഭിമാന വർഷം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസുകൾ ഉൾപ്പെടെ തിളക്കമാർന്ന വിജയം

Wednesday, June 3, 2009

വിന വരുത്തുന്ന ആഗോളതാപനം

വിന വരുത്തുന്ന ആഗോളതാപനം

ആഗോളതാപനവും തന്മൂലമുണ്ടാകാവുന്ന കാലാവസ്ഥാ വ്യതിയാനവും ലോകമെമ്പാടും ചൂടേറിയ ചർച്ചാവിഷയവും പ്രാധാന്യമേറിയ ഗവേഷണരംഗവുമാണ്. കരയും കടലും ചേർന്നുള്ള ഭൂമിയുടെ അന്തീക്ഷത്തിലാകെ താപനിലയിണ്ടായിക്കൊണ്ടിരിക്കുന്ന വർധനയാണ് ആഗോള താപനം എന്ന പേരിലറിയപ്പെടുന്നത്.

ഇന്നു നാം വിഭാവനം ചെയ്യുന്ന തരത്തിലുള്ള മനുഷ്യ സംസ്കാരം ഉടലെടുത്തിട്ട് ഏതാണ്ട് ആറായിരത്തിലധികം വർഷങ്ങളായെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽ മാത്രമാണ് ആഗോളാടിസ്ഥാനത്തിൽ ഭൂമിയിലെ താപനില രേഖപ്പെടുത്താൻ തുടുങ്ങിയത്. അങ്ങനെ കഴിഞ്ഞ നൂറ്റൻപതുവർഷത്തിൽ ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നത് 1998-ൽ ആണ്. പിന്നിട്ട ആയിരം വർഷങ്ങളിലെ താപവ്യതിയാനം കേവലം 0.2 ഡിഗ്രി സെൽഷ്യസ് മാത്രമായിരുന്നെങ്കിലും 1998-ലെ ചൂട് മുൻ വർഷങ്ങളെക്കാൾ 0.4ഡിഗ്രി സെൽഷ്യസ് അധികമായിരുന്നു.

ഇത്തരത്തിലുള്ള താപവർദ്ധനപ്രക്രിയ തുടരുകയാണെങ്കിൽ അടുത്ത നൂറു വർഷങ്ങളിൽ,അതായത് 2100 ആകുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രി സെൽ ഷ്യസ് വരെ വർധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.അതാകട്ടെ അന്തീക്ഷം ഇന്നത്തെ നിലയിലെങ്കിലും തുടരുകയാണെങ്കിൽ മാത്രം.

പ്രാണവായുവും ജലാംശവും നിറഞ്ഞ അന്തരീക്ഷം സൌരയയൂഥത്തിൽ ഭൂമിയുടെ മാത്രം പ്രത്യേകതയാണ്. കോടാനുകോടി വർഷങ്ങൾ കടന്ന് പലതരത്തിലുള്ള പരിണാമപ്രക്രിയകൾക്കും രാസഘടനാ വ്യതിയാനങ്ങൾക്കും പാത്രീഭവിച്ചാണ് ഇന്നുള്ള അന്തരീക്ഷം ഭൂമിക്കു സ്വായത്തമായത്. അന്തരീക്ഷത്തിന്റെ പ്രത്യേകത തന്നെയാവണം ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ ഉടലെടുക്കാൻ കാരണം.

ഭൂമിയെ ആവരണം ചെയ്യുന്ന വായുമണ്ഡലമായ അന്തരീക്ഷം ചുരുക്കം ചില വാതക ങ്ങളുടെ മിശ്രിതമാണ്.നൈട്രജനും(78%) ഓക്സിജനും(20.4%) ആണ് ഇവയിൽ പ്രധാനികൾ. ഒപ്പം ചെറിയ അളവിൽ കാർബൺ ഡൈഓക്സൈഡ്,ആർഗൺ,നിയോൺ തുടങ്ങിയ നിഷ്ക്രിയ വാതകങ്ങളുമുണ്ട്. അന്തരീക്ഷത്തിലെ ജലാംശമാണ് നീരാവി. പ്രകൃതി പ്രതിഭാസങ്ങളിലെ പ്രധാനികങ്ങളായ കാറ്റും മഴയും അന്തരീക്ഷത്തിലെ നീരാവിയുടെ അളവിനെ ആശ്രയിച്ചാണിരിക്കുന്നത്.

ഭൌമ ഉപരിതലത്തിൽ നിന്ന് മുകളിലേക്കു പല പാളികളുള്ള അന്തരീക്ഷത്തിന്റെ താഴത്തെ പാളിയായ ട്രോപോസ്ഫിയറിലാണ് അന്തരീക്ഷ ജലാംശത്തിന്റെ തൊണ്ണൂറു ശതമാനവും. സൌരയൂഥത്തിലെ ആത്യന്തിക ഊർജസ്രോതസ്സായ സൂര്യൻ തന്നെയാണ് ഭൂമിക്കും ചൂടു നൽക്കുന്നത്. എന്നാൽ അന്തരീക്ഷഘടകങ്ങളുടെ താപാഗിരണശേഷിക്കനുസരിച്ച് ഭൂമിയിൽ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷ മർദ്ദത്തിനും താപത്തിനും വ്യത്യാസമുണ്ടാകും.

അന്തരീക്ഷത്തിലെ ഓസോൺ പാളികൾ സൂര്യതാപത്തിലെ അൾട്രാ വയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയെ ആവാസയോഗ്യമാക്കുമ്പോൾ കാർബൺ ഡയോക്സൈഡും ജലാംശവും സൂര്യതാപം ക്രമീകരിച്ച് ഭൂമിയുടെ താപനില ചിട്ടപ്പെടുത്തുന്നതിൽ ഗണ്യമായ പങ്കു വഫിക്കുന്നു.കോടിക്കണക്കിനു സംവത്സരം മുമ്പ് ഭൌമാന്തരീക്ഷം കാർബൺ ഡയോക്സൈഡും നീരാവിയും നിറഞ്ഞ് അധികതാപത്താൽ ചുട്ടുപൊള്ളുന്ന നിലയിലായിരുന്നു.

തുടർച്ചയായ മഴയും സമുദ്രങ്ങളുടെ ഉദ്ഭവവും സസ്യജാലങ്ങളുടെ ആവിർഭാവവും കാരണം അന്തരീക്ഷത്തിലെ നീരാവിയുടെയും കാർബൺ ഡയോക്സൈഡിന്റെയും അളവ് കുറഞ്ഞതിനെത്തുടർന്നാണ് ഭൂമിയിലെ താപനില കുറഞ്ഞത്. ഈപ്രക്രിയ തുടർന്നാണ് ഭൂമി ആവാസയോഗ്യമായ തരത്തിലെത്തിയത്.


ഹരിതഗൃഹ വാതകങ്ങൾ ഭൂമിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ പ്രതിഫലിച്ച്, തിരിച്ച് അന്തരീക്ഷത്തിലേക്കു പോകുമ്പോൾ ചൂട് ആഗിരണം ചെയ്തും വീണ്ടും ഉപരിതലത്തിലേക്കയച്ചും ഭൂമി തണുത്തു വിറച്ചു പോകാതെ ഒരു പുതുപ്പുപോലെ സംരക്ഷിക്കുന്നത് കാർബൺ ഡയോക്സൈഡ്, മീഥേൻ, ക്ലോറോഫ്ല് ളൂറോ കാർബൺ, നൈട്രസ് ഓക്സൈഡ്,നീരാവി തുടങ്ങിയ ഹരിതഗ്ര്ഹ വാതകങ്ങളാണ്. അക്കാരണം കൊണ്ടുതന്നെ അന്തരീക്ഷത്തിലെ ഹരിതഗ്ര്ഹ വാതകങ്ങളുടെ അളവും ഭൂമിയിലെ താപനിലയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്.

മറ്റൊരുതരത്തിൽ പറഞ്ഞാൽ ഹരിതഗ്ര്ഹ വാതകങ്ങളുടെ അളവിലുള്ള വർധന അന്തരീക്ഷത്തിന്റെ സ്വാഭാവിക ഘടനയെ ബാധിക്കുകയും സൂര്യനിൽ നിന്നുള്ള ചൂട് അന്തരീക്ഷത്തിൽ ക്രമീകരിക്കാനുള്ള ഭൂമിയുടെ കഴിവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അഗ്നിപർവ്വത സ്ഫോടനവും സൌരവ്യതിയാനങ്ങളുമാണ് അന്തരീക്ഷത്തിൽ ഹരിതഗ്ര്ഹ വാതകങ്ങളുടെ തോതു വർധിപ്പിക്കുന്ന സ്വാഭാവിക പ്രവർത്തനങ്ങൾ. എന്നാൽ പുരോഗതിക്കൊപ്പം സുഖസൌകര്യങ്ങളുടെ വർധനയിലും അതീവ തത്പരനായ മനുഷ്യൻ ഭൂമിയിൽ ആധിപത്യം സ്ഥാപിച്ചതോടു കൂടി അന്തരീക്ഷത്തിലെ ഹരിതഗ്ര്ഹ വാതകങ്ങളുടെ അളവിൽ ക്രമാതീതമായ വർദ്ധനയുണ്ടായി.

വ്യാവസായിക വളർച്ചയ്ക്കൊപ്പം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിലുണ്ടായ ആധിക്യമാണ് ഇതിനു കാരണം. പെട്രോളിയം ഉല്പന്നങ്ങളും പ്രക്ര്തിവാതകവും കൽക്കരിയുമൊക്കെയടങ്ങുന്ന ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം ഗണ്യമായ തോതിൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നുണ്ട്.ഇത്തരത്തിൽ ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന കാർബൺ ഡയോക്സൈഡ് ചില്ലറയൊന്നുമല്ല.

അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് ക്രമികരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് വ്ര്ക്ഷലതാദികളാണ്.അന്തരീക്ഷത്തിൽ സ്വാഭാവികമായുണ്ടാകുന്ന കാർബൺ ഡയോക്സൈഡ് ക്രമീകരിക്കുന്നതിന് ആവശ്യമായ അളവിൽ സസ്യജാലങ്ങളില്ലാത്ത ഭൂമിയിൽ അനുദിനം നടക്കുന്നതാകട്ടെ വനനശീകരണവും. നാൾക്കുനാൾ വർധിച്ചുവരുന്ന അനിയന്ത്രിതമായ വനനശീകരണം മഴക്കാടുകളുടെയും സസ്യജാലങ്ങളുടെയും വ്യാപ്തി ഗണ്യമായി കുറയ്ക്കുകയും തദ്വാരാ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂട്ടുകയും ചെയ്യുന്നുണ്ട്.

ഇതോടൊപ്പമുണ്ട് അനുദിനം വർധിച്ചു വരുന്ന ഉപഭോഗത്തിനൊത്ത് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന അധികവാതകങ്ങളും. ഇതൊക്കെക്കുടിയുള്ള ചാക്രിക പ്രവർത്തനത്താലാകണം അന്തരീക്ഷത്തിന്റെ സ്വഭാവമാകെ മാ‍റി. ചൂട് സ്വയം ക്രമപ്പെടുത്താനുള്ള കഴിവ് ഭൂമിക്ക് നഷ്ടമാകാനും തന്മൂലം അന്തരീക്ഷ താപവർധനയിലേക്കുമാണ് ഇത്തരം പ്രവർത്തനം കൊണ്ടെത്തിച്ചത്. ആഗോള താപനമെന്ന ഈ പ്രതിഭാസം ഭൂമിയിലെ കാലാവസ്ഥയെയും ര്തുഭേദങ്ങളെയും സാരമായി ബാധിച്ചു.വർഷകാലവും ശരത്കാലവും താളം തെറ്റി.ചുരുക്കത്തിൽ മുമ്പൊരിക്കലുമുണ്ടാകാത്ത തരത്തിലുള്ള ദുർഘട പ്രതിസന്ധിയിലൂടെയാണ് ഭൂമി ഇപ്പോൾ കടന്നു പോകുന്നത്.


പാരിസ്ഥിതിക അസന്തുലനം ആഗോള താപനത്തിന്റെ ഏറ്റവും പ്രകടമായ ഫലമായി കരുതുന്നത് ഭൂമിയുടെ ശരാശരി ഉഷ്മാവിലുണ്ടാകുന്ന വർധനയാണ്.ചൂടു കൂടുന്നതു മൂലം പരിസ്ഥിതിയിലുണ്ടാകുന്ന അനന്തര ഫലങ്ങൾ പേമാരിയും കൊടുങ്കാറ്റും വെള്ളപ്പൊക്കവും വരൾച്ചയും മറ്റുമാണ്.അന്തരീക്ഷത്തിന്റെ താപസന്തുലിതാവസ്ഥയിലുള്ള ആഘാതം പർവ്വതങ്ങളിലെ ഹിമാവരണത്തെയും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകളെയും സമുദ്ര നിരപ്പിനെയും സാരമായി ബാധിക്കും. അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങളുമായി പൊരുത്തപ്പൊടാനാകതെ കടലിലെയും കരയിലെയും ജീവജാലങ്ങളും ജന്തുക്കളും നശിച്ചു പോകും. മഹാവ്യാധികളാൽ മനുഷ്യൻ നട്ടംതിരിയും.

ധ്രുവപ്രദേശങ്ങളിലുണ്ടാകുന്ന താപവർധന നിമിത്തം ആയിരക്കണക്കിനു ചതുരശ്ര കി.മീ. വ്യാപിച്ചു കിടക്കുന്ന മഞ്ഞുപാളികൾ ഉരുകി ജലം സമുദ്രത്തിലെത്തുകയും ശരാശരി സമുദ്ര ജലവിതാനം ഉയരുകയും ചെയ്യും. വരുംവർഷങ്ങളിൽ ആഗോള താപനം നിമിത്തം സമുദ്രനിരപ്പ് ഇന്നത്തേതിനെക്കാൾ ഒരു മീറ്റർ വരെ ഉയരാമെന്നാണ് പംനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള സമുദ്രതീരപ്രദേശങ്ങളെയും ദ്വീപുകളെയും വെള്ളത്തിലാഴ്ത്തും. മൂന്നു ഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട നമ്മുടെ നാടിന്റെ കാര്യം ഓർത്തു നോക്കു.നമ്മുടെ തീരപ്രദേശങ്ങൾ ഭൂരിഭാഗവും ഇപ്പോഴത്തെ സമുദ്രനിരപ്പിൽ നിന്ന് ഒരു മീറ്ററിൽ താഴെ മാത്രം ഉയരമുള്ളവയാണ്.

അതുകൊണ്ടു തന്നെ സമുദ്ര ജലവിതാനത്തിലുണ്ടാകുന്ന ഒരു മീറ്ററോളം ഉയർച്ച നമ്മുടെ മഹാനഗരങ്ങളായ കൊൽക്കത്ത, ചെന്നെ, മുംബൈ, തുടങ്ങിയവയെ വെള്ളത്തിലാഴ്ത്തും.

കടലിനോടു മല്ലിട്ട് മത്സ്യബന്ധനം തൊഴിലാക്കി തീരദേശത്തു വസിക്കുന്ന ലക്ഷക്കണക്കിനു ജനങ്ങളെ പട്ടിണിയിലാഴ്ത്തും.ലക്ഷദ്വീപ് സമൂഹങ്ങളും ആൻഡമാൻ നിക്കോബാ‍ർ ദ്വീപുകളുടെ ഗണ്യമായ ഭാഗവും കടൽ വിഴുങ്ങും. ഇതൊക്കെയും സമുദ്രവിതാനത്തിലെ വർധന ഒരു മീറ്ററിനുള്ളിലാണെങ്കിൽ മാത്രം.കണക്കുകൂട്ടലുകൾ തെറ്റിച്ച് ആർട്ടിക്,അന്റാർട്ടി പ്രദേശത്തെ മഞ്ഞുമലകളുടെയും ഗണ്യമായ ഭാഗം ഉരുകിയൊഴുകിയാൽ പത്തു മീറ്ററിലധികമായിരിക്കും സമുദ്രനിരപ്പിന്റെ വർധന.

ഇത് ഭൂമിയിൽ കടലും കരയും തമ്മിലുള്ള അനുപാതത്തിൽത്തന്നെ കാതലായ വ്യതിയാനമുണ്ടാക്കും. അനന്തരഫലങ്ങൾ പ്രവചനാതീതമാണ്. സമുദ്രനിരപ്പിലുണ്ടാകുന്ന വർധന മാത്രമല്ല ആഗോളതാപനത്തിന്റെ പരിണതഫലം.അന്തരീക്ഷ ഊഷ്മാവിന്റെ വർദ്‌ധന പല സാംക്രമിക രോഗങ്ങൾക്കും കാരണമാകും. ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഒതുങ്ങി നിൽക്കുന്ന പല രോഗങ്ങളും കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കും.

ഉയർന്ന പ്രദേശങ്ങളിൽ തണുപ്പു കുറയുക നിമിത്തം അവിടൊക്കെ കൊതുകു ജന്യരോഗങ്ങൾ പടരാ‍നിടയാകും. മൊത്തത്തിൽ മനുഷ്യരാശി അരക്ഷിതാവസ്ഥ നേരിടുമെന്നു സാരം. ഇതിനൊക്കെ പുറമെ കാലാവസ്ഥാ വ്യതിയാനം ക്ര്ഷി മേഖലയ്ക്കു നൽകുന്ന ആഘാതങ്ങൾ വേറെയും.

ആഘാതം കാർഷിക മേഖലയിൽ സന്തുലിതമായ കാലാവസ്ഥയും സുഖകരമായ ഋതു ഭേദങ്ങളും സമ്പുഷ്ടമായ ജലാശയങ്ങളും നയനാനന്ദകരമായ പ്രക്ര്തിഭംഗിയുമൊരുക്കിയ ഭൂമി വ്യത്യസ്ത ജീവജാലങ്ങൾക്കാവശ്യമായ പാർപ്പിടത്തിനും ഭക്ഷണത്തിനും വേണ്ടതൊക്കെയും കരുതിയിരുന്നു. പ്രക്ര്തിദത്തമായ കായ്കനികൾ ഭക്ഷണമാക്കിയും അരുവികളിലെ തെളിനീർ കുടിനീരാക്കിയും ജീവിതമരംഭിച്ച മനുഷ്യർ വളരെപ്പെട്ടെന്നു തന്നെ തനിക്കു വേണ്ടതെന്തും ഭൂമിയിൽ വിളയിച്ചെടുക്കാമെന്നു തിരിച്ചറിഞ്ഞതാണ് ക്ര്ഷിയുടെ തുടക്കം.

മൂന്നിൽ രണ്ടു ഭാഗത്തോളം ജലാവ്ര്തമായ ഭൌമ ഉപരിതലത്തിൽ ശേഷിക്കുന്ന കരഭാഗം എല്ലാം തന്നെ ക്ര്ഷിക്ക് ഉപയുക്തമല്ല. കാലാവസ്ഥാപ്രത്യേകതകളും ഭൂപ്രക്ര്തിയും മണ്ണിന്റെ സ്വാഭവവും ജലത്തിന്റെ ലഭ്യതയുമാണ് ഒരു പ്രദേശത്തെ ക്ര്ഷിക്കനുയോജ്യമാക്കുന്ന പ്രധാന ഘടകങ്ങൾ.അങ്ങനെ നോക്കുമ്പോൾ നമ്മുടെ സംസ്ഥാനത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളുംക്ര്ഷിക്ക് ഉപയുക്തമാണെന്നു പറയാം.


മലനാടും ഇടനാടും തീരപ്രദേശവുമടങ്ങുന്നതാണ് കേരളത്തിന്റെ ഭൂപ്രക്ര്തി. ഓരോ ഭൂപ്രക്ര്തിക്കും ഇണങ്ങുന്ന ക്ര്ഷിരീതിയും നാം തുടർന്നു പോകുന്നു. തേയിലയും കാപ്പിയും ഉൾപ്പെടെയുള്ള തോട്ടവിളകളാൽ സമ്ര്ദ്ധമായ മലനാടും തെങ്ങും കവുങ്ങും വാഴയും മരച്ചീനിയും നെല്ലുമൊക്കെയുള്ള ഇടനാടും പ്രധാനമായും നെൽക്ക്ര്ഷി നടത്തുന്ന തീരപ്രദേശവും കേരളത്തിന്റെയും പ്രത്യേകതയാണ്.

സഹ്യസാനുക്കളിൽ ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളും പോഷകനദികളും ജലാശയങ്ങളും ചേർന്ന് ജലസമ്രദ്ധമാക്കിയിരുന്ന കേരളത്തിൽ അടുത്ത കാലം വരെ ക്ര്ഷി മുൻപന്തയിലായിരുന്നു. കായലും നദികളും ചെറുതോടുകളും ചേർന്ന് മിക്കപ്പോഴും ജലവലയിതമായിക്കിടക്കുന്ന പ്രദേശങ്ങളിൽ‌പ്പോലും ജലമോചനം നേടി ക്ര്ഷി നടത്തിരുന്നു.

സമുദ്രനിരപ്പിനും താഴെയുള്ള കുട്ടനാടൻ കായൽ നിലങ്ങൾ ഇതിനൊരുദാഹരണമാണ്. ആഗോളതാപനം മൂലമുണ്ടാകാനിടയുള്ള സമുദ്രജലവിതാനത്തിന്റെ ഉന്നതി നമ്മുടെ തീരപ്രദേശങ്ങളിലെ കാർഷികമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നതിന് സംശയമില്ല. നൂറു കണക്കിന് ഹെക്ടർ പ്രദേശത്തെ നെൽക്ക്ര്ഷി അസാധ്യമാകുന്നതിനൊപ്പം മറ്റു ക്ര്ഷികളെയും ഇത് ബാധിച്ചേക്കും.

ഇതിനു പുറമെ സമുദ്രനിരപ്പുയരുന്നതോടു കൂടി തീരപ്രദേശത്ത് ലവണാംശമുള്ള ജലം കുറയുകയും ചെയ്യും. ഈ പ്രതിഭാസം തീരപ്രദേശത്തോടു ചേർന്നുള്ള ഉൾനാടൻ ഭാഗത്തെ സസ്യജലങ്ങളുടെയും ക്ര്ഷിയുടെയും നാശത്തിനാണു കാരണമാകുക.


ഉയർന്നു വരുന്ന താപനിലയും ജലദൌർലഭ്യവും ഇടനാട്ടിലെയും മലനാട്ടിലെയും കാർഷികരംഗത്തിന്റെ നട്ടെല്ലൊടിക്കും.തേയില, കാപ്പി, പഞ്ഞി, ഓറഞ്ച്, തുടങ്ങി കുറഞ്ഞ താപനിലയും തണുപ്പും ആവശ്യമായ തോട്ടവിളകളുടെ ക്ര്ഷി മലനാട്ടിൽ‌പ്പോലും അസാധ്യമായിത്തീരാനിടയുണ്ട്. ഇത്തരത്തിൽ ക്ര്ഷിരീതികളാകെ മാറുന്നത് സമ്പദ്ഘടന തകിടം മറിയുന്നതിലേക്കാവും നയിക്കുക.

ക്യോട്ടോ പ്രോട്ടോക്കോൾ ആഗോളതാപനത്തിന്റെ ദൂരപ്യാപകമായ വിപത്തുകൾ മനസ്സിലാക്കിക്കൊണ്ടാകണം ലോകരാജ്യങ്ങൾ മിക്കതും ഒറ്റയ്ക്കും കൂട്ടായുമുള്ള വിചിന്തനത്തിന് തയ്യാറായിട്ടുള്ളത്.അത്തരത്തിലൊരു പരിശ്രമത്തിന്റെ ഫലമാണ് പ്രസിദ്ധിമായ ക്യോട്ടോ പ്രോട്ടോകോൾ.

ഹരിതഗ്ര്ഹ വാതകങ്ങളുടെ ഉത്പാദനം കുറയ്ക്കുവാൻ ശ്രമിക്കുന്നതിനായി വിവിധ രാജ്യങ്ങൾ 1992-ലൊപ്പുവച്ച ഉടമ്പടിയാണ് ഇത്.ഇതിനകം 183 രാജ്യങ്ങൾ ഈ ഉടമ്പടി അംഗീകരിച്ചിട്ടുണ്ട്.മനുഷ്യജന്യമായ കാരണങ്ങളാൽ നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്ന ആഗോളതാപനം നിയന്ത്രിക്കാൻ അന്തരീക്ഷിത്തിലേക്ക് വിസർജിക്കുന്ന ഹരിതഗ്ര്ഹ വാതകങ്ങളുടെ അളവ് കുറച്ചേ മതിയാകൂ. ഇതിനായി കാർബൺ അടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കുകയും വനനശീകരണം തടയുകയും ചെയ്യുക മാത്രമേ പോംവഴിയുള്ളൂ. ഇതിലേക്കായി ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായ ഒരു ഊർജ സംസ്കാരം വികസിച്ചെടുക്കേണ്ടതുണ്ട്.

ബഹുരാഷ്ട്ര വ്യവസാ‍യ കുത്തകകളും വികസിത രാജ്യങ്ങളുമാണ് ഈ രംഗത്ത് ഏറ്റവും അധികം ശ്രദ്ധ ചെലുത്തേണ്ടതെങ്കിലും വലുപ്പചെറുപ്പമില്ലാതെ ഓരോരുത്തരും ഹരിതഗ്ര്ഹ വാതകങ്ങളുടെ അളവു ലഘൂകരിക്കുന്നതിനായി പ്രവർത്തിക്കേണ്ടതുണ്ട്. അതോടൊപ്പം പരിസ്ഥിതിക്കിണങ്ങിയ ഭൂവിനിയോഗ രീതിയും കാർഷികരീതിയും പ്രാവർത്തികമാക്കുകയും വേണം. ജീവന്റെ നിലനില്പിനു തന്നെ അപകടകരമായ ആഗോളതാപനമെന്ന മഹാവിപത്തിനെ നിയന്ത്രിക്കാൻ മാനവരാശിയുടെ ഒറ്റക്കെട്ടായുള്ള പ്രയത്നമാണ് അടിയന്തരാവശ്യം.

5 comments:

Manoj മനോജ് said...

അല്‍ഗോര്‍മാരുടെ നുണകള്‍ പൊളിച്ചടക്കുന്ന തെളിവുകള്‍ വന്ന് കഴിഞ്ഞിട്ടും വീണ്ടും ആഗോളതാപനവാദികള്‍ രംഗമൊഴിയുന്നില്ല എന്നത് വളരെ കഷ്ടം തന്നെ. 1970കളില്‍ ഭൂമി തണുത്തുറയാന്‍ പോകുന്നു എന്ന് പറഞ്ഞവര്‍ തന്നെയാണിന്ന് ഭൂമി ചുട്ട് പഴുക്കുവാന്‍ പോകുന്നു എന്ന് നിലവിളിക്കുന്നത്... 1975ന് ശേഷം ഭൂമി തണുക്കുകയല്ല മറിച്ച് ചൂടാകുകയാണ് ചെയ്തത് എന്നത് ചരിത്രം. അതു പോലെ തന്നെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകത്തിന്റെ അളവ് കൂടുന്നുണ്ടെങ്കിലും 2000ത്തിന് ശേഷം താപനില കുറയുകയാണ് ചെയ്തിരിക്കുന്നത്. 2009ല്‍ 2008നേക്കാള്‍ ചൂട് കുറവായിരിക്കും എന്നാണ് ആഗോള താപനവാദികളെ എതിര്‍ക്കുന്ന ന്യൂനപക്ഷം പറയുന്നത്. എന്തായാലും 2000ത്തിന് ശേഷം പ്രവചിച്ച താപ്പനിലയേക്കാള്‍ താഴ്ന്ന താപനിലയാണ് ഭൂമിയില്‍ രേഖപ്പെടുത്തിയത് എന്നത് തന്നെ ആഗോള താപനവാദികളുടെ വാദം നുണയാണെന്ന് തെളിയുന്നു. സുര്യനിലെ സണ്‍ സ്പോട്ടുകള്‍ ഈ കാലഘട്ടത്തില്‍ കുറവായിരുന്നു എന്നതും ശ്രദ്ധിക്കുക :)

പിന്നെ ചരിത്രത്തില്‍ ഭൂമിയില്‍ ചൂട് കൂടിയ സമയത്ത് സമുദ്രനിരപ്പ് കുറയുകയാണ് ചെയ്തിട്ടുള്ളത്. മിഡീവിയല്‍ വാം പിരിയഡില്‍ ഗ്രീന്‍ലാന്റില്‍ കൃഷി ചെയ്തിരുന്നു എന്നത് നമുക്ക് മുന്നിലുള്ള യാഥാര്‍ത്ഥ്യമല്ലേ.

കൊച്ചുസാറണ്ണൻ said...

മനോജ്,
ഈയുള്ളവന് അതൊരു പുതിയ അറിവാണ്. വായിച്ചും പഠിച്ചും പഠിപ്പിച്ചും പോന്ന ഒരു കാര്യം പലയിടത്തുനിന്നായി എടുത്ത്‌ ക്രോഡീകരിച്ച് എഴുതിയിട്ടതാണ്. പഠിയ്ക്കുന്ന കുട്ടികളെ ഉദ്ദേച്ച്. തെറ്റുണ്ടെങ്കിൽ തിരുത്താം.

Manoj മനോജ് said...

ഞാന്‍ വായിച്ചത് എഴുതി എന്നേയുള്ളൂ. ആഗോള താപന വാദത്തിന്റെ മറുവശത്തെ കുറിച്ച് വിശദമായി ഒരണ്ണം ഇന്ന് ഇട്ടിട്ടുണ്ട്. ഈ പോസ്റ്റ് എഴുതി കൊണ്ടിരിക്കുമ്പോഴാണ് മാഷിന്റെ ലേഖനം വന്നത്. അത് കൊണ്ട് എഴിതിയിടത്തോളം വെച്ച് ഒരു പുതിയ പോസ്റ്റ് ഞാന്‍ പോസ്റ്റിയിട്ടുണ്ട്.

സജി കറ്റുവട്ടിപ്പണ said...
This comment has been removed by a blog administrator.
കൊച്ചുസാറണ്ണൻ said...

മനോജിന്റെ ലേഖനം ശ്രദ്ധേയമായ- ആകേണ്ടുന്ന ഒന്നാണ്. അവിടെ ചെന്നു വായിക്കുക. ഞാൻ ഓടിച്ചു വായിച്ചതേയുള്ളു. വിശദമായ വായന തിരക്കൊഴിഞ്ഞ ഒരു സമയത്ത്‌. ആശംസകൾ!